കൊച്ചി: ഒരു വര്‍ഷം നീണ്ടു നിന്ന ജന്മഭൂമി നാല്പതാം വാര്‍ഷികാഘോഷത്തിന് പ്രൗഡഗംഭീര സമാപനം. സമാപന സമ്മേളനവും വാര്‍ഷികാഘോഷവും കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യപത്രാധിപന്മാരും പത്രാധിപന്മാരും സ്ഥാപക പ്രവര്‍ത്തകരും ചടങ്ങിനെ ധന്യമാക്കി.
സമൂഹത്തില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കടമയും ബാധ്യതയുമുണ്ടെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ കൃത്യമായി ഈ ദൗത്യം നിര്‍വഹിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയാണ് ജന്മഭൂമിയുടെ പ്രസക്തി. രാജ്യതാല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുന്ന ജന്മഭൂമി കൂടുതല്‍ പ്രചാരം നേടേണ്ടതുണ്ട്. രണ്ടു വര്‍ഷം മുമ്പുള്ള ഭാരതവും ഇന്നത്തെ ഭാരതത്തിന്റെ മുന്നേറ്റവും ജനങ്ങളില്‍ എത്തിക്കാന്‍ ദേശീയ പത്രങ്ങള്‍ക്ക് ബാധ്യതയുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ പത്രങ്ങള്‍ വിജയിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. മോദി പ്രധാനമന്ത്രിയായതോടെ ലോകത്ത് ഭാരതത്തിന്റെ സ്ഥാനം നേതൃനിരയിലെത്തിയതായും മന്ത്രി പറഞ്ഞു.
സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക പ്രവര്‍ത്തകരില്‍പ്പെട്ട കെ. രാമന്‍പിള്ളയെയും മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെയും ആദരിച്ചു. എഡിറ്റര്‍ ലീലാ മേനോന് രചിച്ച കാലത്തിന്റെ കൈയൊപ്പുകള്‍ എന്ന പുസ്തകം പി.നാരായണന് കെ.രാമന്‍പിള്ളക്ക് നല്കി പ്രകാശനം ചെയ്തു. മുന്‍ മുഖ്യ പത്രാധിപന്മാരായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, പി.നാരായണന്, ഹരി എസ് കര്‍ത്ത, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മികവ് പുലര്‍ത്തിയ വിവിധ വകുപ്പുകളിലെ ജന്മഭൂമി ജീവനക്കാര്‍ക്ക് വിജയകുമാര്‍ ഉപഹാരങ്ങള്‍ നല്കി. ജനറല്‍ മാനേജര്‍ കെ. ബി ശ്രീകുമാര്‍ സ്വാഗതവും സീനിയര്‍ മാനേജര്‍ എന്‍. ഉത്തമന് നന്ദിയും പറഞ്ഞു.
‘ജന്മഭൂമി ജനവികാരം പ്രതിഫലിപ്പിക്കുന്നതില്വിജയിച്ചു’
കൊച്ചി: ജനങ്ങളുടെ വികാരങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ജന്മഭൂമി വിജയിച്ചുവെന്നതാണ് 40-ാം വാര്‍ഷികാഘോഷത്തിന്റെ സന്ദേശമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി കാണിച്ച കൊടുംചതിയാണ് ജന്മഭൂമിയുടെ പിറവിക്ക് കാരണമായതെന്ന് സ്ഥാപക പ്രവര്‍ത്തകനും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ള പറഞ്ഞു.
1960ല്‍ ഗുരുവായൂരില്‍ മത്സരിച്ച ജനസംഘം സ്ഥാനാര്‍ത്ഥി ടി.എന്‍. ഭരതന് വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറി എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചത് പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും നിരാശയിലാഴ്ത്തി. ഇതാണ് പത്രം തുടങ്ങുന്നതിന് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ ഭാരതത്തില്‍ നമ്മുടെ ആശയങ്ങള്‍ വിളിച്ചോതുന്ന മറ്റ് പത്രങ്ങളില്ല. കേരളത്തിലെ പ്രവര്‍ത്തകരുടെ ആത്മവിശ്വസവും അര്‍പ്പണബോധവുമാണ് യാതൊരു മൂലധനവുമില്ലാതെയായപ്പോള് പോലും ജന്മഭൂമിയെ നിലനിര്‍ത്തിയതെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: