പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണിയുടെ കഷ്ടകാലം തീരുന്നില്ല. ധോണി നായകനായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് അഞ്ചാം തോല്‍വി ഏറ്റുവാങ്ങി. വെള്ളിയാഴ്ച രാത്രി സമാപിച്ച മത്സരത്തില്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സാണ് ധോണിപ്പടയെ തകര്‍ത്തത്. മൂന്ന് വിക്കറ്റിനായിരുന്നു ലയണ്‍സ് സൂപ്പര്‍ ജയന്റ്സിനെ കീഴടക്കിയത്. ഇതോടെ ഗുജറാത്ത് ലയണ്‍സിനോട് കളിച്ച രണ്ട് കളികളിലും ധോണിയും കൂട്ടരും പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് സ്മിത്തിന്റെയും (54 പന്തില്‍ 101) ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെയും (45 പന്തില്‍ 53), ക്യാപ്റ്റന്‍ ധോണിയുടെയും (18 പന്തില്‍ 30) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന് വേണ്ടി ഡ്വെയ്ന്‍ സ്മിത്തും (37 പന്തില്‍ 63), ബ്രണ്ടന്‍ മക്കല്ലവും (22 പന്തില്‍ 43) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.1 ഓവറില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയതോടെ കളിയുടെ ഗതി തീരുമാനിക്കപ്പെട്ടു. ഇരുവര്‍ക്കും പിന്നാലെ റെയ്നയും (28 പന്തില്‍ 34) ദിനേശ് കാര്‍ത്തിക്കും (20 പന്തില്‍ 33) നേടിയതോടെ ലയണ്‍സ് അനായാസ വിജയം നേടുമെന്ന് കരുതി. എന്നാല്‍ അവസാന രണ്ട ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ഗുജറാത്ത് സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയത്. അശോക് ദിന്‍ഡ എറിഞ്ഞ 19-ാം ഓവറിലെ രണ്ടും മൂന്നും പന്തുകളില്‍ ബ്രാവോയും രവീന്ദ്ര ജഡേജയും മടങ്ങിയതോടെ മൂന്നിന് 180 എന്ന നിലയില്‍ നിന്ന് അഞ്ചിന് 180 എന്ന നിലയിലായി.
അവസാന ഓവറിലെ മൂന്നും നാലും പന്തുകളില്‍ റെയ്നയും ഈഷന്‍ കിഷനും മടങ്ങിയതോടെ ജയിക്കാന്‍ രണ്ട് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് എന്ന നിലയിലായി. കനത്ത സമ്മര്‍ദ്ദത്തിനിടയിലും മനസ്സാന്നിധ്യം കൈവിടാതെ ബാറ്റ്വീശിയ ഫോക്നര്‍ ലയണ്‍സിനെ വിജയത്തിലേക്ക് നയിച്ചു. ഡ്വെയ്ന്‍ സ്മിത്ത് മത്സരത്തിലെ താരം. ഏഴ് കളികളില്‍ ആറ് വിജയവുമായി ഗുജറാത്ത് ലയണ്‍സ് പട്ടികയില്‍ ഒന്നാമത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: