ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ 1500 ഗ്രാമങ്ങള്‍ കാട്ടു തീ ഭീഷണിയിലായതോടെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി. മൂന്ന് യൂണിറ്റ് ദുരന്ത നിവാരണ സേനയേയും കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഇതുവരെ കാട്ടു തീയെ തുടര്‍ന്ന് ആറ് പേര് മരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര് സ്ത്രീകളാണ്.
കനത്ത ചൂടിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് വനത്തില്‍ തീപടരാന് തുടങ്ങിയത്. പതിമൂന്ന് ജില്ലകളിലായി ഏകദേശം 3000 ഏക്കറോളം ഇതുവരെ കത്തിനശിച്ചു. ആറുപേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ 50 ഭാഗങ്ങളിലേക്ക് തീ പടരുന്നതായാണ് റിപ്പോര്‍ട്ട്. രുദ്രപ്രയാഗ്, നൈനിറ്റാള്‍, ചമോലി, പിത്തോഗഡ്, പൗരി, തെഹ്രി, ഉത്തരകാശി, അല്‍മോര തുടങ്ങിയവിടങ്ങളാണ് തീയുടെ ഭീഷണിയിലുള്ളത്.
വെള്ളിയാഴ്ച രാത്രി തീ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഗ്രാമീണര്‍ തങ്ങളുടെ വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. 135 ദേശീയ ദുരന്ത നിവാരണ സേനാഗംങ്ങളാണ് നിലവില്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. രണ്ടും എംഐ-17 ഹെലികോപ്റ്ററുകളടക്കമുള്ള സംഘത്തെ സര്‍ക്കാര്‍ ഉത്തരാഖണ്ഡിലേക്ക് അയച്ചിട്ടുണ്ട്. ഹെലിക്കോപ്റ്ററുകളുപയോഗിച്ച് വെള്ളം തളിച്ച് തീയണയ്ക്കുന്നതിനാണ് ശ്രമം നടക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരാഞ്ഞു. സാഹചര്യം നേരിടുന്നതിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. തങ്ങളുടെ മേഖലയില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലോക്കല്‍ മജിസ്ട്രേറ്റിനെ അറിയിക്കാന്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത് എഴ് ദിവസത്തിനുള്ളില്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: