പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ദളിത് യുവതി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ അയല്‍വാസികളാണ് ഇരുവരും എന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
മുഖം മറച്ചാണ് കസ്റ്റഡിയില്‍ എടുത്തവരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചത്. ജിഷയെ അയല്ക്കാരന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തല്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര് പിടിയിലായത്. കൊല നടന്ന ദിവസം ഇവര്‍ ജിഷയുടെ വീട്ടിനടുത്ത് തന്നെ ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അന്നേ ദിവസം ജിഷ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടതായും പോലീസിന് മൊഴി ലഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ചെരുപ്പുകളും പോലീസ് കണ്ടെത്തിയിരുന്നു.
കേസില്‍ ജിഷയുടെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനകം 50 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പോലീസ് ഇന്ന് രാവിലെ കണ്ടെടുത്തിരുന്നു. സമീപത്തെ പറമ്പില്നിന്നാണു ആയുധം ലഭിച്ചത്. ഇതുതന്നെയാണു കൃത്യത്തിന് ഉപയോഗിച്ചതെന്ന് ഉറപ്പിക്കാന്‍ ആയുധം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
ജിഷ മരിച്ച വിവരം പോലീസിനെ വിളിച്ചറിയിച്ചത് കൊലപാതകികളായിരിക്കാമെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നല്കി. നേരത്തേ ജിഷയും മാതാവും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചു.
കൊലപാതകം മദ്ധ്യമേഖല ഐ.ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കും.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊലപാതകവുമായി ബന്ധവുമില്ലെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: