തിരുവനന്തപുരം(കാട്ടാക്കട): കോണ്‍ഗ്രസില്‍ അധികാരം പിന്തുടര്ച്ചയായി കിട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. കാട്ടാക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന് പിന്തുണ പ്രഖ്യാപിച്ച് ഊരൂട്ടമ്പലത്ത് നടന്ന വിദ്യാര്‍ത്ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്ക് ശേഷം ആരിലേക്കാണ് അധികാരം കൈമാറുന്നതെന്ന് അറിയില്ല. കുടുംബവാഴ്ചയിലൂടെ മുന്നേറുന്ന കോണ്‍ഗ്രസ് രാജ്യത്ത് അഴിമതിയുടെ പുതിയ അധ്യായങ്ങളാണ് എഴുതിച്ചേര്‍ത്തത്. ടുജി സ്പെക്ട്രവും ആദര്‍ശുമൊക്കെ അവരുടെ അഴിമതിയുടെ ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസിന്റെ അഴിമതി കമ്പനിയില്‍ പാര്‍ട്ണര്‍ഷിപ്പ് എടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇവരുടെ കൂട്ടുകച്ചവടം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് ഇരുപാര്‍ട്ടികളും രാജ്യത്ത് അങ്ങുമിങ്ങും മാത്രമായി ഒതുങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ച് നിന്ന് എതിര്‍ത്തിട്ടും ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി വളര്‍ന്നു. അതിനുകാരണം ബിജെപിയുടെ മഹത്തായ ആദര്‍ശമാണ്. രാഷ്ട്രം, രാഷ്ട്രീയം, പദവി എന്ന ക്രമത്തിലാണ് ബിജെപി പരിഗണന നല്‍കുന്നത്. രണ്ടു വര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തില്‍ അഴിമതിയുണ്ടോ എന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ഭൂതക്കണ്ണാടി വച്ചു നോക്കിയിട്ടും കാണാന്‍ സാധിച്ചില്ല.
സ്വന്തം കീശ വീര്‍പ്പിക്കാനല്ല, രാജ്യത്തിന്റെ വളര്‍ച്ചയ്ക്കാണ് ബിജെപി മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം സൗന്ദര്യത്തിന്റെ കേദാര ഭൂമിയാണ്. രാജ്യത്തിന് മാതൃകയാകുന്ന ദൈവത്തിന്റെ സ്വന്തം നാട്. ആവര്‍ത്തന രാഷ്ട്രീയത്തിന് അടിമപ്പെട്ടുപോയതാണ് കേരളത്തിന്റെ ശാപം. പരിവര്‍ത്തനമാണ് ഈ നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആവശ്യം. ഇടതിനും വലതിനും അപ്പുറം മൂന്നാം ശക്തിയുടെ വരവിനായി കേരളം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കേരളത്തില്‍ പ്രതിഫലിക്കണമെങ്കില്‍ ഇവിടെയും ബിജെപി അധികാര സ്ഥാനങ്ങളില്‍ എത്തണമെന്നും റൂഡി അഭിപ്രായപ്പെട്ടു.
എബിവിപി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. മനുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സംവിധായകന് മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തി. തീവ്രവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ജയ് വിളിക്കുന്ന പാര്‍ട്ടികളായി ഇടതു-വലതു മുന്നണികള്‍ മാറിയിരിക്കുന്നു. രാജ്യസ്നേഹമുള്ള ആര്‍ക്കും ഇവരോട് താത്പര്യമുണ്ടാകില്ല. ഉദ്ധംസിംഗിനെ പോലുള്ള രാജ്യസ്നേഹികളെ യുവജനങ്ങള്‍ മാതൃകയാക്കണമെന്നും മേജര്‍ രവി പറഞ്ഞു. സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ്, എസ്. ശ്രീശാന്ത്, ബിജെപി തെലുങ്കാന വക്താവ് കൃഷ്ണസാഗര്‍ റാവു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വക്താവ് ജിജി ജോസഫ്, ബിജെപി ദേശീയസമിതി അംഗം എം.എസ്. കുമാര്‍, ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, എബിവിപി നേതാവ് വിനീത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: