നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെയും സി.വി. രാമന്‍പിള്ളയുടെയും വീര രാഘവന്റെയും ജന്മം കൊണ്ടും നവോത്ഥാന നായകന് ശ്രീ നാരായാണ ഗുരുദേവന് നടത്തിയ ശിവപ്രതിഷ്ഠയിലൂടെ നവയുഗചരിത്രവും എഴുതിയ നെയ്യാറ്റിന്‍കര അസംബ്ലി മണ്ഡലം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്.
2011-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്. ശെല്‍വരാജ് 54711 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ത്ഥി തമ്പാനൂര്‍ രവി 48009 വോട്ടും, ബിജെപിയിലെ അതിയന്നൂര്‍ ശ്രീകുമാറിന് 6730 വോട്ടുമാണ് നേടിത്. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവച്ച് യുഡിഎഫിലേക്ക് കളം മാറിയതിനെതുടര്‍ന്ന് 2012 മാര്‍ച്ച് മാസത്തില്‍ വീണ്ടു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു. ടി.പി. വധക്കേസ്സായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യ സംസാര വിഷയം. ടിപിയുടെ അവസ്ഥ കാലുമാറ്റക്കാര്‍ക്കുള്ളതാണെന്ന സിപിഎമ്മിന്റെ ഓര്‍മ്മപ്പെടുത്തല്‍ കളം മാറി യുഡിഎഫില്‍ എത്തിയ ശെല്‍വരാജിന് ഗുണം ചെയ്യുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച ശെല്‍വരാജിന് 52528 വോട്ടും എല്‍ഡിഎഫിലെ എഫ്. ലോറന്‍സ് 46,194 വോട്ടും നേടിയപ്പോള്‍ ബിജെപിയിലെ ഒ. രാജഗോപാല്‍ 30,507 വോട്ട് നേടി ചരിത്രം കുറിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജ് വിജയിച്ചെങ്കിലും കേരള രാഷ്ട്രീയം പിന്നീട് ചര്‍ച്ചചെയ്തത് നെയ്യാറ്റിന്‍കരയില്‍ ബിജെപിയുടെ വോട്ട് വര്‍ദ്ധനവിന്റെ വിജയഗാഥയായിരുന്നു. ഉപതെരഞ്ഞെടുപ്പിന് ശേഷം 2014 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ശശിതരൂര്‍ 48,009, ബെനറ്റ് എബ്രഹാം എല്‍ഡിഎഫ് 39,806, ഒ. രാജഗോപാല്‍ 28,958 വോട്ട് നേടി. പിന്നാലെ 2015 ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തി ബിജെപി നിര്‍ണ്ണായക ശക്തിയായി മാറി. നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ വിജയിക്കുകയും മറ്റ് അഞ്ച് പഞ്ചായത്തുകളില്‍ പ്രതിപക്ഷനിരയിലേക്ക് വരെ ഉയര്‍ന്നു. മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 175525. സ്ത്രീകള്‍ 90767 ഉം പുരുഷന്മാര് 84758 വോട്ടര്‍മാരുമാണ് ഇത്തവണ വിധിയെഴുത്തിനായി പോളിംഗ് ബൂത്തില്‍ എത്തുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം നെയ്യാറ്റിന്‍കരയില്‍ എംഎല്‍എയായിരുന്ന ശെല്‍വരാജ് സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്കൂളുകള്‍ക്ക് സൗജന്യമായി ബസുകള്‍ വിതരണം ചെയ്തപ്പോള്‍ വിഭാഗീയത കാട്ടിയെന്നും നെയ്യാറ്റിന്‍കരയിലെ സര്‍ക്കാര്‍ ആശുപത്രിയകളുടെ വികസനങ്ങളുടെ പേരില്‍ കോടിക്കണക്കിനു രൂപ അഴിമതി കാട്ടിയെന്ന ആരോപണവും നിലനില്ക്കുന്നു. നെയ്യാറ്റിന്‍കര ജംഗ്ഷന്റെ വികസനത്തിന് യാതൊന്നും ചെയ്തിരുന്നില്ല. ഹെക്ടര്‍ കണക്കിന് കൃഷിയിടമാണ് നെയ്യാറ്റിന്‍കര മണ്ഡലത്തിലുടനീളം. കൃഷിയിറക്കാന്‍ വേണ്ടി വായ്പയെടുത്തവര്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ കൃഷിയിടങ്ങള്‍ ബാങ്കുകളുടെ ജപ്തിയുടെ വക്കിലാണ്. കൃഷി മതിയാക്കി തുച്ഛമായ വിലക്ക് പാടങ്ങള്‍ വില്‍ക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവിന് മണലൂര്‍ ഏലാ നികത്താന്‍ എംഎല്‍എ കൂട്ട് നിന്നത് മണ്ഡലത്തില്‍ സംസാര വിഷയമാണ്. കര്‍ഷകര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നേടിക്കൊടുത്താല് എംഎല്‍എയുടെ പേര് കൊത്തിയ ശിലാഫലകം സ്ഥാപിക്കാന്‍ പാടങ്ങളില്‍ സാധിക്കാത്തിതിനാലാണ് കര്‍ഷകരെ ശെല്‍വരാജ് പാടെ അവഗണിച്ചത്. പുതിയ റോഡുകളും പാലങ്ങളും നിര്‍മ്മിച്ചതിന്റെയും പഴയ റോഡുകളും കുളങ്ങളും പുതുക്കിപണിതതിന്റേയും അടങ്കല്‍ തുക കണ്ടാല്‍ ഞെട്ടും. പകുതിയില്‍ അധികം രൂപ കമ്മീഷന് ഇനത്തില്‍ ലഭിച്ചു എന്നത് പകല്‍ പോലെ വ്യക്തമാണ്. രാജാവിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ സ്വദേശാഭിമാനിയുടെ നാട്ടില്‍ അഴിമതി കൊടി കുത്തി വാഴുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ കാലങ്ങളായി നെയ്യാറ്റിന്‍കരയില്‍ കാണാന്‍ സാധിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങിക്കഴിഞ്ഞു. പുഞ്ചക്കരി സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 1968 മെയ് മാസം 25ന് തിരുവനന്തപുരം പുഞ്ചക്കരിയില്‍ ജനനം. ആര്‍എസ്എസ് പ്രവര്‍ത്തകനില്‍ നിന്ന് പൊതു പ്രവര്‍ത്തനത്തിലെത്തി ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ നാടാര്‍ അസോസിയേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടിയുമാണ്. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം, ലൈസന്‍സ് എന്‍ജിനീയേസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഡിഎഫിനു വേണ്ടി സിറ്റിംഗ് എംഎല്‍എ ആര്. ശെല്‍വരാജിനെ നിയോഗിച്ചപ്പോള്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎം മുന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡറും ഏര്യാകമ്മിറ്റി സെക്രട്ടറിയുമായിരുന്ന എസ്. ആന്‍സലനെ കളത്തിലിറക്കി പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ.്
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ തുടങ്ങിയ എ, ഐ ഗ്രൂപ്പിന്റെ തമ്മില്‍ തല്ല് ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിലും ഉണ്ടായതോടെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്സ് പിളര്‍പ്പും തുടങ്ങി. കെ. ആന്‍സലന്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ 44 വാര്‍ഡുകളില്‍ മാത്രം ഒതുങ്ങി കൂടിയ വ്യക്തിയെന്ന് എല്‍ഡിഎഫിലെ നേതാക്കള്‍ തന്നെ പറയുന്നു. ആന്‍സലന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ തന്നെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കാരോട്, ചെങ്കല്‍, കുളത്തൂര്‍, തിരുപുറം എന്നീ പഞ്ചായത്തുകളിലെ എല്‍ഡിഎഫി ലെ മുതിര്‍ന്ന പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും വിമര്‍ശനവുമായെത്തി രംഗത്തുവന്നിരുന്നു. കഴിഞ്ഞ കാലമത്രയും നെയ്യാറ്റിന്‍കര മണ്ഡലത്തെ ഇടത് വലത് കൂട്ട് കെട്ടിലൂടെ ഭരിച്ച് വികസനങ്ങള്‍ അട്ടിമറിച്ചവരില്‍ നിന്നും നെയ്യാറ്റിന്‍കരയുടെ മോചനത്തിന് വഴിയൊരുക്കുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: