ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ ഇറ്റലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ധാരണയുണ്ടാക്കിയെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ ധാരണയെന്ന വാര്‍ത്തയുമായി വരികയാണ്. ഇതിന് സത്യവുമായി പുലബന്ധംപോലുമിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇവിടെ പ്രധാന പ്രശ്നം അഴിമതിയാണ്. അതില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ലെന്നും പ്രസ്താവനയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തരത്തലുള്ള ധാരണകളിലും ഏര്‍പ്പെട്ടിട്ടില്ല. അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസിലെ ഒരു പ്രതിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവര്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാന രഹിതമാണ്. യുക്തിക്ക് നിരക്കാത്ത ദുഷ്ടലാക്കോടെയുള്ള വാദമാണതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അഗസ്ത കോഴയുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ചകള്‍ വഴിതിരിച്ചു വിടുന്നതിന് ഒരു ചെറുവിഭാഗം നടത്തുന്ന പരാജയപ്പെട്ട ശ്രമങ്ങള്‍ അതീവ ദുഖകരമാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ തെളിവു നല്കിയാല് കടല്‍ക്കൊലക്കേസില്‍ ഭാരതത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ വിട്ടുനല്കാമെന്നതാണ് മോദി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അതിനിടെ അഴിമതിയുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി ത്യാഗിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, എന്നു ഹാജരാകണമെന്നുതുമായി ബന്ധപ്പെട്ട് ഇതുവരെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല.
ഹെലികോപ്റ്റര്‍ കോഴ ഇടപാടില്‍ ആരോപണ വിധേയനായ ത്യാഗിയെ തിങ്കളാഴ്ച സിബിഐ ചോദ്യം ചെയ്യും. ഹെലികോപ്റ്റര്‍ നിര്‍മാണ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്ഡുമായി കോഴ ഇടപാട് നടത്തിയതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോസ്ക ത്യാഗി എന്നിവരെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: