ന്യൂദല്‍ഹി: വിവാദ മദ്യരാജാവും സ്വതന്ത്ര അംഗവുമായ വിജയ് മല്ല്യ രാജ്യസഭാംഗത്വം രാജിവച്ചു. മല്ല്യയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാന്‍ രാജ്യസഭയുടെ സദാചാര സമിതി കഴിഞ്ഞാഴ്ച ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജി.
രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് കാട്ടി താന്‍ രാജ്യസഭാ അധ്യക്ഷനും സഭയുടെ സദാചാര സമിതിക്കും കത്തയച്ചതായി മല്ല്യ പറഞ്ഞു. തത്ക്കാലം ലണ്ടന്‍ വിടാന്‍ പദ്ധതിയൊന്നുമില്ലെന്നും മല്ല്യ പറഞ്ഞു.
മല്ല്യയെ പുറത്താക്കാന്‍ തീരുമാനിച്ച പാര്‍ലമെന്റിന്റെ സദാചാര സമിതി 9000 കോടിയിലേറെ രൂപ കുടിശിക വരുത്തിയതിന് വിശദീകരണം നല്‍കാനും മല്ല്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഒരാഴ്ചയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനുള്ള സമയം ഇന്ന് തീരാനിരിക്കെയാണ് മല്ല്യയുടെ രാജി. മല്ല്യയുടെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി ജൂണ്‍ 30ന് കഴിയുമായിരുന്നു.
മുതലും പലിശയുമടക്കം 9000 കോടി രൂപ വിവിധ ബാങ്കുകള്‍ക്കായി നല്‍കാനുള്ള മല്ല്യ ഭാരതത്തില്‍ നിന്നു മുങ്ങി ഇപ്പോള്‍ ലണ്ടനിലാണ് താമസം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്കിയ സമന്‍സിന് കൃത്യമായ മറുപടി പോലും നല്‍കാത്തതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ഇയാളുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇയാളെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തി ഭാരതത്തിലേക്ക് മടക്കി അയക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: