തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങുമ്പോള്‍ യുഡിഎഫിന് തുടര്ഭരണമുണ്ടാകുമെന്ന ഉറപ്പില്ലെന്ന് എ.കെ. ആന്റണി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമെന്നും വിജയമുറപ്പിച്ചെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആവര്‍ത്തിക്കുമ്പോഴാണ് എ.കെ. ആന്റണിയുടെ പ്രതികരണം. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്.
എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഒത്തുപിടിച്ചാല്‍ യുഡിഎഫിനു ജയം നേടാന്‍ കഴിയുമെന്നും ആന്റണി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ വോട്ടുകാര്യം മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എ.കെ. ആന്റണി.
മൂന്നാഴ്ച മുമ്പു തന്റെ വിലയിരുത്തല്‍ എല്‍ഡിഎഫിനു നേരിയ മേല്‍ക്കൈ ഉണ്ട് എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അല്‍പ്പം വിത്യസ്തമാണ്. എന്നാല്‍ ജയിക്കണമെങ്കില്‍ രണ്ടു മുന്നണികള്‍ക്കും വേറെ സീറ്റുകള്‍ കണ്ടെത്തണം. ഇപ്പോഴത്തെ നിലയില്‍ രണ്ടു മുന്നണികളുടെ വള്ളങ്ങളും ഒപ്പത്തിനൊപ്പമാണ്. മിക്കയിടത്തും യുഡിഎഫില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണെന്നും ആന്റണി പറഞ്ഞു.
അധികാര മത്സരത്തില്‍ എല്‍ഡിഎഫാണ് എതിരാളിയെങ്കിലും കേരളത്തില്‍ ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയെന്ന് ആന്റണി പറഞ്ഞു. ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ ലക്ഷ്യം.
രാഷ്ട്രീയത്തിന്റെ പേരില്‍ ചോര ചിന്തുന്നത് അവസാനിപ്പിക്കുന്നതാണു പ്രാധാന്യം നല്‍കേണ്ട മറ്റൊരു പ്രശ്നം. സിപിഎം വിചാരിച്ചാല്‍ ഇതു സാധിക്കും. ഇടതുപക്ഷത്തിനു കാല് നൂറ്റാണ്ടു കഴിഞ്ഞാലേ ബോധോദയം ഉണ്ടാകൂ. ട്രാക്റ്ററിനും കംപ്യൂട്ടറിനും കൊയ്ത്തു യന്ത്രത്തിനുമെല്ലാം എതിരെ നിലപാടു സ്വീകരിച്ച അവര്‍ ഇപ്പോള്‍ ഇതിന്റെയെല്ലാം പ്രചാരകരാണെന്നും ആന്റണി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: