കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിലൊന്നാണ് സിപിഎം കേന്ദ്രക്കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ സ്വന്തം തട്ടകമായ പാപ്പിനിശ്ശേരിയും പരിസര പ്രദേശങ്ങളും. സിപിഎമ്മിന്റെ ഒത്താശയോടെ ഏകപക്ഷീയമായി നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടന്ന സ്ഥലം. 1989 ആഗസ്റ്റ് മൂന്നിന് പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളിയില്‍ സംഘ സ്വയംസേവകനായ ടി.കെ.വിശ്വനാഥനെ വെട്ടിക്കൊലപ്പെടുത്തിയാണ് ഇ.പി. ജയയരാജന്റെ തട്ടകത്തില്‍ അക്രമ പരമ്പരക്ക് തുടക്കം കുറിച്ചത്.
സംഘശാഖയിലേക്ക് പോവുകയായിരുന്ന വിശ്വനാഥനെ സിപിഎം സംഘം പതിയിരുന്ന് അക്രമിക്കുകയായിരുന്നു. കല്ലേറില്‍ പരിക്ക് പറ്റിയ വിശ്വനാഥന് പ്രാണരക്ഷാര്‍ത്ഥം സമീപത്തുള്ള വീട്ടില്‍ ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സിപിഎം സംഘം വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകം നേരിട്ട് കണ്ട ആ വീട്ടിലെ പെണ്‍കുട്ടി ഇന്നും മാനസികനില തകര്‍ന്ന നിലയിലാണ്. കൊല നടന്ന് 27 വര്‍ഷമായിട്ടും അവരുടെ മാനസിക നില ഇപ്പോഴും നേരെയായിട്ടില്ല. സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന അരോളിയിലെ കൊലപാതകത്തിന്റെ കാരണം ഇന്നും നാട്ടുകാര്‍ക്ക് അജ്ഞാതമാണ്. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന പ്രദേശത്ത് യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഏകപക്ഷീയമായ കൊലപാതകമായിരുന്നു സ്വര്‍ഗീയ വിശ്വനാഥന്റേത്. സിപിഎം കേന്ദ്രക്കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ വീട്ടില്‍ നിന്ന് ഒരു വിളിപ്പാടകലെയായിരുന്നു കൊലപാതകം നടന്നത്.
സിപിഎമ്മിന്റെ കൊലക്കത്തി ഇനിയാര്ക്കുമെതിരെ ഉയരരുതേ എന്ന സമാധാന കാംക്ഷികളുടെ പ്രാര്‍ത്ഥനകളെ അസ്ഥാനത്താക്കി 2013 ല്‍ സിപിഎം വീണ്ടും കൊലപാതകത്തിന് തുടക്കം കുറിച്ചു. ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ കെ.ടി.യകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലിയില്‍ പങ്കെടുക്കാന്‍ പോയ വാഹനം തടഞ്ഞ് നിര്‍ത്തി സ്വയംസേവകനായ സി.എം.വിനോദിനെ പയ്യന്നൂര്‍ നഗരത്തില്‍ വെച്ച് സിപിഎം സംഘം പരസ്യമായി വെട്ടിക്കൊന്നു. സിപിഎം സ്വാധീന പ്രദേശമായ കരിവെള്ളൂരില്‍ നിന്ന് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ റാലിക്ക് പോയതാണ് സിപിഎം പ്രകോപനത്തിന് കാരണം. നിരവധിയാളുകള്‍ നോക്കി നില്‍ക്കേ പകല്‍ വെളിച്ചത്തിലാണ് കൊലപാതകം നടന്നത്. ബോംബേറും അക്രമവും കണ്ട് ആളുകള്‍ ചിതറിയോടി. നിരവധിയാളുകള്‍ക്കാണ് അന്നത്തെ അക്രമത്തില്‍ പരിക്കേറ്റത്.
1989 ല്‍ വിശ്വനാഥനെ വെട്ടിക്കൊലപ്പെടുത്തിയ അതേ സ്ഥലത്ത് വെച്ച് സ്വയംസേവകനായ സുജിത്തിനെ അടിച്ച് കൊന്ന് തങ്ങള്‍ ഇനിയും കൊലക്കത്തി താഴെവെച്ചിട്ടില്ലെന്ന് സിപിഎം നേതൃത്വം ഒരിക്കല്‍ കൂടി സമൂഹത്തോട് വിളിച്ച് പറഞ്ഞു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സുജിത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. ഇരുപതോളം വരുന്ന ക്രിമിനല്‍ സംഘം സുജിത്തിന്റെ മേലാസകലം അടിച്ച് തകര്‍ത്തു. അക്രമത്തില്‍ പൊട്ടാത്ത ഒരു അസ്ഥിപോലും സുജിത്തിന്റെ ദേഹത്തില്ലായിരുന്നു. പ്രത്യേകം തയ്യാറാക്കിയ ആണി തറച്ച വടികളും ഇരുമ്പ് ദണ്ഡുകളുമുപയോഗിച്ചാണ് അക്രമം നടത്തിയത്.
അക്രമികള്‍ സുജിത്തിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കൈകാലുകള്‍ അടിച്ച് തകര്‍ത്തിരുന്നു. ഒന്ന് അനങ്ങാന്‍ പോലൂം സാധിക്കാത്ത നിലയിലായിരുന്നു എല്ലാവരും. ഒന്ന് കരയാനെങ്കിലും സാധിച്ചിരുന്നെങ്കില്‍ മകനെ രക്ഷിക്കാമായിരുന്നുവെന്ന് സുജിത്തിന്റെ അമ്മ ഇപ്പോഴും വിലപിക്കുന്നു. അക്രമത്തിന് നേതൃത്വം കൊടുത്തവരെല്ലാം സമീപവാസികളാണ്. മിക്ക ദിവസങ്ങളിലും നേരിട്ട് കാണുന്നവര്‍. എന്നിട്ടും എന്തിനാണ് സുജിത്തിനെ അവര്‍ കൊലപ്പെടുത്തിയത്.
കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടനയായ മാവോയിസ്റ്റുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള കിരാതമായ രീതിയിലായിരുന്നു സുജിത്തിനെ സഖാക്കള്‍ കൊലപ്പെടുത്തിയത്. സുജിത്തിന്റെയും വീട്ടുകാരുടെയും ജീവന് വേണ്ടിയുള്ള നിലവിളി ഇ.പി.ജയരാജന്റെ വീട്ടില്‍ കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇ.പി.ജയരാജന്റെ വീട് നില്ക്കുന്ന വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയതാണ് സുജിത്തിന്റെ കൊലപാതകത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ജയരാജന്റെ തട്ടകത്തില്‍ കാവിപതാക പാറിക്കാന്‍ നേതൃത്വം നല്കിയ സുജിത്തിന്റെ നിഷ്ഠുരമായ കൊലപാതകത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇപ്പോഴും അരോളിയും പരിസര പ്രദേശങ്ങളും.
സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ജീവച്ഛവമായിക്കഴിയുന്ന നിരവധി പേരുണ്ട് പാപ്പിനിശ്ശേരിയിലും പരിസര പ്രദേശങ്ങളിലും. കീച്ചേരിയിലെ സുനില്‍, കൊട്ടപ്പാലത്തെ അജേഷ്, കണ്ണപുരത്തെ ഹരീഷ് തുടങ്ങി ഒട്ടേറെ പേര്. ’കര്ട്ടന് പിറകില്‍ നിന്ന് സമര്‍ത്ഥമായി കളിക്കാനറിയുന്ന നേതാവാണ് ഇ.പി.ജയരാജന്. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുയും ചെയ്യുന്ന നേതാവ്. കണ്ണൂര്‍ ജില്ലയിലെ ജയരാജ ത്രയങ്ങളില്‍ അതിസമര്‍ത്ഥന്‍. ചെങ്കല്‍ മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നപ്പോള്‍ അതിനെ എതിര്‍ത്തുള്ള സമരത്തിന് നേതൃത്വം നല്കിയവരില് പ്രമുഖനാണ് ഇ.പി.ജയരാജന്. എന്നാല്‍ സഖാക്കളുടെ സമരം കൊടുമ്പിരിക്കൊള്ളവെ യന്ത്രത്തിന്റെ സഹായത്തോടെ വെട്ടിയെടുത്ത ചെങ്കല്ലുപയോഗിച്ച് സ്വന്തം വീട് നിര്‍മ്മിച്ച് സഖാക്കളെ അമ്പരപ്പിച്ച നേതാവാണ് ജയരാജന്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയോജകമണ്ഡലത്തില്‍ സിഎംപി നേതാവ് എംവിആറിനെതിരെ ജയരാജന് മത്സരിച്ചെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം.
സ്വന്തം നാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയ ജയരാജന് പിന്നീട് തന്റെ സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചിട്ടില്ല. സ്വന്തം പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ പോലും മത്സരിച്ച് ജയിക്കാനാവില്ലെന്ന് ജയരാജന് വ്യക്തമായിട്ടറിയാം. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന് സ്വാധീനമുള്ള മട്ടന്നൂര്‍ മണ്ഡലം തെരഞ്ഞെടുക്കാന്‍ ജയരാജനെ പ്രേരിപ്പിച്ചതും.
അവര്‍ വന്നത് ഞങ്ങളെ കുടുംബത്തോടെ ഇല്ലാതാക്കാനാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളിയില്‍ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സുജിത്തിന്റെ അമ്മ തന്റെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തോട് പറഞ്ഞ വാക്കുകളാണിത്. സിപിഎം അക്രമത്തില്‍ കൈകാലുകള്‍ തകര്‍ന്ന സുജുത്തിന്റെ അച്ഛനും അമ്മയും സഹോദരനും ഇപ്പോഴും ചികിത്സയിലാണ്. രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന സുജിത്തിനെ വീട് വളഞ്ഞ് വലിച്ചിറക്കി അടിച്ച് കൊല്ലുകയായിരുന്നു.
എനിക്ക് എന്റെ പൊന്നു മോനെ രക്ഷിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ കൈകാലുകള്‍ അടിച്ച് തകര്‍ത്തതിനാല്‍ എനിക്ക് നിസ്സഹായയായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. ജീവന് വേണ്ടിയുള്ള അവന്റെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. അവനെ കൊല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ഒടുക്കം അവന്റെ നിലവിളി ഒരു നേര്‍ത്ത തേങ്ങലായി നിലക്കുകയായിരുന്നു. ശബ്ദം നിലച്ചപ്പോള്‍ അവന് ഞങ്ങളെ വിട്ട് പോയെന്ന് തോന്നി. പിന്നീട് ഒന്നും ഓര്‍മ്മയില്ല. കണ്ണുതുറന്നപ്പോള്‍ ആശുപത്രിയിലായിരുന്നു. ശരീരമാസകലം കഠിനമായ വേദനയായിരുന്നു.
സുജിത്ത് തങ്ങളെ വിട്ട് പോയപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന് പോയി. അന്നുതൊട്ട് പിന്നീടിതുവരെ ഒന്ന് ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. കണ്ണടച്ചാല്‍ ജീവന് വേണ്ടിയുള്ള അവന്റെ നിലവിളി കാതില്‍ മുഴങ്ങും. എന്നാലും അമ്മേയെന്ന് വിളിച്ച് അവന് വരുമെന്നായിരുന്നു പ്രതീക്ഷ. എന്റെ മകനെ കൊന്നത് അയല്‍വാസികള്‍ തന്നെയാണ്. എല്ലാ ദിവസവും കാണുന്നവര്‍… വിശേഷങ്ങള്‍ കൈമൈറുന്നവര്. പിന്നെ എന്തിനാണ് അവരെന്റെ മകനെ അടിച്ച് കൊന്നത്. ഞങ്ങളുടെ ജീവനെടുത്ത് അവനെ ബാക്കിവെക്കാമായിരുന്നു. അവന് ചെറുപ്പമല്ലേ…ജീവിച്ച് തുടങ്ങിയതല്ലേ ഉള്ളൂ.. അവനെ വെറുതെ വിടാമായിരുന്നു. അവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ…
ഈ അമ്മയുടെ വാക്കുകള്‍ മാത്രംമതി കണ്ണൂരിലെ തേങ്ങുന്ന അമ്മ മനസ്സുകളെ അറിയാന്‍. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ഇനിയൊരു ജീവനും പൊലിയാതിരിക്കട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: