ബത്തേരി: ദേശീയ ജനാധിപത്യസഖ്യം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മെയ് 2 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിന്റെ പ്രചാരണ പരിപാടി കല്ലൂരില്‍ ഉല്‍ഘാടനം ചെയ്യും. സി.കെ.ജാനുവിന്റെ സാന്നിദ്ധ്യത്താല്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബത്തേരി നിയോജകമണ്ഡലത്തിലെ മത്സരം ഇക്കുറി തീ പാറും.
സിറ്റിംഗ്എംഎല് എ ഐ.സി.ബാലകൃഷ്ണനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രുഗ്മിണി സുബ്രഹ്മണ്യനും ജാനുവിന്റെ സാന്നിദ്ധ്യം ആഘാതമേല്പ്പിച്ചുകഴിഞ്ഞതായാണ് മുന്നണികളുടെ രണ്ടാംഘട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.
സി.കെ. ജാനുവിന് കെട്ടിവെക്കാനുള്ള ജാമ്യതുക ഗോത്രമഹാസഭയാണ് നല്‍കിയത്. ഊരുകൂട്ടങ്ങളില്നിന്നും വനവാസികളാണ് തുക സമാഹരിച്ചത്. ജാനു നേതൃത്വം നല്കിയ ആദിവാസി ഭൂ സമരകേന്ദ്രമായ മുത്തങ്ങയുള്പ്പെടുന്ന ബത്തേരി നിയമസഭ മണ്ഡലത്തില്‍ ഇത്തവണ മാറ്റങ്ങള്‍ സംഭവിക്കുമെന്നുതന്നെയാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ബത്തേരിയിലെ പരമ്പരാഗത എല്‍ഡിഎഫ്-യുഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ജാനു എന്ന സമരനായികക്ക് കഴിഞ്ഞു.
ജാനുവിന്റെ രണ്ടാംഘട്ട പ്രചാരണം ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ്- യുഡിഎഫ് കക്ഷികള്‍ അങ്കലാപ്പിലാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കല്‍പ്പറ്റയില്‍ നടന്ന പ്രകടനത്തില്‍ നൂറ് കണക്കിന് ഗോത്രസഭാംഗങ്ങളാണ് അണിനിരന്നത്. ഗോത്രവിശ്വാസം മുറുകെ പിടിച്ചുള്ള ജാനുവിന്റെ പ്രവര്‍ത്തനത്തിന് കരുത്തേകുകയാണ് ജില്ലയിലെ ഗോത്രകുലമൊന്നാകെ.
കിടപ്പാടത്തിനും അന്നത്തിനും വെള്ളത്തിനും വേണ്ടി വനവാസികള്‍ നരകിക്കുന്നു. ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച് ആദിവാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് സി.കെ.ജാനു പറയുന്നു.
ബത്തേരി മണ്ഡലത്തിലെ പരമ്പരാഗത എല്‍ഡിഎഫ് -യുഡിഎഫ് വനവാസി മേഖലകളില്‍ വന്‍ വരവേല്‍പ്പാണ് ജാനുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന്് ബത്തേരിയിലെ പൗരപ്രമുഖരും റെയില്‍വെ ആക്ഷന്‍ കമ്മറ്റി അംഗങ്ങളുമായി സദാനന്ദ ഗൗഡ കൂടിക്കാഴ്ച നടത്തും. 2.30 ന് കല്‍പ്പറ്റയില്‍ അഭിഭാഷക പരിഷത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. 3 മണിക്ക് മുട്ടിലിലും, 5 ന് മാനന്തവാടി ഗാന്ധി പാര്‍ക്കിലും നടക്കുന്ന പൊതുസമ്മേളനങ്ങളിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: