ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ എങ്ങിനെയും ജയിക്കുക എന്ന നിലയിലേക്ക് സിപിഎം തരംതാഴ്ന്നു. മാതൃഭൂമി പത്രം നടത്തിയ ‘പ്രവാചക നിന്ദ’ സിപിഎം പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ്.
മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കാരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് മുസ്ലിം മത വികാരം ഇളക്കിവിടുന്ന തരംതാഴ്ന്ന പ്രചാരണങ്ങള്‍ ഇടതുപക്ഷം കൂടുതലായി നടത്തുന്നത്. രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തുന്നുവെന്ന പേരില്‍ ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ സ്വന്തം പത്രത്തിലൂടെ കുപ്രചാരണം അഴിച്ചുവിടുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത വീരേന്ദ്രകുമാറും പാര്‍ട്ടിയും യഥാര്‍ത്ഥ മതവര്ഗ്ഗീയവാദികളും വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരും ആരാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങി.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പാണ് വീരേന്ദ്രകുമാറിനെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ പ്രസാധക സംഘമായ ചിന്ത പബ്ലിക്കേഷന്‍സ് അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച പിണറായി വിജയന് അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ വന്‍ വാഗ്ദാനങ്ങളും രാജ്യസഭാംഗത്വവും ലഭിച്ച വീരേന്ദ്രകുമാറും ജനതാദളും യുഡിഎഫ് ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘ബീഫ്’ ആയുധമാക്കിയ സിപിഎം ഇത്തവണ മാതൃഭൂമിപത്രത്തിന്റെ ‘നബിനിന്ദ’ പ്രചാരണ വിഷയമാക്കി മുസ്ലിം മത വിഭാഗത്തിന്റെ വോട്ടു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ സംഘടിപ്പിച്ച ചില കുടുംബയോഗങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഈ വിഷയം ഇടതു പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുമുണ്ട്.
പ്രവാചകനെ നിന്ദിച്ച പത്രത്തിന്റെ ഉടമയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാമോയെന്ന ചോദ്യമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തന്നെ തകര്‍ക്കുമായിരുന്ന പത്രത്തിന്റെ വീഴ്ചയെ തുടര്‍ന്ന് മാതൃഭൂമി മാനേജ്മെന്റ് ആഴ്ചകളോളം ഇസ്ലാം വിശ്വാസികളോട് മാപ്പു പറഞ്ഞാണ് പ്രശ്നം അവസാനിപ്പിച്ചത്.
മറ്റു ചില വിഷയങ്ങളില്‍ ധിക്കാരപരമായ നിലപാട് സ്വീകരിച്ച മാതൃഭൂമി പക്ഷേ ഈ വിഷയത്തില്‍ മാപ്പുപറയാന്‍ തയ്യാറായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മതവികാരം ആളിക്കത്തിക്കുകയാണ് ഇടതുപക്ഷം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ കാസര്‍കോഡ് മുസ്ലീമായ കുട്ടിയെ ആര്എസ്എസ്സുകാരന് കഴുത്തറുത്തുകൊന്നുവെന്ന ദുഷ്പ്രചാരണമാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിപിഎം നടത്തിയത്. നാട്ടിലെ സമാധാന അന്തരീക്ഷമല്ല, കേവലം വോട്ടുമാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇടതുപക്ഷം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: