കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്കായി രൂപകല്പന ചെയ്യുന്ന നിര്‍ദിഷ്ട സ്കൈവാക്കിന് 12.50 കോടി രൂപയുടെ പ്രൊജക്ട് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി മുമ്പാകെ സമര്‍പിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
പ്രതിദിനം ഒരു ലക്ഷത്തിനു മേല്‍ വാഹനങ്ങള്‍ കടന്നു പോകുന്ന വൈറ്റിലയില്‍ അടിയന്തരമായി സ്കൈവാക്ക് നിര്‍മാണം തുടങ്ങാനാണ് ഉദ്ദേശിച്ചതെങ്കിലും മെട്രോറെയില്‍ അലൈന്മെന്റ് സംബന്ധിച്ച അന്തിമ തീരുമാനം വന്ന ശേഷമേ സ്കൈവാക്ക് പദ്ധതി പ്രായോഗിക തലത്തില്‍ നടപ്പാക്കുകയുള്ളു. എട്ടു മീറ്റര്‍ ഉയരത്തില്‍ കടന്നുപോകുന്ന മെട്രോറെയില്‍ പ്രധാന ജംങ്ങ്ഷനുകളിലെത്തുമ്പോള് ഉയരം 12 മീറ്ററാകും. സ്കൈവാക്കിന് ആറു മീറ്റര്‍ ഉയരം മതിയാകും. എന്നാല്‍ ഇടപ്പള്ളി, പൈപ്പ്ലൈന്, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മാണം കൂടി പരിഗണിക്കുന്ന സാഹചര്യത്തില്‍ സ്കൈവാക്ക് നിര്‍മാണം അതുമായി ബന്ധപ്പെടുത്തി വേണം ആലോചിക്കേണ്ടത്. ഡി.എം.ആര്.സിയും ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്താകും പദ്ധതി നടപ്പാക്കുക.
ആധുനിക രീതിയില്‍ നിര്‍മിക്കുന്ന സ്കൈവാക്കില്‍ ഷോപ്പിങ് മാളും ഹോട്ടലുമുണ്ടാകും. ഇതിനൊപ്പം നഗരത്തിന്റെ ആകാശഭംഗി നുകരുകയും ചെയ്യാം. ഏറെ വ്യത്യസ്തമായ ഈ പദ്ധതിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന് അധ്യക്ഷനായ റോഡ് സുരക്ഷ സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഷോപ്പിംഗ് മാള്‍, എ.റ്റി.എം, സെക്യൂരിറ്റി ബോക്സ്, പബ്ലിക് ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സ്കൈവാക്കിലുണ്ടാകും. തിരക്കുളള സമയങ്ങളില്‍ എസ്കലേറ്ററും പ്രവര്‍ത്തിക്കും വിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വൈറ്റില മൊബിലിറ്റി ഹബ്ബ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സ്കൈവാക്ക് അനിവാര്യ ഘടകമാകുമെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.
തിരക്കേറിയ വൈറ്റിലയില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴി മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് എഞ്ചിനിയര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.
മൂന്നു മീറ്റര്‍ വീതിയുള്ള ആകാശ നടപ്പാത ഒരുക്കാന്‍ ഉന്നത നിലവാരമുള്ള സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. മൊത്തം 300 മീറ്ററോളം നീളത്തിലാകും നാലു വഴികളേയും ബന്ധപ്പെടുത്തിയുള്ള നിര്‍ദ്ദിഷ്ട നടപ്പാത.
അലൂമിനിയം ഫ്ലോറിംഗില്‍ നിര്‍മിക്കുന്ന സ്കൈവാക്ക് മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയും. രാജ്യത്ത് ബോംബെയില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുളളത്. എന്നാല്‍ നിര്‍ദ്ദിഷ്ട വൈറ്റില സ്കൈവാക് സാങ്കേതിക വിദ്യയില്‍ വിദേശ രാജ്യങ്ങളിലെ സമാനപദ്ധതികളെക്കാള്‍ മുന്നിലായിരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: