സിപിഎം തീരുമാനിച്ചാല്‍ പോലീസ് സ്റ്റേഷനുമുന്നിലും ബോംബുണ്ടാക്കും… 2008 നവംബര്‍ 8 ന് തലശേശ്ശരി ഡിവൈഎസ്പി ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ ഒരു സിപിഎം നേതാവില്‍ നിന്നുമുയര്‍ന്ന ഭീഷണിപ്രയോഗമാണ് മേലുദ്ധരിച്ചത്. ഇന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്റെ ഗുണ്ടാരാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. ബോംബ് നിര്‍മ്മാണത്തിനിടെ തലശ്ശേരി മൂഴിക്കരയില്‍ 11 സിപിഎം പ്രവര്‍ത്തകരെ നിര്മ്മാണസാമഗ്രികളടക്കം പിടികൂടിയ സംഭവത്തിനെതിരെയായിരുന്നു മാര്‍ച്ച്.
അന്ന് തലശേരി എംഎല്‍എയായിരുന്നു കോടിയേരി ബാലകൃഷ്ണന്. ഒരു ജനപ്രതിനിധിയുടെ അഹന്ത കലര്‍ന്ന പ്രസംഗം അക്രമികൂട്ടങ്ങളായ കണ്ണൂരിലെ സഖാക്കള്‍ക്ക് ആവേശമായി. അവര്‍ ബോംബ് നിര്‍മ്മാണവും ഉപയോഗവും വ്യാപകമാക്കി. നിരവധി ജീവനുകള്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊലിഞ്ഞു. നിരവധിപേരെ ഇല്ലായ്മ ചെയ്യാനും ഭീതിയിലാഴ്ത്താനും ഇന്നും സിപിഎം സംഘങ്ങള്‍ കുടില്‍വ്യവസായംപോലെ ജില്ലയില്‍ ബോംബുണ്ടാക്കുന്നു. ഇതിനു പിന്തുണ നല്കുന്ന പരസ്യനിലപാടുമായി മുന്നോട്ടുവന്ന കണ്ണൂരിലെ നേതാവ് കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന സിപിഎം കേരളം ഭരിക്കണമെന്നാഗ്രഹവുമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.
1971 ല്‍ കരിമ്പില്‍ സതീശനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്. നിരവധി അക്രമക്കേസുകളില്‍ കോടിയേരി ആരോപണ വിധേയനായെങ്കിലും പ്രതിചേര്‍ക്കപ്പെട്ട ഏക കേസ് സതീശന്റെ കൊലപാതകമായിരുന്നു. കൊല്ലും കൊലയും കലയാക്കിയ സിപിഎമ്മില്‍നിന്നും പൊടുന്നനെ ഉയര്‍ന്നുവന്ന ഇന്നത്തെ സംസ്ഥാനസെക്രട്ടറി 2006 ല്‍ ആഭ്യന്തരമന്ത്രിയുമായി. തലശേരിയെ പ്രതിനിധീകരിച്ച് ജയിച്ചു കയറിയ കോടിയേരി കൊടുംക്രിമിനലുകളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലോക്കല്‍ ഗാര്‍ഡിയനായി. ജനാധിപത്യത്തെ ബോംബും വടിവാളുമുപയോഗിച്ച് കശാപ്പു ചെയ്ത് കളളവോട്ടും, ബൂത്തുപിടുത്തവും നടത്തി ജയിപ്പക്കുന്നവരോടു കൂറുകാണിക്കാതെ കോടിയേരിക്ക് മറ്റ് പോംവഴികളില്ലായിരുന്നു. അതായിരുന്നു 2007 ല്‍ ഫസല്‍വധത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന് തന്നെയെന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു വേണ്ടി ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന് പ്രസ്താവിച്ചു.
എന്നാല്‍ ചത്തത് മുസ്ലിമെങ്കില്‍ കൊന്നത് കൊടിസുനിയാകുമെന്ന യാഥാര്‍ത്ഥ്യം പോലീസ് മനസിലാക്കിയതോടെ കോടിയേരി ബാലകൃഷ്ണന്റെ നാവടഞ്ഞു. 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊന്നത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരിയുടെ പ്രസ്താവന ജില്ലയിലെ സമാധാന കാംക്ഷികളെ അമ്പരപ്പിക്കുന്നതായിരുന്നു. ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് കേരളസമൂഹമായിരുന്നു.
ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഫസലിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും കൊടിസുനിയ്ക്ക് നല്കിയ ക്വട്ടേഷനിലായിരുന്നു എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെടുന്നത്. ജില്ലയില്‍ മതകലാപത്തിനുളള ശ്രമമാണ് ഫസല്വധമെന്ന് അന്വേഷണസംഘം കണ്ടെത്തിയതും ശ്രദ്ധേയമാണ്. കൊലപാതകികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്ന ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന് ക്രിമിനലുകള്‍ക്ക് നല്കിയ പിന്തുണ വ്യക്തമാക്കുന്ന സംഭവമായിരുന്നു ഫസല്വധത്തിനുശേഷം നടന്നതെന്ന് ഇതിലൂടെ വ്യക്തമാവുന്നു.
2008 മാര്‍ച്ച് 5, 6 തീയ്യതികളില്‍ തലശേരിയില്‍ നടന്ന രാഷ്ട്രീയ കലാപത്തിലും കോടിയേരി ബാലകൃഷ്ണന്റെ ഇടെപടലുണ്ടായിരുന്നു. ആര്‍എസ്എസ് തലശേരി നഗര്‍ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന എം.പി.സുമേഷിനെ നഗരമധ്യത്തിലിട്ട് കൊടി സുനിയും സംഘവും അരിഞ്ഞുവീഴ്ത്തി ആരംഭിച്ച നരവേട്ടയില്‍ അഞ്ചു സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൈപ്പത്തി വെട്ടിമാറ്റപ്പെട്ട സുമേഷ് സാരമായ പരിക്കുകളോടെ ഇന്നും ജീവിതം തളളിനീക്കുന്നു. സിപിഎം നടത്തിയ നരമേധത്തിന് ആഭ്യന്തരമന്ത്രിയുടെ പോലീസ് എല്ലാ ഒത്താശയും ചെയ്തതായി തെളിവുകള്‍ പുറത്തുവന്നു. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് വീട്ടില്‍ ചികിത്സയിലായിരുന്ന നായനാര്‍ റോഡിലെ ബിജെപി അനുഭാവി ബിജുവിനെ അക്രമിക്കാന്‍ എത്തിയ സംഘത്തിനു മുമ്പേ പോലീസെത്തി ആ വീട്ടില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു.
പരോളിലിറങ്ങിയ പൊന്ന്യത്തെ സൂരജടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു ബിജുവിനെ അക്രമിച്ചത്. എന്നാല്‍ ബിജുവിന്റെ ജീവനെടുക്കാന്‍ സിപിഎം സംഘത്തിനു സാധിച്ചില്ല. എല്ലാ നിയമസംവിധാനങ്ങളെയും പാര്‍ട്ടിയുടെ ഇംഗിതത്തിനാക്കി മാറ്റുകയായിരുന്നു ആഭ്യന്തരമന്ത്രിയിലൂടെ. 48 മണിക്കൂര്‍കൊണ്ട് നിരവധി വീടുകളും ഓഫീസുകളും മിണ്ടാപ്രാണികളും അക്രമിക്കപ്പെട്ടിട്ടും കോടിയേരിയുടെ പോലീസ് അനങ്ങിയില്ല. ആസൂത്രിതമായി ഒരു പ്രസ്ഥാനത്തിനെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ അക്രമത്തിലെ പങ്കില്‍നിന്നും കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞുനില്ക്കാനാകില്ല. ഓരോ കൊലപാതകത്തിനും കണ്ണൂരിലെ നേതാക്കള്‍ എന്നും പിന്തുണ നല്കിയ ചരിത്രം മാത്രമെ ഉളളൂ. കണ്ണൂരിലെ രാഷ്ട്രീയ ഭൂമികയില്‍ നിണമൊഴുക്കിയവര് ജനനേതാക്കളായും സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാരായും വാണരുളുന്ന വിചിത്രമായ ഇടമാണ് ഇവിടം. കണ്ണൂര്‍ മോഡലിന് രാജ്യാന്തര അംഗീകാരവും പ്രകാശ്കാരാട്ട് നല്കിയതും നാം വരികള്‍ക്കിടയില്‍ വായിച്ചാല്‍ അക്രമത്തിന് സിപിഎം കേന്ദ്ര നേതൃത്വം നല്കുന്ന പിന്തുണ വ്യക്തമാകും.
(സിപിഎം സംഘം ഏകപക്ഷീയമായ നിരവധി കൊലപാതകങ്ങള്‍ നടത്തിയ പ്രദേശമാണ് കേന്ദ്രക്കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ സ്വന്തം തട്ടകമായ പാപ്പിനിശ്ശേരി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വന്തം മണ്ഡലമുപേക്ഷിച്ച് മറ്റൊരു മണ്ഡലത്തിലേക്ക് കുടിയേറിയ ഇ.പി.ജയരാജനെ കുറിച്ച് നാളെ.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: