കൊളസൗ സത്യവ്രതോ നാമ ബ്രാഹ്മണോ ദ്വിജ സത്തമ:
കസ്മിന് ദേശേ സമുത്പന്ന: കീദൃശശ്ച വദസ്വ മേ
കഥം തേന ശ്രുത: ശബ്ദ: കഥമുച്ചാരിത: പുന:
സിദ്ധിശ്ച കീദൃശീ ജാതാ തസ്യ വിപ്രസ്യ തത്ക്ഷണാത്
ജനമേജയന് ചോദിച്ചു: ‘അങ്ങ് കഥയില്‍ പരാമര്‍ശിച്ചതായ ഈ സത്യവ്രതന് ആരാണ്? ഏതു ദേശത്തുകാരനാണ്? എങ്ങനെയാണ് അയാള്‍ ആ ബീജരഹിത ശബ്ദം കേള്‍ക്കാന്‍ ഇടയായത്? അതാരാണ് ഉച്ചരിച്ചത്? ആ ശബ്ദം കേട്ടമാത്രയില്‍ അവനില്‍ എങ്ങിനെയുള്ള സിദ്ധികളാണുണ്ടായത്? സകലവും നിറഞ്ഞ സര്‍വ്വജ്ഞയായ ദേവിയെങ്ങിനെയാണ് അവനില്‍ സംപ്രീതയായത്?’
ജനമേജയന്റെ ചോദ്യത്തിനുത്തരമായി പൗരാണികവും ശുഭപര്യവസായിയുമായ കഥ വ്യാസന് ഇങ്ങനെ തുടര്‍ന്നു:’രാജാവേ, കേട്ടാലും. ഒരിക്കല്‍ ഞാന്‍ തീര്‍ത്ഥാടനമദ്ധ്യേ നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞാന്‍ മഹാമുനിമാരെ പൂജിച്ചുകൊണ്ട് കുറച്ചു നാള് താമസിച്ചു. പതിവ് പോലെ അവിടെ മഹത്തായ സത്സംഗവും കഥയും നടക്കുന്നു.
ജമദഗ്നി മഹര്‍ഷി തന്റെ അടുത്തിരുന്ന മുനിമാരോട് ഇങ്ങനെ ചോദിച്ചു: ‘എന്റെ സംശയം ഇതാണ് ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്, ഇന്ദ്രന്, സൂര്യന്, അഗ്നി, കുബേരന്, വരുണന്, അശ്വിനിദേവതകള്‍, വായു, ഗ്രഹങ്ങള്‍ എന്നിങ്ങനെ അനേകം ദേവന്മാര് ഉള്ളതില്‍ ആരാണ് പൂജാര്‍ഹന്‍? ആരെ പൂജിച്ചാലാണ് അഭീഷ്ടങ്ങള്‍ സാധിക്കുക? ആരാണ് പെട്ടെന്ന് സംപ്രീതനാവുന്നത്?’
അപ്പോള്‍ ലോമേശന്‍ എന്ന് പേരായ മുനി പറഞ്ഞു: ‘ശുഭം കാംക്ഷിക്കുന്ന ഏവനും ആദ്യം ചെയ്യേണ്ടത് പരാശക്തിയെ പൂജിക്കുകയാണ്. സര്‍വ്വദയും സര്‍വ്വഗമ്യയും സകലാരാദ്ധ്യയുമായ പരാപ്രകൃതിയായ അമ്മ ബ്രഹ്മാദികള്‍ക്ക് പോലും മാതാവാണ്. മൂലപ്രകൃതിയായ അവള് സംസാരത്തിന്റെ തായ് വേരാകുന്നു. സേവിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളെ നല്‍കിയും ജ്ഞാനമാഗ്രഹിക്കുന്ന ധ്യാനമാര്‍ഗ്ഗികള്‍ക്ക് വാഞ്ഛിതങ്ങളെ നല്‍കിയും അമ്മ അനുഗ്രഹിക്കുന്നു. അമ്മയുടെ നാമോച്ചാരണമാത്രയില്‍ ഒരു മൂഢവിപ്രന് പാണ്ഡിത്യം സിദ്ധമായതിന്റെ കഥ ഞാന്‍ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: