ടോട്ടനം സമനിലയില്‍ കുടുങ്ങിയതിനു പിന്നാലെ വിജയാഘോഷത്തിന് ലെസ്റ്റര്‍ മൈതാനത്തിനു മുന്നിലേക്കെത്തുന്ന ആരാധകര്‍
1992ല്‍ ഇംഗ്ലണ്ടിലെ ആഭ്യന്തര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രീമിയര്‍ ലീഗെന്നു പേരു മാറ്റിയ ശേഷം കിരീടം നേടുന്ന ആറാമത്തെ ടീമാണ് ലെസ്റ്റര്‍ സിറ്റി. രണ്ടാം ഡിവിഷനില്‍നിന്ന് സ്ഥാനക്കയറ്റം ലഭിച്ച അതേ സീസണില്‍ തന്നെ കിരീടവുമായി മടങ്ങുന്ന രണ്ടാമത്തെ ടീമും ലെസ്റ്റര്‍. 19944-95 സീസണില്‍ ബ്ലാക്ക്ബേണ്‍ റോവേഴ്സും ഇത്തരത്തില്‍ കറുത്ത കുതിരകളായാണ് പ്രീമിയര്‍ ലീഗിലെ രാജാക്കന്മാരായത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ മറ്റു ജേതാക്കള്‍.
അലക്സ് ഫെര്ഗൂസണെന്ന പരിശീലകനു കീഴില്‍ 13വട്ടം ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടനേട്ടത്തില്‍ മുന്നില്‍. നാലു തവണ ചെല്‍സിയും രണ്ടു തവണ വീതം ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും കിരീടമണിഞ്ഞു. 2012-13 സീസണ് മുതല്‍ നാലു വ്യത്യസ്ത ടീമുകള്‍ ചാമ്പ്യന്പട്ടമണിഞ്ഞുവെന്നത് യൂറോപ്പില്‍ പ്രീമിയര്‍ ലീഗിന്റെ മാത്രം പ്രത്യേകത. യുണൈറ്റഡ്, സിറ്റി, ചെല്‍സി, ഇപ്പോള്‍ ലെസ്റ്ററും.
1970കളിലും 80കളിലും ഇംഗ്ലണ്ട് അടക്കിവാണ ലിവര്‍പൂളിന് 1992നു ശേഷം കിരീടം നേടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. നാലുവട്ടം രണ്ടാമതെത്തിയതെന്നതു നേട്ടം. 1889ല്‍ തുടങ്ങുന്ന ലീഗ് ചരിത്രത്തില്‍ 18 തവണ ചാമ്പ്യന്മാരായി ലിവര്‍പൂള്‍. ആകെ 20 കിരീടം നേടിയ യുണൈറ്റഡും 13 എണ്ണം നേടിയ ആഴ്സണലും മാത്രമാണ് ലിവര്‍പൂളിനോട് കിടപിടിക്കുന്നത്. 1989-90ലാണ് അവസാനമായി ലിവര്‍പൂള്‍ ഇംഗ്ലണ്ടിലെ രാജാക്കന്മാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: