ബാഗ്ദാദ്: ഷിയാ നേതാവ് മുഖ്താദ അല്‍ സദര്‍ അനുകൂലികളായ പ്രക്ഷോഭകര്‍ ഇറാഖ് പാര്‍ലമെന്റ് പിടിച്ചടക്കി. തുടര്‍ന്ന് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെയും യുഎസിന്റെയും കടുത്ത വിമര്‍ശകനാണ് മുഖ്താദ അല്‍ സദര്‍
നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ മന്ത്രിമാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടി വൈകുന്നതിനെതിരേയായിരുന്നു പ്രക്ഷോഭം. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഡെസ്കുകളും കസേരകളും തല്ലിത്തകര്‍ത്ത പ്രക്ഷോഭകര്‍ പാര്‍ലമെന്റംഗങ്ങളുടേതടക്കം നിരവധി വാഹനങ്ങളും തകര്‍ത്തു. തലസ്ഥാന നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ നിയമനം കൊണ്ടുവരണമെന്ന് ഷിയാ നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നടപടി എടുക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് വഴിവച്ചത്. ചില മന്ത്രിമാരെ മാറ്റാനായി ശനിയാഴ്ച രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും ക്വോറം തികയാതെ പിരിയുകയായിരുന്നു. തൊട്ടുപിന്നാലെയാണു പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞത്.
ഇറാഖ് ദേശീയ പതാക വീശിയാണ് പ്രതിഷേധക്കാര്‍ തള്ളിക്കയറിയത്. പരിഷ്കരണ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചു സര്‍ക്കാരിനെതിരെ ആഴ്ചകളായി സദറിന്റെ അനുയായികള്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. അബാദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസംന്തുഷ്ടരാണ്. അഴിമതിയും സാമ്പത്തിക അരാജകത്വവും വര്‍ധിച്ചതാണ് കാരണം.
ഐഎസിന്റെ സ്വാധീനം മേഖലയില്‍ കുറഞ്ഞെങ്കിലും കിഴക്കന്‍ ഇറാഖിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഇപ്പോഴും ഭീകരസംഘടനയുടെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: