മാതൃകാഭരണം എങ്ങനെയാവണമെന്നും ഭരണകൂടത്തിന്റെ കര്‍ത്തവ്യങ്ങളും ആത്യന്തിക ലക്ഷ്യങ്ങളും എന്തൊക്കെയായിരിക്കണമെന്നും ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളെന്നപേരില് ഭരണഘടനയില്‍ 36 മുതല്‍ 51 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ ഏതു ഭരണകൂടത്തിനും വഴികാട്ടിയാവേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷം പിന്നിട്ടിട്ടും ഈ നിര്‍ദ്ദേശങ്ങള്‍ സാക്ഷാത്കരിച്ച് സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസിത ദേശം പടുത്തുയര്‍ത്താന്‍ നമുക്കായിട്ടില്ല. സാമ്പത്തിക-സാമൂഹ്യ അസമത്വങ്ങള്‍ ഇല്ലാതാക്കി മുഴുവന്‍ ജനത്തിനും വികസനം സാധ്യമാക്കുന്ന സാമൂഹിക സാമ്പത്തിക ക്രമം സൃഷ്ടിക്കുക എന്ന പരമപ്രധാനമായ ആദ്യനിര്‍ദ്ദേശം പോലും അവഗണിക്കപ്പെട്ടത് കടുത്ത അനീതിയാണ്.
നവോത്ഥാന രംഗത്തെ വിപ്ലവകരമായ മുന്നേറ്റമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അയ്യാ വൈകുണ്ഡസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്, പൊയ്കയില്‍ കുമാരഗുരുദേവന്‍, വേലുക്കുട്ടി അരയന് തുടങ്ങിയ നവോത്ഥാന നായകരുടെ മുഴുവന്‍ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെയും ആത്മാവ് തുല്യനീതി എന്ന സങ്കല്പ്പത്തിലും സമത്വമെന്ന ആശയത്തിലും അധിഷ്ഠിതമായിരുന്നു.
ഡോ. ബാബാ സാഹിബ് അംബേദ്കറിന്റെ കൈയൊപ്പു പതിഞ്ഞ ഭരണഘടനയിലെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളിലും ഇതേ വിഷയം പരമപ്രധാനമായി ഇടം പിടിച്ചത് യാദൃച്ഛികമാകാനിടയില്ല. മനുഷ്യരായിപ്പോലും പരിഗണിക്കപ്പെടാതിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വഴിനടക്കാനും വിദ്യാഭ്യാസത്തിനും സര്‍വ്വോപരി അന്തസ്സായി ജീവിക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി കേരളത്തിലെ നവോത്ഥാന നായകന്മാര് നടത്തിയ പരിശ്രമം ഒന്നുമാത്രമാണ് കേരളത്തിന്റെ സാമൂഹ്യ പുരോഗതിയ്ക്ക് കാരണം.
ഈ നവോത്ഥാന വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിലാണ് ഐക്യകേരള രൂപീകരണവും ജനാധിപത്യ ഭരണകൂടത്തിന്റെ അധികാരത്തിലേറലും. സമത്വമെന്ന ആശയത്തിലേക്ക് കൂടുതല്‍ മുന്നേറാന്‍ കഴിയുമായിരുന്ന ഒരവസരമായിരുന്നു അത്. ദൗര്‍ഭാഗ്യവശാല്‍ അധികാരം ജനസേവനത്തിനുവേണ്ടിയാണുള്ളതെന്ന അടിസ്ഥാനതത്വം മറന്ന ഇടതു-വലതു മുന്നണികളുടെ കൈകളിലേയ്ക്കാണ് കേരള ഭരണത്തിന്റെ കടിഞ്ഞാണെത്തിയത്. 60 വര്‍ഷമായി ഇവരുടെ ഭരണത്തില്‍ രാഷ്ട്രീയമായും സാമുദായികമായും സംഘടിപ്പിക്കപ്പെട്ട ജനങ്ങളുടെ താത്പര്യങ്ങളേ സംരക്ഷിക്കപ്പെട്ടുള്ളു. ഇക്കാലത്തിനിടയ്ക്ക് പിന്നാക്ക ദളിത് ജനവിഭാഗങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു. ആദിവാസി സമൂഹം വംശനാശത്തിന്റെ വക്കിലെത്തി. ഇവര്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ കേവലം കടലാസിലൊതുങ്ങിയപ്പോള്‍ മറ്റു ചില ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടു, നടപ്പാക്കപ്പെട്ടു. ചുരുക്കത്തില്‍ തുല്യനീതി ആശയം പോലും അട്ടിമറിക്കപ്പെട്ടു.
ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുകയെന്നതാണ് എന്‍ഡിഎയുടെ പരമപ്രധാന ലക്ഷ്യം. കാലങ്ങളായി അവഗണനയേറ്റുകിടക്കുന്ന കേരളത്തിലെ 70 ലക്ഷത്തോളം വരുന്ന ജനവിഭാഗങ്ങളെ അഞ്ചു വര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്ന കര്‍മ്മ പരിപാടികളാണ് ഈ വികസനരേഖയുടെ ആത്മാവ്.
മുന്നണികളുടെ കൈകളിലെത്തും മുമ്പ് സമസ്ത മേഖലകളിലും ഭാരതത്തില്‍ കേരളം ഒന്നാമതായിരുന്നു. കേരളത്തിന്റെ മാനുഷികവികസന സൂചികകള്‍ താരതമ്യം ചെയ്യപ്പെട്ടത് വിദേശരാജ്യങ്ങളോടുമായിരുന്നു.
എന്നാല്‍ 60 വര്‍ഷത്തെ ഇടതു-വലതു മുന്നണികളുടെ ഭരണത്തിന്റെ ബാക്കിപത്രം ഒന്നരലക്ഷം കോടിരൂപയുടെ കടവും, ശ്വാസംമുട്ടിക്കുന്ന വിലക്കയറ്റവും, തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ മേഖലയും പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും, തൊഴിലില്ലായ്മയും, ഏറ്റവും കുറഞ്ഞ കാര്ഷികാവളര്ച്ചയുമൊക്കെയാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിഹാരം കാണാമെന്ന കപടവാഗ്ദാനവുമായാണ് ഇടതുവലതു മുന്നണികള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു അവസരംകൂടി തന്നാല്‍ എല്ലാം ശരിയാക്കാമെന്ന് പറയുന്ന ഇവര്‍ കഴിഞ്ഞ 60 വര്‍ഷം എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.
കേരളത്തിന്റെ ഈ ഒരവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ് എന്‍ഡിഎ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു മാതൃകാ വികസന പദ്ധതിയുടെ അടിസ്ഥാനം നാലു പ്രവര്‍ത്തനങ്ങളിലാണ്. വികസന പ്രശ്നങ്ങള്‍ തിരിച്ചറിയുക, പഠിക്കുക, പരിഹാരം കണ്ടെത്തി നടപ്പിലാക്കുക, അത് പരിപാലിക്കുക. ഈ നയം ആധാരമാക്കി കേരളത്തിന്റെ സമ്പൂര്‍ണ്ണവും സമഗ്രവുമായ വികസനം സാധ്യമാക്കുവാനുള്ള പദ്ധതികള്‍ ഈ വികസന രേഖയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.
ഇത് വെറും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല. മറിച്ച് എന്‍ഡിഎ കേരള ഭരണത്തിലെത്തിയാല്‍ ഈ രേഖയുടെ അടിസ്ഥാനത്തിലായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍. പ്രായോഗികമല്ലാത്ത ഒരു പദ്ധതിയും ഇവിടെ പ്രതിപാദിച്ചിട്ടില്ല. എന്‍ഡിഎ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതികള്‍ കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസൃതമായി പുനഃസംഘടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒപ്പം ചില പുതിയ പദ്ധതികളും.
സമസ്ത മേഖലകളുടെയും സമ്പൂര്‍ണ്ണവികസനം സാധ്യമാക്കി ഭാരതത്തെ വിശ്വഗുരുസ്ഥാനത്തേയ്ക്ക് ഉയര്‍ത്തുവാനുള്ള ഒട്ടനവധി സ്വപ്നപദ്ധതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പദ്ധതികള്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കി അവയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ഇടതു-വലതുമുന്നണികള്‍ക്ക് സാധിക്കില്ല. നാം പിന്നോട്ടുപോയ 60 വര്‍ഷം വീണ്ടെടുത്ത് കേരളത്തിന്റെ സമഗ്രവികസനം സാധ്യമാക്കാന്‍ എന്‍ഡിഎ ആവശ്യപ്പെടുന്നത് കേവലം അഞ്ചു വര്‍ഷമാണ്. ഇതിന് അവസരം നല്‍കേണ്ടത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ്. ഈ വികസനരേഖയില്‍ പറഞ്ഞിരിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്കി എന്‍ഡിഎ യെ അനുഗ്രഹിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: