ഹേഗ്: കടല്‍ക്കൊലക്കേസില്‍ ഭാരതത്തില്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ മറീന്‍ സാല്‍വത്തോര്‍ ഗിറോണിനെ സ്വന്തം രാജ്യത്തേക്ക് വിട്ടയക്കാന്‍ ഹേഗിലുള്ള യുഎന്‍ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടെന്ന് ഇറ്റലി അവകാശപ്പെട്ടു.
നാലു വര്‍ഷമായി ഇയാള്‍ തടവിലാണെന്നും ഇയാളെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടെന്നാണ് ഇറ്റലി പറയുന്നത്.
രണ്ട് മല്‍സ്യബന്ധനത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ 2012ലാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ ചികില്‍സയുടെ പേരില്‍ ഇറ്റലിയിലാണ്.
കേസിന്റെ വിശദാംശങ്ങളില്‍ കോടതിയില്‍ വാദം തുടരും. കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറീനെ വിട്ടയക്കാന്‍ ഭാരതത്തോട് ആവശ്യപ്പെടുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
എന്നാല്‍ ഇറ്റലിയുടെ അവകാശവാദം ഭാരതം തള്ളി.ആര്ബിട്രേഷന് കോടതിയുടെ ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. നാവികരുടെ ജാമ്യവും മോചനവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്. ഭാരതം വ്യക്തമാക്കി. ഇറ്റാലിയന്‍ മറീന്‍ ജാമ്യം ലഭിക്കാന്‍ ഭാരതത്തിലെ സുപ്രീം കോടതിയെ സമീപിക്കാനാണ് യുഎന്‍ കോടതി ഇറ്റലിയോട് ആവശ്യപ്പെട്ടത്. ഈ വിധിയാണ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.
നാവികരെ മോചിപ്പിക്കാനല്ല, ജാമ്യം ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഗീറോണിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുവെന്നാണ് ഇറ്റലി അവകാശപ്പെടുന്നത്.ഭാരതം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: