എന്‍ഡിഎയുടെ വികസനരേഖ കേരളത്തെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം സ്വപ്നം കാണാന്‍ പോലും സാധ്യമാകാത്ത വികസനമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പത്തിന കര്‍മ പരിപാടി. കേരളത്തില്‍ എല്ലാവര്ക്കും ഭൂമി എന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ സന്തോഷ് മാധവനും ഫോബ്സ് ഗ്രൂപ്പിനും ഇഷ്ടംപോലെ ഭൂമി ദാനം ചെയ്യുമ്പോള്‍ ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ഇവിടുത്തെ നല്ലൊരു വിഭാഗം ജനങ്ങളും നട്ടംതിരിയുകയാണ്. ഇപ്പോള്‍ എന്‍ഡിഎ വികസനരേഖ വാഗ്ദാനം ചെയ്യുന്നത് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
പഞ്ചായത്ത് പരിധിയില്‍ 20 സെന്റും കോര്‍പ്പറേഷനുകളില്‍ അഞ്ച് സെന്റും ഭൂമി വിതരണം ചെയ്യുമെന്നും ഇതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനായി ലാന്‍ഡ് ബാങ്ക് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് വികസനരേഖ വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലെ 70 ലക്ഷം ജനങ്ങള്‍ ഇന്നും പിന്നാക്കാവസ്ഥയില്‍, അടിസ്ഥാന സൗകര്യങ്ങളായ ഭൂമിയും പാര്‍പ്പിടവും കുടിവെള്ളവുംപോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ചപ്പോള്‍ വാഗ്ദാനം ചെയ്ത ഭൂമി എല്ലാവര്ക്കും ലഭിച്ചില്ലെന്നു മാത്രമല്ല, ലഭിച്ചത് വാസയോഗ്യമല്ലാത്ത, ജലലഭ്യത ഇല്ലാത്ത പാറക്കെട്ടടങ്ങിയ സ്ഥലമാണ്. കേരളത്തിലെ മുഴുവന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലെത്തിക്കുമെന്ന ലക്ഷ്യത്തോടെയാണ് പത്തിന കര്‍മപരിപാടി. 44 നദികളും കിണറുകളും കുളങ്ങളും കൊണ്ട് സമൃദ്ധമായിരുന്ന പച്ചവിരിച്ച കുന്നുകളും മലകളും ഉണ്ടായിരുന്ന കേരളത്തെയാണ് സര്‍ക്കാര്‍ ഒത്താശയോടെ ഭൂമാഫിയ മരുഭൂമിയാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഇടപെടല്‍ ഈ പരിതസ്ഥിതിക്ക് മാറ്റമുണ്ടാക്കുമെന്ന് പ്രത്യാശിക്കാം.
എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതി രൂപവല്‍ക്കരിച്ച് മുഴുവന്‍ ഭവനരഹിതര്‍ക്കും ജീര്‍ണാവസ്ഥയിലായ വീടുകളില്‍ കഴിയുന്നവര്‍ക്കും മൂന്നുവര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഒരു വീടിന് അഞ്ച് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 150 തൊഴില്‍ദിനങ്ങളും വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ ഭാവനാപൂര്‍ണമായ പ്രായോഗികമായ വികസനരേഖയാണ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ മറ്റൊരു പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. തൊഴില്‍ തേടി മലയാളികള്‍ ഗള്‍ഫ് മരുഭൂമിയിലേക്ക് പോകുമ്പോള്‍ ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ ആ വിടവ് നികത്തി ലക്ഷങ്ങള്‍ വീടുകളിലേക്കയയ്ക്കുന്നു.
പത്താംക്ലാസ് പാസ്സായ തൊഴില്‍രഹിതരായ മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി, അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദിവാസി സമൂഹത്തില്‍നിന്നും 1000 എഞ്ചിനീയര്‍മാര്‍, 500 അദ്ധ്യാപകര്‍, 100 ഡോക്ടര്‍മാര്‍, 50 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സൃഷ്ടിക്കുക എന്നതാണ് എന്‍ഡിഎ വിഭാവനം ചെയ്യുന്ന മറ്റൊരു പദ്ധതി. കേരള സര്‍ക്കാര്‍ ആദിവാസി വിഭാഗത്തിന് സ്കൂള്‍ നല്‍കിയിരിക്കുന്നത് അദ്ധ്യാപകരില്ലാതെയാണ്, ആശുപത്രികള്‍ നല്‍കിയിരിക്കുന്നത് ഡോക്ടര്‍മാര്‍ ഇല്ലാതെയാണ്. ആദിവാസി സ്ത്രീകള്‍ വാഹനത്തില്‍ പ്രസവിക്കുന്നു എന്ന വാര്‍ത്ത തുടര്‍ക്കഥയാണ്. ആദിവാസി സമൂഹത്തോട് യാതൊരു ആത്മാര്‍ത്ഥതയും കാണിക്കാത്തവരാണ് ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍.
കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ പലിശരഹിത കാര്‍ഷികവായ്പ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി എന്നിവ നടപ്പിലാക്കി പ്രയോഗത്തില്‍ വരുത്തുമെന്ന് വികസനരേഖ വാഗ്ദാനം ചെയ്യുന്നു. തീരദേശ വികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനുമായി 10,000 കോടി രൂപയുടെ പാക്കേജ്, ട്രോളിങ് നിരോധന ധനസഹായം 2700 രൂപയില്‍ നിന്നും 10,000 കോടി, മുദ്രാപദ്ധതിയുടെ കീഴില്‍ ഒരുലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങള്‍, യുവാക്കള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വായ്പ, സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കായി 1000 കോടി, പ്രതിവര്‍ഷം 200 സ്റ്റാര്‍ട്ട് അപ്പുകള്‍, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് 10,000 കോടി ബ്രാന്‍ഡ് കേരള എന്ന പേരില്‍, ഇങ്ങനെ വിവിധ വികസന മേഖലകളിലേക്കായി എന്‍ഡിഎ കൈയയച്ച് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു.
പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സഹായ പദ്ധതി പ്രകാരം വികസനമോ, ഭൂരഹിതര്‍ക്ക് ഭൂമിയോ, തൊഴില്‍രഹിതര്‍ക്ക് തൊഴിലോ ലഭ്യമാക്കാതെ അനുവദിച്ച തുക ലാപ്സാക്കുകയാണ് പതിവ്. പല പ്രാവശ്യം ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടും ജനവികസനമല്ല സ്വന്തം കീശ വികസനം മാത്രം ലക്ഷ്യമിടുന്ന മന്ത്രിസഭ, പദ്ധതികള്‍ ജലരേഖകളാക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രണ്ടുമുന്നണികളും വാഗ്ദാനപ്പെരുമഴ ചൊരിയുന്നു. പക്ഷേ കേരളത്തിനറിയേണ്ടത് സര്‍ക്കാര്‍ മാറിയാല്‍ ബാറുകള്‍ തുറക്കുമോ എന്ന് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: