ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്ററ് അഴിമതിക്കേസില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രസ്താവന നടത്തും. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ശക്തമായി തുറന്നുകാട്ടാന്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു.
രാജ്യസഭയില്‍ ഡോ.സുബ്രഹ്മണ്യന് സ്വാമിയും ലോക്സഭയില്‍ മീനാക്ഷി ലേഖിയുമാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യസഭയില്‍ ഇന്നും ലോക്സഭയില്‍ മെയ് 6നുമാണ് ബിജെപി വിഷയം ഉന്നയിക്കുക. വിവാദ ഇടപാടിനെ ന്യായീകരിക്കുന്നതിനായി രാജ്യസഭാംഗമായ എ.കെ ആന്റണിയെ കേരളത്തില്‍ നിന്നും സോണിയാഗാന്ധി തിരിച്ചു വിളിച്ചിട്ടുണ്ട്. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും സോണിയാഗാന്ധിക്ക് പങ്കില്ലെന്നുമുള്ള വാദമുയര്‍ത്താനാണ് ഇടപാട് നടന്ന കാലത്തെ പ്രതിരോധമന്ത്രിയായ ആന്റണിയെ ദല്‍ഹിക്ക് വിളിപ്പിച്ചത്.
എന്നാല്‍ കേസില്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് സൂചന. കേന്ദ്രഭരണം നഷ്ടമാകുമെന്ന് ഉറപ്പായതിന്റെ തലേദിവസം മാത്രമാണ് കമ്പനിക്കെതിരെ നടപടികള്‍ ആരംഭിക്കാന്‍ എ.കെ ആന്റണി നിര്‍ദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കണമെന്ന് പാര്ലമെന്ററിപാര്ട്ടിയോഗം തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയും ആവര്‍ത്തിച്ചു. പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിലാണ് മുദ്രസ്കീം, സൗജന്യ എല്‍പിജി പദ്ധതി, ഗ്രാമങ്ങളിലെ വൈദ്യുതവല്‍ക്കരണം തുടങ്ങിയവ പ്രധാനപ്പെട്ട ഭരണനേട്ടങ്ങളായി എടുത്തുകാട്ടാന്‍ പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടത്.
അതിനിടെ അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയായ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഇടനിലക്കാരുമായുള്ള ബന്ധം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. തനിക്ക് നാല് ബിനാമി കമ്പനികളുണ്ടെന്നും ത്യാഗി സമ്മതിച്ചിട്ടുണ്ട്. അനുരസ്, വന്‍ശി, ഷാവന്, മഗാന്ഷു എന്നീ കമ്പനികള്‍ എസ്.പി ത്യാഗിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ത്യാഗി എല്ലാം നിഷേധിച്ചെങ്കിലും ഇന്നലെ നടന്ന രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ഇടപാടുകാരുമായുള്ള ബന്ധമടക്കം ത്യാഗി സമ്മതിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ സേനാ മെഡലുകള്‍ തിരികെ വാങ്ങി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരും. ത്യാഗി അടക്കം 13പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: