കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധാഗ്നി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഏറെ സമയത്തിന് ശേഷമാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സാധിച്ചത്.
സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതികളെ പിടിക്കാനോ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നീതി ലഭ്യമാക്കാനോ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതാണ് നാട്ടുകാരെ മുഖ്യമന്ത്രിക്ക് നേരെ തിരിയാന്‍ പ്രേരിപ്പിച്ചത്. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമവുമുണ്ടായി. റിപ്പോര്‍ട്ടര്‍ ടിവിയിലെ സഹിന് ആന്റണിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രോശവുമായി രംഗത്തെത്തുകയായിരുന്നു.
ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി കേസന്വേഷണം തൃപ്തികരമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: