തീരദേശവാസികളായ പട്ടികവര്‍ഗ്ഗ ജനത വൈക്കം താലൂക്കാഫീസിനു മുന്നില്‍ തുടരുന്ന രാപ്പകല്‍ നിലനില്‍പ്പുസമരം നൂറുദിനം പിന്നിട്ടു. വികസനത്തിന്റെ ഇരകളാണ് ഈ ജനത. കായലുകളും, നദികളും, തോടുകളും ജലസമൃദ്ധമായിരുന്ന കേരളത്തില്‍ പ്രാചീനകാലം മുതല്‍ ജലഗതാഗതമായിരുന്നു സഞ്ചാരമാര്‍ഗ്ഗം. ചരക്കുകളുടെ കയറ്റിറക്കും ജലമാര്‍ഗ്ഗമായിരുന്നു. വള്ളം നിര്‍മ്മാണമായിരുന്നു തൊഴില്‍. ആധുനികതയിലേക്ക് നടന്നുകയറിയപ്പോള്‍ ജലഗതാഗതത്തിന്റെ സ്ഥാനം വേഗതയേറിയ റോഡുഗതാഗതം കൈയേറി.
വള്ളം നിര്‍മ്മാണം ഇല്ലാതായി. പട്ടികവര്‍ഗ്ഗ ജനത തൊഴില്‍ രഹിതരായി, കായലുകളും തോടുകളും മാലിന്യ കേന്ദ്രങ്ങളായി, പായലും, പോളയും വളര്‍ന്ന് മാരകരോഗങ്ങളുടെ ഉറവിടമായി.
സാമൂഹ്യ – സാമ്പത്തിക – വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് തീരദേശ പട്ടികവര്ഗ്ഗജനതയും. അതിനാല്‍ ഇവരുടെ ഉദ്യോഗ പങ്കാളിത്തം നാമമാത്രം. ഇവരില്‍ നിന്ന് ഒരു എംഎല്‍എയോ, പഞ്ചായത്ത് ജനപ്രതിനിധിയോ ഉണ്ടായിട്ടില്ല. കാരണം ഇവര്‍ തികച്ചും ന്യൂനപക്ഷമാണ്. ഭൂപരിഷ്കരണത്തിന്റെ ഗുണഫലങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഈ പാര്‍ശ്വവത്കൃത സമൂഹത്തിന്റേയും അടിയന്തരാവശ്യം ഭൂമി തന്നെ. മാറിമാറി കേരളം ഭരിച്ച ഇടതുവലതു മുന്നണികള്‍ ഒരു സംഘടിത വോട്ടുബാങ്ക് അല്ലാത്തതിനാല്‍ ഇവര്‍ക്ക് ഭൂമി നല്കുന്നതില് അലംഭാവമാണ് പുലര്‍ത്തുന്നത്.
2001 ലെ സെക്രട്ടേറിയേറ്റിനു മുമ്പിലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാനത്തില്‍ ഭൂലഭ്യതയനുസരിച്ച് ആദിവാസികള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷിഭൂമി നല്കാന് ഗവണ്മെന്റും ഗോത്രമഹാസഭയുമായി കരാറിയിരുന്നു. പട്ടികവര്‍ഗ്ഗ ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയ്ക്ക് 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി നല്‍കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റ് പദ്ധതിയും നിലവിലുണ്ട്. എന്നാല്‍ ഈ തീരദേശ പട്ടികവര്ഗ്ഗജനതക്ക് ഭൂമി ലഭ്യമാക്കാന്‍ മുന്നണികള്‍ ഒന്നും ചെയ്തില്ല.
വൈക്കം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 250 ഓളം പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഭൂരഹിതരായിട്ടുണ്ട്. ഇവര്‍ ഭൂമിക്ക് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. തുടര്‍ന്ന് 2015 ഏപ്രില്‍ 27 മുതല്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. വേണുവിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആഫീസിനു മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
2015 മെയ് നാലിന് കളക്ടറുടേയും വൈക്കം എംഎല്‍എ: കെ. അജിത്തിന്റേയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരഹിതരായ പട്ടികവിഭാഗത്തിന് ഭൂമി കണ്ടെത്തി നല്‍കാനും ഒഴിവനുസരിച്ച് എംപ്ലോയ്മെന്റുവഴി താല്‍ക്കാലിക നിയമനം നല്‍കാനും തീരുമാനമായെങ്കിലും ഏഴുമാസമായി ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് 2016 ജനുവരി 11 മുതല്‍ വൈക്കം താലൂക്കാഫീസിനു മുമ്പില്‍ അനിശ്ചിതകാല നിലനില്‍പ്പുസമരം ആരംഭിച്ചു. പി.കെ. വേണു ജനറല്‍ കണ്‍വീനറായി സമരസമിതിയും പി. പുഷ്കരന് മാസ്റ്റര്‍ ചെയര്‍മാനും, കെ. ഗുപ്തന് ജനറല്‍ കണ്‍വീനറുമായി സമര സഹായ സമിതിയും രൂപീകരിച്ചു.
സമരത്തിന്റെ ഏഴാംനാള്‍ പട്ടികജാതി മോര്‍ച്ച കോട്ടയം ജില്ലാ വൈസ്പ്രസിഡന്റ് കെ.പി. ഹരി സമരപ്പന്തലില്‍ കഞ്ഞിവയ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
വൈക്കം എംഎല്‍എ: കെ.അജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വനവാസി പ്രവര്‍ത്തക അമ്മിണി അമ്പലവയല്‍, ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍നമ്പൂതിരി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, വനവാസി കല്യാണാശ്രമം സംസ്ഥാന സെക്രട്ടറി രാമനുണ്ണി, അരിപ്പ സമരനായകന് ശ്രീരാമന് കൊയ്യോന്‍, ആദിവാസി ഗോത്രമഹാസഭ നേതാവ് എന്‍. അശോകന്, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ടി. ശിവദാസ്, പൗരാവകാശ പ്രവര്ത്തകന് പി.ജെ.തോമസ്, ദീപ പ്രവര്ത്തകന് വൈക്കം ബാബു, നവോത്ഥാന ചരിത്രപഠന കേന്ദ്രം പ്രവര്ത്തകന് രാജന് അക്കരപ്പാടം, വേമ്പനാട് കായല്‍ സംരക്ഷണസമിതി ചെയര്മാന് കെ.എം. പൂവ്, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ലേഖ കാവാലം തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ പ്രസംഗിച്ചു.
സമരത്തിനിടെ വൈക്കം തഹസില്‍ദാരുടേയും പാലാ ആര്‍ഡിഒയുടേയും നേതൃത്വത്തില്‍ പലവട്ട ചര്‍ച്ചകള്‍ നടന്നു. വൈക്കം താലൂക്കില്‍ ഭൂരഹിതര്‍ക്ക് നല്കാന് അനുയോജ്യമായ ഭൂമിയില്ലെന്ന സ്ഥിരം പല്ലവി റവന്യു ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ കണക്കെടുപ്പില്‍ 10,186 പേര് കോട്ടയം ജില്ലയില്‍ ഭൂരഹിതരാണ്. എന്നാല്‍ ജില്ലയില്‍ വന്‍തോതില്‍ ഭൂമിയുടെ കേന്ദ്രീകരണം നടക്കുന്നുണ്ട്. വൈക്കം താലൂക്കില്‍ കല്ലറ, മുണ്ടാര്‍, ഏനാദി, വാഴമന, ചെമ്പ്, മറവന്തുരുത്ത്, എഴുമാന്തുരുത്ത് പ്രദേശങ്ങളില്‍ നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും കാറ്റില്‍പറത്തി ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി വാങ്ങിക്കൂട്ടുന്നു.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനത്തിനും രൂപമാറ്റത്തിനും വിധേയമാക്കുന്നു. ഇക്കാര്യങ്ങള്‍ പല കര്‍ഷക – പരിസ്ഥിതി സംഘടനകളുംമാദ്ധ്യമങ്ങളും ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെങ്കിലും ഭൂമിയുടെ കൈമാറ്റങ്ങള്‍ അനുസ്യൂതം തുടരുകയാണ്.
അതിനിടയിലാണ് ചെമ്പ് പഞ്ചായത്തില്‍ അറൂതിപാടശേഖരത്തില് ഒരു സ്വകാര്യ വ്യക്തി വാങ്ങിക്കൂട്ടിയ നെല്‍വയല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ റിയാസ് അഹമ്മദ് എന്നയാളിന്റെ പേരില്‍ ചെമ്പ് വില്ലേജില്‍ 150.73 ഏക്കര്‍ വസ്തു വിവിധയാളുകളില്‍ നിന്നും തീറാധാര പ്രകാരം വാങ്ങി.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യവ്യവസായം, വിവരസാങ്കേതിക വിദ്യ എന്നിവയുള്‍പ്പെടുന്ന സമൃദ്ധി വില്ലേജ് പ്രോജക്ട് സ്ഥാപിക്കുകയാണ് ലക്ഷ്യം. 350 ഏക്കര്‍ വിസ്തൃതിയുള്ള, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്നതും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ ഈ വയല്‍ നികര്‍ത്തിയാല്‍ ഈ പ്രദേശത്തെ ആവാസവ്യവസ്ഥ തകരുന്നതിനിടയാക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
വെച്ചൂര്‍ വില്ലേജില്‍ കുടവെച്ചൂര്‍ കരയില്‍ അംബികാ മാര്‍ക്കറ്റ് ജംഗ്ഷന് 500 മീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് വേമ്പനാട്ടുകായലിന്റെ കല്‍ക്കെട്ടിന് കിഴക്കുവശത്ത് 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ ഭൂമി ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ല. ഈ സ്ഥലം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമോ, തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതോ അല്ല. മറ്റു കോടതി വ്യവഹാരങ്ങളൊന്നും നിലവിലില്ലെങ്കില്‍ ഈ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്കാവുന്നതാണ്.
ഈ സ്ഥലത്തിന് അല്‍പ്പം തെക്കുമാറി കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിക്കു സമീപം 539/1 സര്‍വ്വേ നമ്പരായി 9.45 ഏക്കര്‍ കായല്‍ പുറമ്പോക്കുണ്ട്. ഈ ഭൂമിക്ക് നിയമപരമായോ, പ്രമാണപരമായോ, കൈച്ചീട്ടു പ്രകാരമോ ആരുടേയും ഉടമസ്ഥതയിലല്ലാത്തതിനാല്‍ ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിന് നിയമതടസ്സമില്ലാത്തതാണ്. ഈ താലൂക്കില്‍ ഇനിയും മറ്റു പല വില്ലേജുകളിലും സര്‍ക്കാര്‍ പുറമ്പോക്കുകളുണ്ട്.
തീരദേശവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ ഭാഗമായ പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഈ പ്രദേശത്തുനിന്നും മാറിതാമസിക്കുവാന്‍ കഴിയില്ല. എന്നാല്‍ ഭൂരഹിതരായ പട്ടികജാതി ,വര്‍ഗ്ഗക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ വൈക്കം താലൂക്കില്‍ സര്‍ക്കാര്‍ ഭൂമിയില്ല എന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും റവന്യു അധികാരികള്‍. ഇത് പട്ടികജാതി പട്ടികവര്‍ഗ്ഗ ജനതയോടുള്ള തികഞ്ഞ ചതിയും വഞ്ചനയുമാണ്. ഈ വഞ്ചന തുറന്നുകാട്ടാന്‍ ഭൂമിയും പട്ടയവും ലഭിക്കുംവരെ നിലനില്‍പ്പു സമരം തുടരണമെന്നാണ് പൗരസമൂഹം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: