കാസര്‍കോട്: പെരുമ്പാവൂരില്‍ ജിഷയെന്ന ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം-കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
യുഡിഎഫ്, എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതിനാല്‍ തന്നെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുറത്തുള്ള ഏജന്‍സികള്‍ ഏറ്റെടുക്കണം. കേരളത്തില്‍ സമീപകാലത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടന്ന പീഡന കേസുകളിലൊന്നും കാര്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ജിഷ ക്രൂരമായി കൊല ചെയ്യപ്പെടാന്‍ കാരണമായത്. ജിഷയ്ക്കും മാതാവിനുമെതിരെ ഒരുവര്ഷക്കാലത്തോളമായി ഗുണ്ടാസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ഇവരെ കുടിയൊഴിപ്പിക്കുന്നതിന് വേണ്ടി പ്രദേശത്തെ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും പ്രാദേശിക നേതാക്കളും അവരുടെ ഗുണ്ടാസംഘങ്ങളും നിരന്തരം ശ്രമം നടത്തിയിരുന്നു.
ഇതിന് വഴങ്ങാതിരുന്നപ്പോള്‍ കുടിലില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിമുഴക്കി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ജിഷയുടെ മാതാവിനെ മാനസിക രോഗിയായി മുദ്രകുത്തി സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ജിഷ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ യുഡിഎഫിലെയും എല്‍ഡിഎഫിലേയും പ്രാദേശിക നേതാക്കന്മാരുടെ പിന്തുണയോടെ ഗുണ്ടകള്‍ വീടാക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു, സുരേന്ദ്രന് പറഞ്ഞു.
ജിഷയെ അപായപ്പെടുത്തുമെന്ന ഭീതി ഉണ്ടായിരുന്ന അമ്മ മകളുടെ വസ്ത്രത്തില്‍ പെന്‍ ക്യാമറവരെ ഘടിപ്പിച്ചിരുന്നു. ജിഷ വധക്കേസില്‍ സമഗ്രമായ അന്വേഷണം തന്നെ നടത്തണം. പോലീസ് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരിഷ് ചന്ദ്ര മഞ്ചേശ്വരം, അഡ്വ. ബാലകൃഷ്ണ ഷെട്ടി, ദക്ഷിണ കന്നഡ ജില്ലാ ട്രഷറര്‍ സജ്ജയ് പ്രഭു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: