കുന്നത്തൂര്‍: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്നത് എങ്ങനെയാണെന്ന് കഴിഞ്ഞദിവസം കുന്നത്തൂര്‍ നിവാസികള്‍ക്ക് മനസിലായി. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം ചക്കുവള്ളിയില്‍ എത്തുമെന്ന് പറഞ്ഞത് ആറുമണിക്ക്. എത്തിയത് എട്ടുമണിക്ക്. ഈ രണ്ട് മണിക്കൂറും നട്ടം തിരിഞ്ഞത് പൊതുജനങ്ങളാണ്.
കൊല്ലം-പത്തനംത്തിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡായ ചക്കുവള്ളി-തെങ്ങമം റോഡാണ് പോലീസ് നോക്കിനില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടഞ്ഞത്. പാതയുടെ വശത്തായി സ്റ്റേജ് നിര്‍മിച്ചശേഷം പ്രവര്‍ത്തകര്‍ക്ക് ഇരിക്കാനായി റോഡിന്റെ ഇരുവശവും കസേരകള്‍ നിരത്തി യോഗം ആരംഭിച്ചതോടെ പ്രവര്‍ത്തകര്‍ റോഡ് അപ്പാടെ കയ്യേറി ഗതാഗതം തടസപ്പെടുത്തി നിരവധി വാഹനങ്ങള്‍ ഇവിടെ കുരുങ്ങി. ശാസ്താംകോട്ട സിഐയുടെയും ശൂരനാട് എസ്ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നോക്കുകുത്തിയാക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴിതടഞ്ഞ് വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഗതാഗതക്കുരുക്കില്‍ അകപ്പെട്ടവര്‍ സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും നിസഹകരണമായിരുന്നു ഫലം.
പിന്നീട് തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ഫോണിലൂടെ പരാതി കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. അപ്പോഴേക്കും ഗതാഗതം തടസപെട്ട് മണിക്കൂര്‍ രണ്ട് പിന്നിട്ടിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കളക്ടറെ ബന്ധപ്പെട്ട് പരാതി അറിയിച്ചു. അതുവരെ കാഴ്ചക്കാരായി നിന്ന പോലീസ് പെട്ടെന്ന് കര്‍മനിരതരായി പ്രവര്‍ത്തകരെ റോഡില്‍ നിന്നും മാറ്റുകയും ഗതാഗതതടസം നീക്കുകയും ചെയ്തു. പോലീസിന്റെ അനാസ്ഥയാണ് ഗതാഗതസ്തംഭനത്തിന് ഇടയാക്കിയത്. രാത്രി എട്ടരയോടെ ഗതാഗതം പുനസ്ഥാപിച്ചു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഗതാഗതം മുടക്കി യോഗം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: