തിരുവനന്തപുരം: മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി ലഭ്യമാക്കുന്ന തരത്തില്‍ രണ്ടാം ഭൂപരിഷ്ക്കരണം നടപ്പിലാക്കുമെന്നുള്പ്പെടെ പത്തിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് വികസനരേഖ പുറത്തിറക്കി. പഞ്ചായത്ത് പരിധിയില്‍ 20 സെന്റും, മുനിസിപ്പാലിറ്റികളില്‍ 10 സെന്റും, കോര്‍പ്പറേഷനുകളില്‍ അഞ്ചു സെന്റും ഭൂമി വീതം വിതരണം ചെയ്യും. ഇതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസത്തിനുള്ളില്‍ ലാന്‍ഡ് ബാങ്ക് പദ്ധതി പൂര്‍ത്തിയാക്കും. പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നും വികസനരേഖ വ്യക്തമാക്കുന്നു.
സംസ്ഥാനം രൂപീകരിച്ച് 60 വര്‍ഷമായിട്ടും കേരളത്തിലെ 70 ലക്ഷം ജനങ്ങള്‍ ഇന്നും പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുകയാണെന്ന് വികസന രേഖ കുറ്റപ്പെടുത്തുന്നു. അടിസ്ഥാനസൗകര്യങ്ങളായ ഭൂമിയും പാര്‍പ്പിടവും കുടിവെള്ളവും പോലും നിഷേധിക്കപ്പെട്ട ജനതയ്ക്ക് വികസനം സാധ്യമാകാതെ വന്‍കിട പദ്ധതികള്‍ ആവിഷ്കരിച്ചിട്ടു കാര്യമില്ല. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കേരളത്തിലെ മുഴുവന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും അഞ്ചു വര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പത്തിന കര്‍മ്മ പരിപാടിയെന്ന് വികസനരേഖ അവകാശപ്പെടുന്നു.
കേരളത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും, ജീര്‍ണ്ണാവസ്ഥയിലുള്ള വീടുകളിലും കഴിയുന്നവര്‍ക്കായി ശ്രീ നാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതിയും എന്‍ഡിഎ മുന്നോട്ടുവെക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. ഒരു വീടിന് അഞ്ച് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 150 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കും.
പത്താം ക്ലാസ് പാസായ തൊഴില്‍രഹിതരായ മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി, അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദിവാസി സമൂഹത്തില്‍ നിന്നും 1000 എഞ്ചിനീയര്‍മാര്‍, 500 അദ്ധ്യാപകര്‍, 100 ഡോക്ടര്‍മാര്‍, 50 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമഗ്ര കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പില്‍വരുത്തും.
മധ്യപ്രദേശ് മാതൃകയില്‍ കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപയുടെ പലിശ രഹിത കാര്‍ഷിക വായ്പ നല്‍കും. ഇതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനുമായി 10,000 കോടി രൂപയുടെ പാക്കേജ,് ട്രോളിംഗ് നിരോധന ധനസഹായം 2,700 രൂപയില്‍ നിന്നും 10,000 രൂപയായി വര്‍ദ്ധിപ്പിക്കും, മുദ്രാ പദ്ധതിയുമായി സഹകരിച്ച് ഒരു ലക്ഷം ചെറുകിട വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിനായി യുവാക്കള്‍ക്ക് യാതൊരു ഈടുമില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ, സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കായി 1,000 കോടി, ഓരോ വര്‍ഷവും 200 സ്റ്റാര്‍ട്ട് അപ്പുകള്‍, പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി, ആറന്മുള കണ്ണാടി തുടങ്ങിയ മേഖലകളുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 10,000 കോടിയുടെ പ്രത്യേക പാക്കേജ്, പരമ്പരാഗത വ്യവസായങ്ങള്‍ക്കായി ബ്രാന്‍ഡ് കേരള എന്ന പേരില്‍ പദ്ധതി ആവിഷ്കരിക്കുകയും ദേശീയ അന്തര്‍ദ്ദേശീയ വിപണിയില്‍ പരമ്പരാഗത വ്യാവസായികോല്പന്നങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യും. പരമ്പരാഗത തൊഴില്‍ മേഖലകളായ ആശാരിപ്പണി, കൊല്ലപ്പണി, സ്വര്‍ണ്ണപ്പണി, വാര്‍ക്കപ്പണി, മണ്‍പ്പാത്ര നിര്‍മ്മാണം തുടങ്ങിയവയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ദേശീയ ജനാധിപത്യ സഖ്യം വികസനരേഖയിലുണ്ട.്
ജാതി മത ഭേദമന്യേ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ പേരില്‍ സ്കോളര്‍ഷിപ്പ് പദ്ധതി നടപപ്പിലാക്കുമെന്നും എന്‍ഡിഎ ഉറപ്പുനല്‍കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 36,000 രൂപയും, ഹൈസ്ക്കൂള് +2 വിദ്യാര്‍ത്ഥികള്‍ക്ക് 24,000 രൂപയും, യു.പി. വിദ്യാര്‍ത്ഥികള്‍ക്ക് 12,000 രൂപയും, എല്‍.പി. വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപയും വാര്‍ഷിക സ്കോളര്‍ഷിപ്പ് നല്‍കും.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും 24 മണിക്കൂറും മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കുമെന്ന ഉറപ്പും വികസന രേഖയിലുണ്ട്. ഇതിനായി മുടങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിവെള്ള പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളേയും സംരക്ഷിക്കുവാനും പുനരുജ്ജീവിപ്പിക്കാനുമായി കേന്ദ്ര സഹായത്തോടെ സമഗ്ര കുടിവെളളപദ്ധതി ആവിഷ്കരിക്കും.
ചേരിരഹിത കേരളം സൃഷ്ടിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം.
ഇതിന്റെ ഭാഗമായി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്തോടെ 10000 ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. 24 മണിക്കൂര്‍ കുടിവെള്ളം, പാചകവാതക പൈപ്പ് ലൈന്‍, പ്രാഥമികാരോഗ്യകേന്ദ്രം, സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യായാമശാല എന്നിവ ഉള്‍പ്പെടുന്ന മിനി ടൗണ്‍ഷിപ്പുകളാക്കി ചേരികളെ മാറ്റും. വികസന രേഖ വ്യക്തമാക്കുന്നു.
വികസനരേഖ പുറത്തിറക്കിയ ചടങ്ങില്‍ പി.കെ. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. 140 മണ്ഡലങ്ങളിലെയും ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് വികസനരേഖ തയ്യാറാക്കിയ വിധം എന്‍.കെ. ചന്ദ്രന് വിവരിച്ചു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാല്‍, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന സമിതി അംഗങ്ങളായ ഡോ ലതീഷ്, രാജേഷ് നെടുമങ്ങാട്, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീശാന്ത്, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ബാബു, നാഷണലിസ്റ്റ് ജനതാദള്‍ പ്രസിഡന്റ് രാജേന്ദ്രന്, ജനാധിപത്യ രാഷ്ട്രീയസഭ വര്‍ക്കിംഗ് ചെയര്മാന് ഇ.പി. കുമാരദാസ്, ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് ആസിഫ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യു, പിഎസ്പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.കെ. പൊന്നപ്പന്, എന്‍ഡിപി സെക്കുലര്‍ പ്രസിഡന്റ് ബി. പ്രേമാനന്ദന്, സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി ചെയര്മാന് സുവര്‍ണകുമാര്‍, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി പ്രസിഡന്റ് കടവില്‍ ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: