അദ്ധ്യായം-22
”യുദ്ധം പകുതി കഴിഞ്ഞു അല്ലേ മുത്തച്ഛാ ?” ഉണ്ണി ചോദിച്ചു.
”അതെന്താ ഉണ്ണി അങ്ങനെ ചോദിച്ചത്.?”
”ഭഗവദ്ഗീതയുടെ പകുതി കഴിഞ്ഞില്ലെ ഒന്‍പത് അദ്ധ്യായങ്ങള്‍? പതിനെട്ടില്‍ പാതി എന്നാണ് മുത്തച്ഛാ ഞാന്‍ ഉദ്ദേശിച്ചത്. ”
”ഓ അതുശരി! ” മുത്തച്ഛന് ചിരിച്ചു. അതേ നമ്മള് ഭഗവദ്ഗീതയുടെ പരമമായ തത്ത്വങ്ങള്‍ മിക്കവാറും ചര്‍ച്ചചെയ്തുകഴിഞ്ഞു. ഇനിയുള്ളകുറേ വിശദീകരണങ്ങളും ആവര്‍ത്തനങ്ങളും അനുഭവപ്പെടുത്തലുകളുമൊക്കെയാണ്. അതിലേയ്ക്കു പത്താം അദ്ധ്യായത്തില്‍ -വിഭൂതിയോഗത്തില്‍- ഭഗവാന് തന്റെ മഹത്വവും ശക്തിയും വിവരിച്ചുതുടങ്ങുന്നു. ഒരുതരം പൊങ്ങച്ചം പറയലാണെന്നുതോന്നിയേക്കാം.
കുറച്ചുകഴിഞ്ഞപ്പോള്‍ അതെല്ലാം സമ്മതിച്ചുകൊണ്ടുതന്നെ കൂടുതല്‍ അറിയാന്‍ അര്ജ്ജുനന് ഇങ്ങനെ ചോദിച്ചു.
കഥം വിദ്യാമഹം യോഗിന്
ത്വാം സദാ പരിചിന്തയന്‍?
കേഷു കേഷു ച ഭാവേഷു
ചിന്ത്യോസി ഭഗവന്‍ മയാ? 10 -17
23. ഹേ,യോഗേശ്വരാ! ഞാന്‍ ഏതുവിധത്തില്‍ എപ്പോഴും ധ്യാനിച്ചാലാണ് അങ്ങയെ അറിയുക?
24.ഹേ, ഭഗവാനേ! ഏതേതു ഭാവങ്ങളിലാണ് ഞാന്‍ അങ്ങയെ ചിന്തിക്കേണ്ടത്?
അര്‍ജ്ജുന! എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ പറഞ്ഞാല്‍ തീരുന്നതല്ല. എങ്കിലും പ്രധാനപ്പെട്ടവ നിന്നോടു പറയാമെന്ന മുഖവുരയോടെ ഇരുപത്തൊന്നുശ്ലോകങ്ങളില് വിവരിച്ചശേഷം ഭഗവാന് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
അഥവാ ബഹുനൈതേന
കിം ജ്ഞാതേന തവാര്‍ജ്ജുന?
വിഷ്ടദ്യാഹമിദം കൃത്സ്നം
ഏകാംശേന സ്ഥിരോ ജഗത് 10-42
അല്ലെങ്കില്‍ ഹേ, അര്‍ജുനാ, ഒരുപാടറിഞ്ഞിട്ട് നിനക്കെന്തുപ്രയോജനമാണുള്ളത്.? എന്റെ ചെറിയ ഒരംശംകൊണ്ട് മാത്രം ഈ ജഗത്തിനെമുഴുവന് ഞാന്‍ താങ്ങിനിര്‍ത്തുന്നു എന്നു നീ മനസ്സിലാക്കിയാലും.
”ഭഗവാന് അങ്ങനെ എളുപ്പത്തില്‍ കാര്യം തിര്‍ത്തു, അല്ലേ മുത്തച്ഛാ”? ഉണ്ണി ചോദിച്ചു.
”ഏയ് അങ്ങനെ കരുതേണ്ട. അര്‍ജ്ജുനനുണ്ടോ വിടുന്നു? പതിനൊന്നാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ അര്ജ്ജുനന് ഭഗവാനെ’മണിയടിച്ചുതുടങ്ങി!’
എന്നെ അനുഗ്രഹിക്കാനായി അങ്ങ് ഉപദേശിച്ച ആത്മതത്ത്വങ്ങളാല് എന്റെ വ്യാമോഹം മാറിയിരിക്കുന്നു. ഭഗവാനേ! അങ്ങയുടെ അനന്തമായ മാഹാത്മ്യങ്ങളും കേട്ടു. പക്ഷേ അതു ചെറിയ അംശമല്ലേ ആകുന്നുള്ളൂ? മുഴുവനുമായ അങ്ങയുടെ രൂപം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാനേ കഴിയുന്നില്ല. അത് ദര്‍ശിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദയവായി എന്നെ അനുഗ്രഹിച്ചാലും.”
”ഞാന്‍ അതാണ്, ഇതാണ് എന്നൊക്കെ പറഞ്ഞാല്‍ പോരാ ഭഗവാനേ! തെളിവുനല്‍കണം, തെളിവ്. എന്നല്ലേ അര്‍ജ്ജുനന്റെ ആവശ്യം”? ഉണ്ണിചോദിച്ചു.
”അതുശര്യാ. വായ്പായസം പോരാ നെയ്പായസം തന്നെ കിട്ടണം. എന്നു ഞാനാണെങ്കിലും പറയും” ഉമ ഉണ്ണിയെ പിന്താങ്ങി.”രണ്ടുപേരുംകൊള്ളാമല്ലോ!” മുത്തച്ഛന് ചിരിച്ചു. ”ഏതായാലും ഭഗവാന് ഒട്ടും അമാന്തിച്ചില്ല. അര്‍ജ്ജുനനോട് പറഞ്ഞു.”
”എന്റെ അനന്തവും അത്ഭുതകരവുമായ വിശ്വരൂപം നീ കണ്ടുകൊള്ളൂ അര്‍ജ്ജുനാ. പക്ഷേ നിന്റെ ഇപ്പോഴുള്ള കണ്ണുകള്‍ക്കത് കാണാനുള്ള ശക്തി പോരാത്തതുകൊണ്ടു ഞാനിതാ ദിവ്യചക്ഷുസ്സും തരുന്നു”
”സഞ്ജയന് വ്യാസഭഗവാന് കൊടുത്തതുപോലെഅല്ലേ മുത്തച്ഛാ” ഉമചോദിച്ചു.
”അതേ സഞ്ജയനും അങ്ങനെ വിശ്വരൂപം കാണുവാന്സാധിച്ചു. മൂന്നാമതൊരാള്‍ കണ്ടിട്ടില്ല. താന്‍കണ്ടത് എന്തൊക്കെയെന്നു സഞ്ജയന് പിന്നെ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നതായിട്ടാണ് ഭഭഗവദ്ഗീതയില് പറഞ്ഞിരിക്കുന്നത്. അതില്‍ ഒരു ശ്ലോകം ഇതാണ്.
ദിവി സൂര്യ സഹസ്രസ്യ
ഭവേദ് യുഗപദുത്ഥിതാ
യദിതാഃ സദൃശീ സാസ്യാത്
ഭാസസ്തസ്യ മഹാത്മനഃ 11-12
ആകാശത്തില്‍ ആയിരം സൂര്യന്മാര് ഒന്നിച്ചുദിച്ചാല്‍ ഉണ്ടാകുന്ന പ്രഭ ആ മഹാത്മാവിന്റെ പ്രഭയ്ക്കു തുല്ല്യമായേക്കാം എന്നാണ് സഞ്ജയന്റെ നിരീക്ഷണങ്ങളിലൊന്ന.് അത്ഭുതകരങ്ങളായ കാഴ്ചകളെ പറ്റിപറയാന്‍ വാക്കുകിട്ടാത്തവര് ഈ ശ്ലോകത്തെ കൂട്ടു പിടിക്കാറുണ്ട്. ലോകത്തില്‍ ആദ്യത്തെ അണുബോംബ് സ്ഫോടനം നടന്നപ്പോള്‍ ഒരു പാശ്ചാത്യ ശാസ്ത്രജ്ഞന്റെ നാവില്‍ വന്നതും. ( സന്ദര്‍ഭം മോശമാണെങ്കില്‍ കൂടി) ഈ ശ്ലോകമായിരുന്നു വത്രേ. എന്തൊക്കെയായാലും വിശ്വരൂപദര്‍ശനത്തെ ആര്‍ക്കും വാക്കുകളിലൂടെ വിവരിക്കാനാവില്ല. എന്നതാണ് വാസ്തവം.
”പക്ഷേ, വരകളിലൂടെ ചിത്രകാരന്മാര് അത് സാധിച്ചിട്ടുണ്ട് മുത്തച്ഛാ! ഞാന്‍ കണ്ടിട്ടുണ്ട് വലിയ ഒരുചിത്രം ഉണ്ണി പറഞ്ഞു.”
”ഉവ്വോ? മുത്തച്ഛന് ചുമ്മാ അത്ഭുതം ഭാവിച്ചു. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: