ന്യൂദല്‍ഹി : ബാങ്ക് വായ്പ്പ തിരിച്ചടയ്ക്കാത്ത കുടിശികക്കാരനെന്ന് തന്നെ വിളിക്കരുതെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ.തന്നെ കുറ്റപ്പെടുത്തും മുന്‍പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമെന്നും മല്യ വ്യക്തമാക്കി. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ വായ്പയെടുത്തതായി സമ്മതിക്കുന്നു.
ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ നല്ലൊരു ശതമാനം മടക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടും തന്നെ അപരാധിയെന്ന് വിളിക്കുന്നത് എന്തിനാണ്? കിംഗ് ഫിഷറിനു വേണ്ടി ബാങ്കുകളില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ട്. പണം മടക്കി നല്‍കാമെന്ന് ആവശ്യപ്പെട്ടിട്ടും തന്നെ അപരാധിയെന്ന് വിളിക്കുന്നത് എന്തിനാണെന്നും മല്യ ട്വിറ്ററിലൂടെ ചോദിക്കുന്നു.
രാജ്യസഭ എംപിസ്ഥാനം ‘രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് മല്ല്യയുടെ ട്വീറ്റ്. 9000 കോടിയോളം ബാങ്ക് വായ്പയെടുത്ത് രാജ്യം വിട്ടതിനെ തുടര്‍ന്ന് രാജ്യസഭാ എത്തിക്സ് കമ്മിറ്റി പുറത്താക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് മല്ല്യയുടെ രാജി.
ബാങ്ക് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലനില്‍ക്കുന്നുണ്ട്. വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു മല്യ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് മല്യ ഭാരതം വിട്ട് ലണ്ടനിലേക്ക് നാടുവിട്ടത്.
അതിനിടെ വിജയ് മല്ല്യ ബാങ്കില്‍ നിന്നും കൈപ്പറ്റിയ പണമാണ് വേണ്ടത് അല്ലാതെ ന്യായീകരണങ്ങളല്ലെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ ഭട്ടാചാര്യ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സന്നദ്ധത ഉണ്ടാകണം. അതുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലാകണം. പണമാണ് ഞങ്ങള്‍ക്ക് മടക്കിവേണ്ടത്. അല്ലാതെ ന്യായീകരണങ്ങളല്ല, ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: