തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് മറവി രോഗമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതിനാലാണ് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി മുന്‍നിര്‍ത്തി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയെ കരിമ്പട്ടികയില്‍പ്പെടുത്തിയത് യുപിഎ സര്‍ക്കാരാണെന്ന് പറയുന്നത്. ഈ കമ്പനിയെ ആരും കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. യുപിഎ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക്
മറവിരോഗമുള്ളതിനാലായിരിക്കും ഇക്കാര്യം ഓര്മയില്ലാത്തതെന്നും ജെയ്റ്റ്ലി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വികസനരേഖ പ്രകാശിപ്പിക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫിന്‍മെക്കാനിക്കയെ യുപിഎ കരിമ്പട്ടികയില്‍ പെടുത്തിയെന്നും എന്‍ഡിഎ സര്‍ക്കാര്‍ അത് ഇളവു ചെയ്തെന്നുമുള്ള കോണ്‍ഗ്രസിന്റെ അവകാശവാദം കല്‍പ്പിതമായ ഭാവന മാത്രമാണ്. അവരെ ഒരിക്കലും കരിമ്പട്ടികയില്‍ പെടുത്തിയിരുന്നില്ല. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധിക്കൂ. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്ന മെയ് 12ന് ഫിന്‍മെക്കാനിക്കയുമായുള്ള എല്ലാ ഇടപാടുകളും തത്കാലം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് 16 നാണ്. മെയ് 26ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. അതിനാല്‍ തന്നെ ആ ഉത്തരവ് സാധുവായില്ല. ആ ഫയല്‍ പ്രതിരോധവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതിനാല്‍ തന്റെ മുന്നില്‍ വന്നു. ഫയല്‍ പരിശോധിച്ച് ജൂണ്‍ 9ന് അവരുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിഷയം അറ്റോര്‍ണി ജനറലിന്റെ മുന്നിലെത്തി. ഈ കമ്പനിയില്‍ നിന്ന് വാങ്ങിയവയ്ക്ക് തുടര്‍സേവനവും സ്പെയര്‍ പാര്‍ട്സുകളും ലഭിക്കേണ്ടതിനാല്‍ ഇടപാട് മരവിപ്പിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു.
എന്നാല്‍ പുതിയ ഇടപാടുകളില്‍ ഏര്‍പ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഇടപാടുകള്‍ നടത്താതെ നേരത്തെയുണ്ടായിരുന്നതിന്റെ തുടര്‍നടപടികള്‍ മാത്രം നിലനിര്‍ത്തി 2014 ജൂലൈ മൂന്നിന് ഉത്തരവിറങ്ങി. പിന്നെ എങ്ങനെയാണ് അവരെ കരിമ്പട്ടികയില്‍ പെടുത്തിയതായി ആന്റണി പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിന്‍മെക്കാനിക്കയുമായി യുപിഎ സര്‍ക്കാര്‍ നടത്തിയ ഇടപാടില്‍ അഴിമതി നടന്നെന്ന് വ്യക്തമാണ്. കോഴ നല്‍കിയവര്‍ക്ക് ശിക്ഷ കിട്ടി. എന്നാല്‍ കോഴ വാങ്ങിയത് ആരാണെന്ന് ഇനിയും വെളിപ്പെടാനുണ്ട്. ഫിന്‍മെക്കാനിക്കയ്ക്ക് കരാര്‍ നല്കിയവരായിരിക്കും സ്വാഭാവികമായും കോഴ വാങ്ങിയത്. അജ്ഞാതര്‍ക്ക് ഒരിക്കലും കോഴ കിട്ടാറില്ല. തീരുമാനമെടുക്കുന്നതില്‍ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്ക് കോഴ കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: