മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിക്കെതിരെ ഒപ്പം നിന്നവരുടെ ജനകീയ ബദല്‍. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ മന്ത്രി മഞ്ഞളാംകുഴി അലിയോടൊപ്പം പ്രവര്‍ത്തിച്ചവരാണ് ജനകീയ ബദലിന് പിന്നില്‍. ഈ തെരഞ്ഞെടുപ്പില്‍ അലിയുടെ പരാജയം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് അലി കുട്ടക്കാട്, വി. അഹമ്മദ് കബീര്‍, പി. ടി. ബഷീര്‍, അബ്ദുള്‍ അസീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അലിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രധാന പ്രവര്‍ത്തകരുടെ കണ്വന്ഷന് മെയ് മൂന്നിന് വൈകിട്ട് ആറിന് പെരിന്തല്‍മണ്ണയില്‍ ചേരും. അലിയുടെ പരാജയം ഉറപ്പുവുരത്താന് കണ്വന്ഷന് ആഹ്വാനം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിലും യുഡിഎഫിലും അലിയുടെ വിജയത്തിന് സുപ്രധാന പങ്കുവഹിച്ച മഹാഭൂരിപക്ഷം പ്രവര്‍ത്തകരും അതൃപ്തിയിലാണ്. അലിയുടെ അധാര്‍മിക പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണത്. രണ്ടുതവണ എല്‍ഡിഎഫ് എംഎല്‍എ ആയിരുന്നപ്പോള്‍ ജനകീയമാണെന്ന് തോന്നിക്കും വിധമാണ് അലി പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് മുഖ്യഅജണ്ട അഴിമതിയാണ്.
അഴിമതിവിരുദ്ധ മനോഭാവമുള്ള പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയും പിരിച്ചുവിടുകയും മറ്റുചിലര്‍ രാജിവയ്ക്കുകയും ചെയ്തു.
അലിയുടെ ഇടപെടല്‍ മൂലം മണ്ഡലത്തിലെ ലീഗ് നേതൃത്വത്തിലും ശക്തമായ വിഭാഗീയതയുണ്ടായി. നേതാക്കളില്‍ പലരും നിഷ്ക്രിയമാണ്. സ്വജനപക്ഷക്കാരെ കമ്മറ്റികളില്‍ തിരുകിക്കയറ്റി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, എസ്ടിയു, പ്രവാസി ലീഗ് നേതൃത്വങ്ങളെ അലി ഫാന്‍സ് അസോസിയേഷനുകളാക്കി മാറ്റി.
മണ്ഡലത്തിലെ പ്രവൃത്തി കരാറുകള്‍ സ്വന്തക്കാര്‍ക്ക് ഉറപ്പിച്ചു. ഇതിലൂടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം വിപുലപ്പെടുത്തി. വള്ളുവനാട് വികസന അതോറിറ്റിയെ കരാറുകാരുടെ സംഘമാക്കി മാറ്റി. കേരള ശുചിത്വ മിഷനെ നോക്കുകുത്തിയാക്കി. ക്ലീന്‍ കേരള കമ്പനി രൂപീകരിച്ച് സ്വന്തക്കാരെ ഡയറക്ടര്‍മാരാക്കി അഴിമതിക്ക് കളമൊരുക്കി. ഇതിലെല്ലാം അമര്‍ഷമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ കോണ്‍ഗ്രസിലും മുസ്ലീം ലീഗിലുമുള്ളതുകൊണ്ടാണ് മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും അലി പക്ഷക്കാരായി മത്സരിച്ചവര്‍ പരാജയപ്പെട്ടത്.
അലി എല്‍ഡിഎഫിനൊപ്പവും ഇപ്പോള്‍ മുസ്ലീം ലീഗിനൊപ്പം നില്‍ക്കുമ്പോഴും പാര്‍ട്ടി സംവിധാനങ്ങളെ തളര്‍ത്തി. വിഭാഗീയത സൃഷ്ടിച്ച് അണികളെ സ്വന്തം ആള്‍ക്കൂട്ടമാക്കി മാറ്റി ഫാന്‍സ് ഗ്രൂപ്പാക്കി നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ പൊലീസ് ലാത്തി ച്ചാര്‍ജ് ആസൂത്രണം ചെയ്തത് മുതല്‍ മന്ത്രി സ്ഥാനത്തിനുവേണ്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതുവരെ ഫാന്‍സ് അസോസിയേഷനകളെ ഉപയോഗപ്പെടുത്തിയാണെന്നും ജനകീയബദല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: