കൊച്ചി: കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യത്തുക വര്‍ദ്ധിപ്പിച്ച് നല്‍കിയെന്ന് പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍. മറ്റ് പത്രങ്ങളേക്കാള്‍ 200 മുതല്‍ 300 വരെ ഇരട്ടിയാണ് തുക വര്‍ദ്ധിപ്പിച്ച് നല്‍കിയത്. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പെയ്ഡ് ന്യൂസ് സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച സംഘത്തിന്റേതാണ് കണ്ടെത്തല്‍.
അതേസമയം കേരളത്തില്‍ പണംനല്‍കി സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്ക് സാധ്യതകുറവാണെന്ന് സംഘം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.അമര്‍നാഥ്, സി.കെ.നായിഡു എന്നിവരാണ് സംഘാംഗങ്ങള്‍.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 60 ഓളം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവയൊന്നും പെയ്ഡ് വാര്‍ത്തകളുടെ ഗണത്തില്പെട്ടവയായിരുന്നില്ല എന്ന് സംഘം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സംഘം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു. കളക്റ്ററേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി.
എറണാകുളം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ സംഘം മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തി. ഇലക്ഷന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്യുമെന്ന് സംഘം അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: