തിരുവനന്തപുരം: പെരുമ്പാവൂരില്‍ ദളിത്പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായും ആഭ്യന്തരവകുപ്പ് നിര്‍ജ്ജീവമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു.
ജിഷയുടെ കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം വീട്ടില്‍ വച്ചാണ് ജിഷ കൊല്ലപ്പെട്ടത്. സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. നൂറു ശതമാനം സാക്ഷരത കൈവരിച്ച കേരളത്തില്‍ ദളിത്പീഡനങ്ങളും ബലാല്‍സംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്നതില്‍ അതിയായ ആശങ്കയുണ്ട്. ആറ്റിങ്ങലില്‍ രണ്ടുമാസത്തോളം പീഡനമേല്‍ക്കേണ്ടിവന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത പുറത്ത്വന്നിട്ട് അധികനാളായില്ല.
കടുത്ത മാനസികപീഡനത്തിനു വിധേയയായാണ് തൃപ്പൂണിത്തുറയിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത.് നിയമവാഴ്ച പരിപാലിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന് വന്ന വീഴ്ചയാണ് ദാരുണമായ കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് കുമ്മനം കുറ്റപ്പെടുത്തി.
ജിഷയുടെ ക്രൂരമായ കൊലപാതകം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി നേരിട്ടു സംസാരിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മീഷന്റെയും ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സൗമ്യവധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദചാമിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സിപിഎം ജിഷയുടെ കൊലയാളിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതില്‍ ആത്മാര്ത്ഥതയില്ലന്നും അദ്ദേഹം പറഞ്ഞു.
സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. നീതിപീഠം എത്രയും പെട്ടെന്ന് ഗോവിന്ദചാമിയുടെ വധശിക്ഷ നടപ്പാക്കണം. നീതി നടപ്പാക്കുന്നതിനായി അഞ്ചുവര്‍ഷമായി സൗമ്യയുടെ കുടുംബം കാത്തിരിക്കുന്നു. ജിഷയുടെ കുടുംബത്തിനും അതേ ഗതിയുണ്ടാകരുത്.
സൗമ്യയെ പീഡിപ്പിച്ചു കൊന്ന ഗോവിന്ദചാമിക്കായി വാദിച്ച സിപിഎം ജിഷയുടെ കൊലയാളികളെ സംരക്ഷിക്കുവാനും രംഗത്തു വരുമോ എന്നറിയണമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: