ഇടുക്കി: രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചതോടെ ദേവികുളത്ത് എന്‍ഡിഎ നിര്‍ണ്ണായക ശക്തിയായി മാറുന്നു. വിജയ പരാജയങ്ങളില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് ദേവികുളം. മാറി മാറി ഭരിച്ചിട്ടും ഇടത്-വലത് മുന്നണികള്‍ തങ്ങളെ അവഗണിച്ചതില്‍ കടുത്ത നിരാശയിലാണ് മണ്ഡലത്തിലെ ബഹുഭൂരിപക്ഷം തോട്ടം തൊഴിലാളികള്‍. മണ്ഡലത്തിലുള്‍പ്പെടുന്ന മൂന്നാറിന്റെ പിടികൊടുക്കാത്ത രാഷ്ട്രീയ മനസ് മുന്നണികളില്‍ ആശങ്ക തീര്‍ക്കുകയാണ്. തോട്ടം മേഖലയില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിയൊഴുക്കുകള്‍ സൃഷ്ടിക്കുന്നതോടെ രാഷ്ട്രീയ ചിത്രം മാറിമറിയുമോ എന്ന ആശങ്കയിലാണ് ഇരുമുന്നണികളും.
പതിറ്റാണ്ടുകളായി തൊഴിലാളികള്‍ക്കിടയില്‍ പ്രബലമായിരുന്ന സിഐറ്റിയു, എഐറ്റിയുസി, ഐഎന്റ്റിയുസി യൂണിയനുകള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന തിരിച്ചറിഞ്ഞ് വളര്‍ന്ന് വന്ന പെമ്പിളൈ ഒരുമൈ സ്ത്രീ കൂട്ടായ്മയുടെ വേറിട്ട സമര ശൈലികൊണ്ട് ദേശീയ തലങ്ങളില്‍ പോലും ചര്‍ച്ചാവിഷയമായിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പെമ്പിളൈ ഒരുമൈ നേതൃത്വത്തെ രണ്ടുതട്ടിലാക്കി സമരം പൊളിച്ചടുക്കുന്ന സാഹചര്യമുണ്ടായെങ്കിലും ഇവരുടെ ശക്തിയെകുറിച്ച് മുന്നണിനേതാക്കള്ക്ക് ഇപ്പോഴും വ്യക്തതയില്ലെന്നതാണ് വസ്തുത.
മണ്ഡലത്തിലെ പ്രബലരായ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന് വന്ന അഴിമതി ആരോപണങ്ങളാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും വൈകിച്ചത്. എന്‍ ചന്ദ്രനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ എഐഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയും മത്സര രംഗത്തുണ്ട്. തോട്ടം മേഖലകളില്‍ വോട്ട് പിടിക്കുന്നതിനായി എഐഡിഎംകെ ലക്ഷങ്ങള്‍ ഒഴുക്കുന്നതായാണ് വിവരം. ഓരോ വോട്ടിനും 500 രൂപയും നിരവധി ഓഫറുകളും നല്‍കിയാണ് അമ്മയുടെ പാര്‍ട്ടി വോട്ട് പിടിക്കുന്നത്. ജയലളിതയുടെ അറുപത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ച് മണ്ഡലത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ളവ സൗജന്യമായി വിതരണം ചെയ്തിരുന്നു. മൂന്നാര്‍ പോതമേട് സ്വദേശിയായ എന്‍ ചന്ദ്രന്റെ ജ്യേഷ്ഠന്മാര് രണ്ട് പേരും മുന്‍പ് എംഎല്‍എ ആയിരുന്നത് മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ മുതല്‍ക്കൂട്ടാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
അടിമാലി, വെള്ളത്തൂവല്‍, ബൈസണ്‍ വാലി, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, മൂന്നാര്‍, ഇടമലക്കുടി, വട്ടവട തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടതാണ് ദേവികുളം മണ്ഡലം. അടിമാലി, ബൈസണ്‍വാലി എന്നിവിടങ്ങളില്‍ ബിഡിജെഎസ് നിര്‍ണ്ണായക ശക്തിയാണ്. ഇതിനൊപ്പം ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഇടമലക്കുടി, വട്ടവട, കാന്തല്ലൂര്‍, എന്നിവിടങ്ങളിലും കൂടാതെ പാര്‍ട്ടിയ്ക്ക് വ്യക്തമായ സ്വാധീനമുള്ള മറയൂരിലും മികച്ച നേട്ടം ഉണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന എഐഡിഎംകെയ്ക്ക് എതിരെയും അഡ്ജസ്റ്റ്മെന്റ് ഭരണം നടത്തുന്ന ഇടത് വലത് മുന്നണികള്ക്കെതിരെയുമുള്ള ജന വികാരം അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എന്‍ഡിഎ നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: