കൊച്ചി: പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കുട്ടിയുടെ അവകാശം അമ്മയ്ക്കാണെങ്കിലും മുത്തച്ഛനും മുത്തശ്ശിക്കുമുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു.
കുട്ടിയെ വിട്ടുകിട്ടാന്‍ നല്കിയ കേസിന്റെ വിചാരണയ്ക്കിടെ ഭര്‍ത്താവ് മരിച്ചതോടെ കുട്ടിയുടെ അവകാശം അമ്മയായ തനിക്കാണെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് കുട്ടിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയ കുടുംബക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശിനി ബിജി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ സി.കെ അബ്ദുള്‍ റഹീം, ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
കുട്ടിയെ സന്ദര്‍ശിക്കാനും ചെറിയ കാലയളവില്‍ എങ്കിലും ഒപ്പം നിര്‍ത്താനും അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ പിതാവ് മരിച്ചതുകൊണ്ട് പിതാവിന്റെ മാതാപിതാക്കള്‍ക്ക് കുട്ടിയിലുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും നമ്മുടെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച് കുട്ടികളുടെ വളര്‍ച്ചയില്‍ മുത്തച്ഛനും മുത്തശ്ശിക്കും നിര്‍ണായക പങ്കുണ്ടെന്നും കോടതി പറഞ്ഞു.
അവധിക്കാലങ്ങളിലും ഉത്സവ ആഘോഷ സമയങ്ങളിലും കുട്ടികളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കാറുണ്ട്. അവധിക്കാലങ്ങളില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ജീവിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കാനും പാരമ്പര്യത്തെ തിരിച്ചറിയാനും അവര്‍ക്ക് കഴിയും. കുട്ടികളെ
കുടുംബത്തിനും സമൂഹത്തിനും ഗുണമുള്ള ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ സാധ്യമാവുകയാണ്. കുട്ടികളുടെ ക്ഷേമത്തിനും സല്‍സ്വഭാവ രൂപീകരണത്തിനും ഇതു പ്രയോജനപ്പെടും.
മുത്തശ്ശിക്കഥകളുള്പ്പെടെ ഒരുപാടു കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഇവരില്‍ നിന്ന് പഠിക്കാനുണ്ടെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരിയുടെ നാലു വയസുള്ള മകളെ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ മുത്തച്ഛനും മുത്തശ്ശിക്കും സന്ദര്‍ശിക്കാന്‍ അനുവാദം നല്കിയ ഹൈക്കോടതി അവധിക്കാലങ്ങളില്‍ നിശ്ചിത ദിവസം ഇവര്‍ക്കൊപ്പം കഴിയാന്‍ കുട്ടിയെ വിട്ടുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: