തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി ആകെ 1,203 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും. ഇവരില്‍ 109 പേര് വനിതകളാണ്. 1647 പത്രികകളാണ് ആകെ ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍- 145. കുറവ് വയനാടും- 29. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 971 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്ന മണ്ഡലം പൂഞ്ഞാറാണ്.
എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയായി വിമതരും അപരന്മാരും മത്സരരംഗത്തുണ്ട്. ഒന്‍പത് മണ്ഡലങ്ങളില്‍ യുഡിഎഫിന് വിമതഭീഷണിയുണ്ട്. സിറ്റിങ് സീറ്റുകളായ ചെങ്ങന്നൂര്‍, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് പ്രധാനമായും വിമതശല്യം നേരിടുന്നത്. ഇവയില്‍ അഴീക്കോട് ഒഴികെയുള്ളവ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശോഭനാ ജോര്‍ജ്ജാണ് സ്വതന്ത്രയായി മല്‍സരിക്കുന്നത്. കഴിഞ്ഞതവണയും ശോഭന സ്വതന്ത്രയായി പത്രിക നല്‍കിയെങ്കിലും നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഇത്തവണയും അവഗണന നേരിട്ടതോടെയാണ് സ്വതന്ത്രയായി ശോഭന രംഗത്തുവന്നത്.
കണ്ണൂരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോര്പ്പറേഷന് കൗണ്‍സിലറായ പി.കെ. രാഗേഷാണ് അഴീക്കോട് കെ.എം. ഷാജിക്കെതിരെ വിമതനായി മല്‍സരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിമതനായി മല്‍സരിച്ചാണ് രാഗേഷ് വിജയം നേടിയത്. കണ്ണൂരില്‍ സതീശന് പാച്ചേനിക്കെതിരേ സത്താറും ഇരിക്കൂരില്‍ കെ.സി. ജോസഫിനെതിരെ ബിനോയി തോമസും വിമത വേഷത്തിലുണ്ട്. കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷനു വെല്ലുവിളിയായി മുന്‍ ജില്ലാപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ലീനസും ദേവീകുളത്ത് എ.കെ. മണിക്കെതിരെ സി.കെ. ഗോവിന്ദനും വിമതരുടെ റോളിലുണ്ട്. പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണിജോസഫിനെതിരെ വിമതനായി കര്‍ഷക കോണ്‍ഗ്രസ് നേതാവായ കെ.ജെ. ജോസഫാണ് രംഗത്തുള്ളത്. കുട്ടനാട്ടിലും ഏറ്റുമാനൂരിലും കേരളാകോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികള്‍ക്കും വിമതരുണ്ട്.
അതേസമയം, കുന്നംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് അപരന്മാര് പത്രികകള്‍ പിന്‍വലിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. ജോണിനെതിരെ ജോണ്‍ എന്നയാളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി. മൊയ്തീനെതിരെ സി.പി. മൊയ്തീനുമാണ് പത്രിക നല്‍കിയിരുന്നത്. കഴിഞ്ഞതവണ കുന്നംകുളത്ത് അപരന് എണ്ണൂറിലേറെ വോട്ട് പിടിച്ചതിനെ തുടര്‍ന്നാണ് സി.പി. ജോണ്‍ 427 വോട്ടിനു തോറ്റത്. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിന്റെ അപരന് പത്രിക പിന്‍വലിച്ചു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു പുറമെ മറ്റുപ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും അപരന്മാര് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ശക്തമായ മല്‍സരം നടക്കുന്ന വടകരയില്‍ ആര്‍എംപിയുടെ കെ.കെ. രമയ്ക്കെതിരെ അതേപേരില്‍ രണ്ടു അപരര്‍ രംഗത്തുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയില്‍ മന്ത്രി കെ. ബാബുവിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനും അപരന്മാരുണ്ട്.
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനും യുഡിഎഫിലെ വി.എസ്. ശിവകുമാറിനും അപരന്മാര് വെല്ലുവിളി ഉയര്‍ത്തുന്നു. അരുവിക്കരയില്‍ യുഡിഎഫിലെ കെ എസ് ശബരിനാഥിനും എല്‍ഡിഎഫിലെ എ.എ. റഷീദിനും അപരരുണ്ട്. നെടുമങ്ങാട് എല്‍ഡിഎഫിന്റെ സി. ദിവാകരന് ഇതേപേരില്‍ അപരനുണ്ട്. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. അനില്‍കുമാറിന് രണ്ട് അപരന്മാരുണ്ട്. തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി. ജലീലിന് മൂന്നു അപരന്മാരാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഉദുമ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞിരാമന്, യുഡിഎഫിലെ കെ. സുധാകരന് എന്നിവര്‍ക്ക് ഇതേപേരില്‍ അപരരുണ്ട്. കൂത്തുപറമ്പില്‍ മന്ത്രി കെ.പി. മോഹനനും അപരനുണ്ട്. അതിനിടെ, കായംകുളത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ അപരനെ പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭ ഹരിയുടെ അപരയെ പിന്‍വലിച്ചെങ്കിലും യുഡിഎഫിന്റെ എം. ലിജുവിന്റെ അപരന് പിന്‍വലിച്ചില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് അപര ശല്യമില്ല.
അതേസമയം കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ തീരുമാനമായി. ഇതേ തുടര്‍ന്ന്, സെക്യുലറിന്റെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: