തിരുവനന്തപുരം : എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരെത്തുന്നു. പ്രധാനമന്ത്രിയും അമിത്ഷായും കേന്ദ്രമന്ത്രിമാരുമെത്തുന്നതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള തെരഞ്ഞെടുപ്പ് റാലികള്‍ എന്‍ഡിഎയുടെ ചരിത്രമുന്നേറ്റത്തിന് വഴിയൊരുക്കും.
കേരളത്തിലെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് കളമൊരുക്കിയ ബിജെപിയുടെയും എന്‍ഡിഎയുടെയും വിജയത്തിലേക്കുള്ള നാഴികകല്ലായി തെരഞ്ഞെടുപ്പ് റാലികളെ മാറ്റാനാണ് നേതൃത്വത്തിന്റ തീരുമാനം. നാളെ കേരളത്തിലെത്തുന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ രാവിലെ 11 ന് റാന്നിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 2.30 ന് കോട്ടയം കാഞ്ഞിരപ്പള്ളിയിലും 4 ന് എറണാകുളം പറവൂരിലും 6 ന് ആലുവയിലും അമിത്ഷാ സംസാരിക്കും.
പ്രധാനമന്ത്രി 6, 8,11 തീയതികളിലാണ് കേരളത്തിലെത്തുക. മെയ് 6 ന് ഉച്ചക്ക് 2 മണിക്ക് പാലക്കാട് വലിയകോട്ട മൈതാനത്താണ് ആദ്യ പരിപാടി. മെയ് 8 ന് മുന്ന് പരിപാടികളാണുള്ളത്. രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്തും ഉച്ചക്ക് 12.45ന് കുട്ടനാട് എടത്വ ലൂര്‍ദ്ദ് മാതാ സ്കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് 6.40ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിത്തിലും പരിപാടി നടക്കും. മെയ് 11 ന് വൈകിട്ട് 7.35ന് തൃപ്പുണിത്തുറ പുതിയകാവ് മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് 6ന് രാവിലെ 10.30ന് ചാത്തന്നൂരിലും 12ന് ഭരണിക്കാവിലും 4ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലും 5.40ന് നെടുമങ്ങാടും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. 7ന് രാവിലെ 10.30ന് പുതുക്കാടും 12ന് കോട്ടയം ഏറ്റുമാനൂരിലും 4ന് ആറന്മുളയിലും 6ന് അരൂരിലും പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും.
കേന്ദ്രമന്ത്രി വെങ്കയ്യനായിഡു 7ന് രാവിലെ 11ന് തൊടുപുഴയിലും 3ന് തൃശൂര്‍ കുന്നംകുളത്തും 5ന് ചേലക്കരയിലും റാലികളില്‍ പങ്കെടുക്കും. സ്മൃതി ഇറാനി 8ന് രാവിലെ 11.30ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലും 3.30ന് ഇടുക്കി നെടുങ്കണ്ടത്തും വൈകുന്നേരം 5.30ന് ഗുരുവായൂരിലും പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: