ന്യൂദല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് 27 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിങ്സ് 18.3 ഓവറില്‍ 159 റണ്‍സിന് അവസാനിച്ചു. അര്‍ദ്ധ സെഞ്ചുറി നേടിയ കരുണ്‍ നായരുടെയും (68), സാം ബില്ലിങ്സിന്റെയും (54), കാര്‍ലോസ് ബ്രാത്ത്വെയ്റ്റിന്റെയും (11 പന്തില്‍ 34)മികച്ച പ്രകടനമാണ് ദല്‍ഹിക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ 72 റണ്‍സ് നേടിയ ഓപ്പണര്‍ റോബിന് ഉത്തപ്പ മാത്രമാണ് മികച്ച ഇന്നിങ്സ് കാഴ്ചവെച്ചത്.
സൂര്യകുമാര്‍ യാദവ് 21ഉം ആന്ദ്രെ റസ്സല്‍ 17ഉം റണ്‍സെടുത്തു. കഴിഞ്ഞ ദിവസം ഗുജറാത്ത്് ലയണ്‍സിനോട് പരാജയപ്പെട്ട ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ശക്തമായ തിരിച്ചുവരവാണ് കൊല്‍ക്കത്തക്കെതിരെ കണ്ടത്. ഏപ്രില്‍ 10ന് കൊല്‍ക്കത്തയില്‍ വച്ച് ഏറ്റ പരജയത്തിന് പകരം വീട്ടാനും ദല്‍ഹിക്ക് കഴിഞ്ഞു. ആറ് മത്സരങ്ങള്‍ കളിച്ച ദല്‍ഹിയുടെ നാലാം വിജയമാണിത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദല്‍ഹി തുടക്കത്തിലേ തകര്‍ച്ചക്കുശേഷമാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമായപ്പോള്‍ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിനെയും (1) ശ്രേയസ്സ് അയ്യരെയും (0) അവര്‍ക്ക് നഷ്ടപ്പെട്ടു. മൂന്നുപന്തുകള്ക്കിടെ രണ്ടുപേരെയും മടക്കിയത് ആന്ദ്രെ റസ്സല്‍. മൂന്നാം വിക്കറ്റില്‍ മലയാളി താരം സഞ്ജു വി സാംസണും കരുണ്‍ നായരും ഒത്തുചേര്‍ന്നതോടെ ഇന്നിങ്സിന് ജീവന്വച്ചെങ്കിലും സ്കോര്‍ 32-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത സഞ്ജുവിനെയും അവര്‍ക്ക് നഷ്ടമായി. നരേയ്ന് വിക്കറ്റ്. നാലാം വിക്കറ്റില്‍ കരുണ്‍ നായര്‍ക്കൊപ്പം സാം ബില്ലിങ്സ് ക്രീസിലെത്തിയതോടെയാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
11.2 ഓവറില്‍ 105 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടി. ഒടുവില്‍ സ്കോര്‍ 137-ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 50 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറുമടക്കം 68 റണ്‍സെടുത്ത കരുണ്‍ നായരെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. തുടര്‍ന്നെത്തിയ ക്രിസ്് മോറിസി(0)നെയും ഉമേഷ് ഇതേ ഓവറില്‍ മടക്കി. പിന്നീട് 11 പന്തില്‍ മൂന്ന് വീതം സിക്സു ഫോറുമടക്കം 34 റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റും ബില്ലിങ്സും ചേര്‍ന്ന് സ്കോര്‍ 174-ല്‍ എത്തിച്ചു. 34 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 54 റണ്‍സെടുത്ത ബില്ലിങ്സിനെയും ഉമേഷ് മടക്കി. അവസാന ഓവറില്‍ ബ്രാത്ത്വെയ്റ്റിനെ റസ്സല്‍ നരേയ്ന്റെ കൈകളിലെത്തിക്കുകയും അവസാന പന്തില്‍ റിഷഭ് പാന്തിനെ റണ്ണൗട്ടാക്കുകയും ചെയ്തതോടെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്കോര്‍ 186-ല്‍ അവസാനിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ആന്ദ്രെ റസ്സല്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്കും തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. ഓപ്പണും ക്യാപ്റ്റനുമായ ഗൗതം ഗംഭീര്‍ (6), പിയൂഷ് ചൗള (8) യൂസഫ് പഠാന് (10) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ അവര്‍ മൂന്നിന് 58 എന്ന നിലയിലായി. നാലാം വിക്കറ്റില്‍ ഉത്തപ്പക്കൊപ്പം സൂര്യകുമാര്‍ യാദവ് ചേര്‍ന്നതോടെ അവര്‍ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. എന്നാല്‍ സ്കോര്‍ 94-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ അവര്‍ക്ക് നഷ്ടമായി. പിന്നീടെത്തിയ ആര്. സതീഷ് (6) പെട്ടെന്ന് മടങ്ങി.
തുടര്‍ന്നെത്തിയ റസ്സലു (17)മൊത്ത് ഉത്തപ്പ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും 17 ഓവറില്‍ 151-ല്‍ എത്തിയപ്പോള്‍ റസ്സലും മടങ്ങി. എട്ടാമനായി ഉത്തപ്പയും മടങ്ങിയതോടെ കൊല്‍ക്കത്ത തോല്‍വിയിലേക്ക് വഴുതിവീണു. 52 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറുമടക്കം 72 റണ്‍സെടുത്ത ഉത്തപ്പയെ മോറിസിന്റെ പന്തില്‍ കരുണ്‍ നായര്‍ പിടികൂടി. ഹോള്‍ഡര്‍ (0), ഉമേഷ് യാദവ് (2), സുനില്‍ നരേയ്ന് (4) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ നൈറ്റ് റൈഡേഴ്സ് ഇന്നിങ്സ് 18.3 ഓവറില്‍ 159 റണ്‍സിലൊതുങ്ങി. ഡെയര്‍ ഡെവിള്‍സിന് വേണ്ടി സഹീര്‍ ഖവാന്‍, ബ്രാത്ത്വെയ്റ്റ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: