സംസ്ഥാന നിയമസഭയില്‍ ഭരണഭൂരിപക്ഷം 71 സീറ്റാണ്. 70 കിട്ടുന്നവര്‍ക്കും കഷ്ടിച്ച് ഭരിയ്ക്കാം. ഭരണം ഞങ്ങള്‍ തുടരുമെന്ന് യുഡിഎഫും ഭരണം പിടിയ്ക്കുമെന്ന് എല്‍ഡിഎഫും അവകാശം പറയുന്നു. അതു മുമ്പും സംസ്ഥാനത്തു പതിവായിരുന്നു. അങ്ങനെ ഇടതും വലത്തും മാറിമാറി ഭരിച്ചിരുന്നു. ഇതാദ്യമായി മൂന്നാമതൊരു കക്ഷി, മുന്നണി ഭരണത്തില്‍വരുമെന്ന് പ്രഖ്യാപിയ്ക്കുന്നു. പലര്‍ക്കും അതുള്‍ക്കൊള്ളാനാവുന്നില്ല. അവര്‍ ചോദിയ്ക്കുന്നു, ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വിജയിക്കാന്‍ പോകുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന്.
പക്ഷേ, ഇടതുപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നുണ്ട് 100 സീറ്റിലേറെ നേടി ഞങ്ങള്‍ അധികാരത്തില്‍ വരുമെന്ന്. ജനങ്ങള്‍ യുഡിഎഫിനെക്കൊണ്ട് പൊറുതിമുട്ടി എല്‍ഡിഎഫിനെ അധികാരത്തിലേറ്റാന്‍ ആവേശം മുട്ടിനില്‍ക്കുകയാണെന്ന്. അതു തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു മാധ്യമവും മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും തെരഞ്ഞെടുപ്പു വിശകലനക്കാരും ചോദിക്കുന്നില്ല, വിജയിക്കാന്‍ പോകുന്നത് ഏതേതെല്ലാം മണ്ഡലങ്ങളിലാണെന്ന്.
സിപിഎം സെക്രട്ടറിപദവി ഔദ്യോഗികമായി വഹിക്കുന്ന കോടിയേരി ബാലകൃഷ്ണനും കോടിയേരിയെ ചാടിക്കളിപ്പിക്കുന്ന പിണറായിയും ഇടതുമുന്നണിയുടെ കണ്‍വീനര്‍ വൈക്കം വിശ്വനും ഈ വിജയ വീരവാദം പറയുമ്പോള്‍ മറിച്ച് ചോദിക്കുന്നില്ല, എവിടെയെല്ലാമാണ് ഇടതുപക്ഷം വിജയിക്കാന്‍ പോകുന്നതെന്ന്. അങ്ങനെ ചോദിക്കാന്‍ ഭയമാണെങ്കില്‍ നിങ്ങള്‍ വിജയിക്കാനിടയില്ലാത്ത 40-നടുത്ത് മണ്ഡലങ്ങള്‍ ഏതൊക്കെയെന്നു ചോദിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. 140 സീറ്റിലും വിജയിയ്ക്കാന്‍ പറ്റാത്ത സ്ഥിതിയ്ക്ക് സിപിഎം നേതാക്കള്‍ തോല്‍ക്കുമെന്നുറപ്പുള്ള സീറ്റാണോ ഘടകകക്ഷികള്‍ക്കു കൊടുത്തിരിയ്ക്കുന്നതെന്നു വെളിപ്പെടുത്താനെങ്കിലും ആവശ്യപ്പെട്ടുകൂടെ. അതു ചോദിയ്ക്കില്ല, ചര്‍ച്ച ചെയ്യുകപോലുമില്ല.
ഇനി യുഡിഎഫിന്റെ കാര്യം വന്നാലോ. അവരും പറയുന്നു വിജയം. അല്ലല്ലഹ, തുടര്‍ഭരണം ഉറപ്പാണെന്നാണ് അവകാശവാദം. അങ്ങനെയെങ്കില്‍ ആ വിജയം ഉറപ്പുള്ള സീറ്റുകള്‍ ഏതൊക്കെയെന്നു പറയാന്‍ കോണ്‍ഗ്രസിനോട് ആരും ആവശ്യപ്പെടാത്തതെന്താണ്. എ. കെ. ആന്റണി പറഞ്ഞ സീറ്റുകണക്കാണ് ഒടുവിലത്തേത്. ഇപ്പോള്‍ ഇരു മുന്നണികളും സീറ്റെണ്ണത്തില്‍ ഒരേപോലെയാണത്രെ. രാഷ്ട്രീയ ചാണക്യനായി മാധ്യമങ്ങള്‍ വാഴ്ത്തുന്ന ആന്റണിയോട് ആവശ്യപ്പെട്ടുകൂടെ, ഏതൊക്കെയാണ് എല്‍ഡിഎഫിന്, ഏതൊക്കെ യുഡിഎഫിന് കിട്ടുമെന്ന്.
അവരോടൊന്നും ചോദിയ്ക്കാത്ത ചോദ്യമാണ് എന്‍ഡിഎയോടു ചില മാധ്യമ സിംഹങ്ങള്‍ ചോദിയ്ക്കുന്നത്. എന്തുകൊണ്ടിങ്ങനെ എന്നതിനു ചോദിയ്ക്കുന്നവര്ക്കും മറുപടിയില്ല. എന്നാല്‍ 71 പ്ലസ് എന്ന ലക്ഷ്യം കണ്ടു പ്രവര്‍ത്തിയ്ക്കുന്ന ബിജെപിയ്ക്ക് അത് അസാധ്യമല്ലെന്നു സ്ഥാപിയ്ക്കാന്‍ രണ്ടുദാഹരണങ്ങളുണ്ട്. ഒന്ന്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വീരവാദം പറഞ്ഞിരുന്നു, വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന്. അതുകേട്ടിട്ടും പ്രതീക്ഷിച്ചും ആശിച്ചുമാകണം സിപിഎം നേതാക്കളും പറഞ്ഞു നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായേക്കും, പക്ഷേ, ഭാരതത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന്. ഒടുവില്‍ എന്തു സംഭവിച്ചു? എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു, ബിജെപി ഒറ്റയ്ക്ക് ഭരണ ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റിനേക്കാള്‍ നേടി. ബിജെപി പറഞ്ഞത് സംഭവിച്ചു, നരേന്ദ്ര മോദി പ്രഖ്യാപിച്ചത് നടപ്പായി.
ഇനി മറ്റൊന്ന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് വീണ്ടും ഭരിയ്ക്കുമെന്ന് അവരും ബിജെപി വിജയിക്കുമെന്ന് ആ പാര്‍ട്ടിയും അവകാശപ്പെട്ടു. മൂന്നാമതൊരു കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ ആരും കാര്യമായി കണക്കാക്കിയില്ല. പക്ഷേ, ഫലം വന്നപ്പോള്‍ എഎപിയായി ഭരിക്കാന്‍ അര്‍ഹതയുള്ള ഏറ്റവും വലിയ കക്ഷി. വീണ്ടും തെരഞ്ഞെടുപ്പു വന്നു. ആദ്യത്തേത് അബദ്ധമെന്നും അസാധാരണമെന്നും ആദ്യത്തേതും അവസാനത്തേതുമായ പരീക്ഷണമെന്നും വിശകലനം ചെയ്തവര്‍ക്ക് പിഴച്ചു. വീണ്ടും എഎപി വിജയിച്ചു. അധികാരത്തില്‍ വന്നു. ജനങ്ങളുടെ വോട്ടിന്റെ വിലയറിഞ്ഞ നാളുകളായിരുന്നു അത്. അതായത് ജനം തീരുമാനിച്ചാല്‍, പല പണ്ഡിതന്മാരുടെയും കണക്കുകളും കണക്കുകൂട്ടലുകളും പരാജയപ്പെടുമെന്നര്‍ത്ഥം. അതേസമയം, അസാധാരണമായത് അത്ഭുതം പോലെ സംഭവിയ്ക്കാം. ബിജെപിയുടെ കാര്യത്തില്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിയ്ക്കാന്‍ പോകുന്നത് ഈ അസാധാരണമായ കാര്യമാണ്. മോദിയെപ്പോലെ ഒരു നേതാവ്, നിലവില്‍ അധികാരത്തിലുള്ളവരുടെയും മുമ്പ് ബദലായി വന്നവരുടെയും പരീക്ഷണങ്ങളിലെ അസംതൃപ്തി, ഇതുരണ്ടും ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ അസാധാരണമായതു നടക്കാന്‍ സാധ്യത വളരെ വലുതാണ്.
മൂന്നു പ്രകടന പത്രികകള്‍, രണ്ടു പ്രകടന പത്രികകളും ഒരു നയരേഖയും, പുറത്തുവന്നപ്പോള്‍ത്തന്നെ കാര്യങ്ങള്‍ വ്യക്തമായി. കൊക്ക് എത്ര കുളം കണ്ടതാണെന്ന ഭാവത്തില്‍ രണ്ടു മുന്നണികള്‍ വാഗ്ദാന പത്രിക അവതരിപ്പിച്ചപ്പോള്‍ എന്‍ഡിഎ നയവും നിലപാടും പ്രഖ്യാപിച്ചു. അതീവ ഗൗരവതരമായി തെരഞ്ഞെടുപ്പുരംഗത്തേക്കു കടന്ന ബിജെപിയുടെ എന്‍ഡിഎ അക്ഷരാര്‍ത്ഥത്തില്‍ ആശയപരമായി ആദ്യവിജയം നേടിക്കഴിഞ്ഞു. യോഗ്യരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇരു മുന്നണിയ്ക്കും മേലേ ഈ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ അങ്ങനെ ഉറപ്പിയ്ക്കുകയായിരുന്നു.
അടുത്ത ഘട്ടം അവസാനവട്ട പ്രചാരണമാണ്. അമ്പരന്നു നില്‍ക്കുകയാണ് എന്‍ഡിഎ വിരുദ്ധപക്ഷം. സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വാക്തര്‍ക്കം എന്നതിനപ്പുറത്തേക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയം നയപരിപാടികളുടെയും പദ്ധതികളുടെയും നേര്‍ക്കുനേരുള്ള പോരാട്ടമായി മാറാന്‍ പോകുകയാണ്. പ്രധാനമന്ത്രിയുടെ അഞ്ചു റാലികളും പ്രമുഖ നേതാക്കളുടെ സംസ്ഥാന വ്യാപകമായ പ്രചാരണ പര്യടനങ്ങളും കൂടിയാകുമ്പോള്‍ ‘ടേക് ഇറ്റ് ഈസി’യായി തെരഞ്ഞെടുപ്പു കണ്ടു പോന്നിരുന്ന രണ്ടു മുന്നണികള്‍ക്കും ഏറെ വിയര്‍ക്കേണ്ടിവരും. അവര്‍ ഒന്നിയ്ക്കും. പശ്ചിമ ബംഗാളില്‍ കോര്‍ത്ത കൈ അവര്‍ കേരളത്തില്‍ വരുമ്പോള്‍ അഴിയ്ക്കുമെന്ന് ചിലരെങ്കിലും കരുതിയത് തെറ്റി. അവര്‍ തോളോടു തോള് ചേര്‍ന്ന് നില്ക്കുമെന്നുറപ്പായി. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇരുപക്ഷത്തെ നേതാക്കളും പറയുന്നത് ബിജെപിയെക്കുറിച്ചാണ്. ബിജെപിയെ നേിടേണ്ടത് പൊതു അജണ്ടയാണെന്നു വിശദീകരിക്കുകയാണവര്‍. അതിന് സമ്മതമാണെന്ന് ഇരുകൂട്ടരും പരസ്യമായി പറയുന്നു; ഒരുളുപ്പുമില്ലാതെ. എതിര്‍ക്കുമെന്നു കരുതിയവര്‍ മിണ്ടുന്നുമില്ല.
സിപിഎമ്മിന്റെ കോണ്‍ഗ്രസുമായുള്ള കേരളത്തിലെ സഖ്യത്തെ സിപിഐ എതിര്‍ക്കുമെന്ന് സിപിഎം ഭയന്നു. പക്ഷേ, പണ്ടേ കോണ്‍ഗ്രസിനൊപ്പം ഉണ്ടുറങ്ങിയിട്ടുള്ള സിപിഐയ്ക്ക് എതിര്പ്പില്ലേയില്ല. എതിര്‍പ്പു പ്രകടിപ്പിയ്ക്കാത്തതിനു കാരണമുണ്ട്, തെരഞ്ഞെടുപ്പു കഴിഞ്ഞുണ്ടാകാവുന്ന രാഷ്ട്രീയ സാധ്യതകള്‍ മനസിലാക്കിയാണത്. കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടുന്നതിനോട് മുസ്ലിം ലീഗിന് എതിര്‍പ്പുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. പക്ഷേ, മലപ്പുറത്ത് സിപിഎമ്മുമായി ധാരണയിലായിക്കഴിഞ്ഞ ലീഗ് അത്തരമൊരു സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഒട്ടും എതിരല്ല, കാരണം, തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ഒരു പുനരേകീകരണത്തിന് ലീഗിന് കോണ്‍ഗ്രസ് ഇപ്പോഴേ കൊടുക്കുന്ന ലൈസന്‍സായിട്ടാണ് ഇപ്പോള്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ ലീഗ് കാണുന്നത്. പക്ഷേ, സിപിഎം നേതാക്കള്‍ ആക്ഷേപം പറയുന്നു ബിജെപിയ്ക്ക് കോണ്‍ഗ്രസുമായി ധാരണയാണെന്ന്. അതിന്റെ വിശദാംശങ്ങളും ഓരോരോ പാര്‍ട്ടിയും ബിജെപിയുമായി എങ്ങനെ ചാര്‍ച്ച പുലര്‍ത്തുന്നുവെന്നും ആരോപിയ്ക്കുന്നു. അപ്പോള്‍, ബിജെപിയുമായി സഖ്യമോ സൗഹാര്‍ദ്ദമോ പുലര്‍ത്താത്ത പാര്‍ട്ടിയില്ലെന്ന് അവര്‍തന്നെ സമ്മതിയ്ക്കുന്നു, ഫലമോ ബിജെപി ഒരു അസ്പൃശ്യ പാര്‍ട്ടിയാണെന്ന് ഇന്നലെവരെ അവര്‍ പറഞ്ഞുകൊണ്ടിരുന്ന വാദം അവരിലൂടെത്തന്നെ പൊളിയുന്നു.
കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മില്‍ മുമ്പേന്നോ ഉണ്ടാക്കിയ ചില രാഷ്ട്രീയ ഒത്തുതീര്‍പ്പുകളാണ് ഇന്നും പറഞ്ഞു നടക്കുന്ന ഉദാഹരണം. ശരിയാണ്, ബിജെപിതന്നെ സമ്മതിച്ചിട്ടുള്ളതാണ് ആ സംഭവം. ബിജെപിയെ ഒരു കാരണവശാലും നിയമസഭയില്‍ കയറ്റില്ലെന്ന് പ്രതിജ്ഞയെടുത്ത് സിപിഎം പ്രവര്‍ത്തിച്ച കാലം. അന്ന് എങ്ങനെയും സഭയില്‍ കടക്കുകയെന്നത് വാശിയായി തീരുമാനിച്ചിരുന്ന കാലം. കേന്ദ്രത്തില്‍ ബിജെപിയ്ക്ക് അധികാരമില്ലാഞ്ഞ കാലം. പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് ഇന്നത്തെ അത്ര ബഹുജന പിന്തുണ ഇല്ലാഞ്ഞ കാലം. ബിജെപിയെ സഹായിക്കാനോ ബിജെപിയോട് സഹകരിയ്ക്കാനോ ഒരു പാര്‍ട്ടിയും പ്രസ്ഥാനവും തയ്യാറല്ലാഞ്ഞ കാലം. അന്ന് പാര്‍ട്ടി അങ്ങനെ ചില പരീക്ഷണത്തിനും തയ്യാറായി. പക്ഷേ, അത് അന്തകാലം.
ഇന്നോ. ഇന്ന് പാര്‍ട്ടി സംസ്ഥാന ഭരണം നേടാനുള്ള മത്സരത്തിലാണ്. ബിജെപിയുടെ വിജയം എതിര്കക്ഷികള്പോലും രേഖപ്പെടുത്തിക്കഴിഞ്ഞു. സര്‍വ്വേകള്‍, അവ കൃത്യമായി പരസ്യപ്പെടുത്തുന്നതില്‍ മാധ്യമലോകം ഏറെ കൃത്രിമങ്ങള്‍ കാണിച്ചിട്ടും, ബിജെപിക്ക് വിജയം പറയുന്നു. എന്തുകൊണ്ട് ബിജെപിയ്ക്ക് വോട്ടുചെയ്തുകൂടാ എന്ന് പരസ്യമായി ചോദിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകുന്നു. ബിഡിജെഎസ് പോലുള്ള, സമൂഹത്തില്‍ അതിശക്തമായ വേരോട്ടമുള്ള പ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കുന്നു. കമ്മ്യൂണിസ്റ്റ് ആശയത്തില്‍ രൂപംകൊണ്ട ജെഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങള്‍ ബിജെപിയ്ക്ക് ഒപ്പം വരുന്നു.
കേരള കോണ്‍ഗ്രസ് എന്ന കര്‍ഷക പ്രസ്ഥാനം ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണ അനുഭവിയ്ക്കുമ്പോള്‍ത്തന്നെ ബിജെപി നേതാക്കളില്‍ വിശ്വാസം പ്രകടിപ്പിച്ച് ഒപ്പം നില്ക്കുന്നു. സവര്ണ്ണപ്പാര്ട്ടിയെന്ന് ചിലര്‍ പരിഹസിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും അകറ്റി നിര്‍ത്തുകയും ചെയ്തിരുന്ന ബിജെപിയോടൊപ്പം വനവാസി വിഭാഗത്തിന്റെ കരുത്തുറ്റ ഒരു ഭാഗം സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്നുകഴിഞ്ഞിരിക്കുന്നു. പാണക്കാട് തങ്ങള്‍മാരുടെ കുടുംബത്തില്‍ പെട്ടവര്‍ പരസ്യമായി സ്ഥാനാര്‍ത്ഥിയായും ബിജെപിയ്ക്കൊപ്പം അണിചേരുന്നു. എന്‍എസ്എസ് പോലുള്ള പ്രബല സമുദായ സമൂഹം തുല്യദൂര രാഷ്ട്രീയത്തില്‍ മറ്റു മുന്നണികളോടുള്ള അടുപ്പവും ചാര്‍ച്ചയും അളവില്‍ കുറവില്ലാതെ ബിജെപിയോടും പ്രതിജ്ഞചെയ്യുന്നു. വര്‍ഗ്ഗവും വര്‍ണ്ണവുമില്ലാതെ, അന്ത്യജന്‍ അഗ്രജന് എന്ന ഭേദമില്ലാതെ, ജാതിയും മതവും പരിഗണനയിലില്ലാതെ കേരള സമൂഹത്തിന്റെ പരിച്ഛേദം ബിജെപിയ്ക്കൊപ്പം നില്ക്കുമ്പോള് അതിനു പുറത്ത് ഒരു പാര്‍ട്ടിയുമായും ബിജെപിയ്ക്ക് ഒരു ബന്ധവും ആവശ്യമേ ഇല്ല, അതിനു പ്രസക്തിയുമില്ല.
71 പ്ലസ് സീറ്റുകള്‍ ബിജെപി മുന്നണിയ്ക്കും ഒരു ബാലികേറാമലയല്ല. കാരണം മൂന്നു മുഖ്യസ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുമ്പോള്‍ മൂന്നിലൊന്നു വോട്ട് കരസ്ഥമാക്കാന്‍ ബിജെപിയ്ക്കുള്ള കരുത്ത് കുറവല്ല. ഒരു മാറ്റത്തിന് കാത്തിരിക്കുന്ന സമൂഹത്തിന്റെ സഹായത്തില്‍ ആ കരുത്ത് ഇരട്ടിയാകാന്‍ വിഷമവുമില്ല.
** ** ** **
പിന്കുറിപ്പ്: കാര്യങ്ങള്‍ പിടിവിട്ടു പോകുന്നുവെന്ന് പലര്‍ക്കും മനസ്സിലായി; എ.കെ. ആന്റണിയ്ക്ക് പ്രത്യേകിച്ചും. ഇനി ഭയപ്പെടുത്തുകയേ നിവൃത്തിയുള്ളു. അതിന് ന്യൂനപക്ഷങ്ങളെ ‘ബിജെപി വരുന്നു’വെന്ന് പറഞ്ഞ് വിരട്ടുക. അതാണിപ്പോള്‍ ആന്റണിമാന്യന് ചെയ്യുന്നത്. പക്ഷേ, ഏശുന്നില്ല, ….പണ്ടേപ്പോലെ ഫലിയ്ക്കുന്നില്ല. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ചെയ്തതിന്റെ വിയര്‍പ്പുമണം മാറാത്ത സിപിഎം നേതാക്കളും പെരുംനുണകള്‍ പറഞ്ഞ് നോക്കുകയാണ്. കോടിയേരിയ്ക്ക് ഇപ്പോള്‍ ഫാസിസ്റ്റ് ഹിറ്റ്ലറിന്റെ സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഗീബല്‍സിന്റെ സ്വരമാണ്. പക്ഷേ, പഴങ്കഥയുടെ റീപ്ലേയ്ക്ക് ഒരു പ്രതികരണവും ലഭിയ്ക്കുന്നില്ല. എങ്കിലും ഗീബല്സുകള് ആവര്‍ത്തിയ്ക്കുകയാണ്, മറ്റൊന്നും ഫലിയ്ക്കാതെവരുമ്പോള് കാളന്‍സ് എന്ന മട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: