വുഹാന്‍: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ എയ്സ് സൈന നെഹ്വാളിന്റെ കുതിപ്പിന് വിരാമം. സെമിഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ ചൈനയുടെ യിഹാന് വാങിനോട് നേരിട്ടുള്ള ഗെമിമുകള്ക്ക് പരാജയപ്പെട്ടാണ് സൈന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. 21-16, 21-14 എന്ന സ്കോറിനാണ് സൈന ചൈനീസ് എതിരാളിയോട് കീഴടങ്ങിയത്.
ഈ വര്‍ഷം തുടര്‍ച്ചയായ നാലാം ടൂര്‍ണമെന്റിലാണ് സൈനക്ക് സെമിയില്‍ കാലിടറിയത്. സ്വിസ് ഗ്രാന്‍ഡ് പ്രീ ഗോള്‍ഡിലും ഇന്ത്യന്‍ സൂപ്പര്‍ സീരീസിലും മലേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ഓപ്പണിലുമെല്ലാം സെമിഫൈനലില്‍ തോറ്റ് മടങ്ങാനായിരുന്നു സൈനയുടെ വിധി.
യിഹാന് വാങിനെതിരെ 15 മത്സരങ്ങളില്‍ സൈന വഴങ്ങുന്ന 11-ാം തോല്‍വിയാണിത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ചൈനീസ് എതിരാളിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരത്തിന് കഴിഞ്ഞില്ല. സൈനയുടെ പുറത്താകലോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പോരാട്ടവും അവസാനിച്ചു. ഇന്ത്യയുടെ പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നീ സിംഗിള്‍സ് താരങ്ങളും വനിതാ, പുരുഷ ഡബിള്‍സ് സഖ്യങ്ങളും നേരത്തേ തന്നെ പുറത്തായിരുന്നു.
ഫൈനലില്‍ ചൈനയുടെ തന്നെ ലീ സ്യുറെയാണ് യിഹാന്റെ എതിരാളി. സെമിയില്‍ ദക്ഷിണ കൊറിയന്‍ താരം സുങ് ജി ഹ്യൂനിനെ മറികടന്നാണ് ലീ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോര്‍: 21-15 ,16-21, 21-13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: