ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു. ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് പത്തുമണിക്കൂറാണ് ത്യാഗിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ചോദ്യംചെയ്യല്‍ ഇന്നും തുടരുമെന്ന് സിബിഐ അറിയിച്ചു.
ത്യാഗിയെയും അദ്ദേഹത്തിന്റെ മൂന്ന് അര്‍ദ്ധ സഹോദരരെയുമാണ് സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അഗസ്ത വെസ്റ്റ്ലാന്റ് കമ്പനിയുടെ ഇടനിലക്കാരുമായി ത്യാഗിയും ബന്ധുക്കളും ഇടപാട് ഉറപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുന്‍ വ്യോമസേനാ ഡപ്യൂട്ടി ചീഫ് ജെ.എസ് ഗുജ്റാളിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ത്യാഗിയും ഇടനിലക്കാരും അടക്കം 13 പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയതോടെ കേസിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റും ത്യാഗിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അതിനിടെ ഹെലികോപ്റ്റര്‍ അഴിമതി സംബന്ധിച്ച് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ നാളെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. കേസില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും സഭയില്‍ വ്യക്തമാക്കുമെന്ന് പരീഖര്‍ അറിയിച്ചിട്ടുണ്ട്.ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഒറ്റപ്പെട്ട അവസ്ഥയാണ്.
ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. സോണിയാഗാന്ധിയുള്പ്പെടെയുള്ളവര്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട തൃണമൂല്‍ അംഗം സുകേന്ദു ശേഖര്‍ റോയിയെ രാജ്യസഭാധ്യക്ഷന് ഹമീദ് അന്‍സാരി ഒരു ദിവസത്തേക്ക് പുറത്താക്കി.കോപ്റ്റര്അഴിമതിയെപ്പറ്റിയുള്ള സിപിഎമ്മിന്റെയും തൃണമൂലിന്റെയും മൗനം ചൂണ്ടിക്കാട്ടി നേരത്തെ ബിജെപി സഭയില്‍ പരാമര്‍ശം നടത്തിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ചുരുക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മെയ് 13ന് അവസാനിക്കേണ്ട സഭാസമ്മേളനം ഒരാഴ്ച നേരത്തെ മെയ് 6ന് തന്നെ അവസാനിപ്പിക്കാനാണ് ആലോചന. ഇതോടെ വരും ദിവസങ്ങള്‍ അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിക്കേസില്‍ ബഹളമയമാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: