ലക്നൗ: കോടികളുടെ വ്യാപം അഴിമതിക്കേസിലെ മുഖ്യപ്രതി ചന്ദ്രു എന്നറിയപ്പെടുന്ന രമേശ് ശിവഹരെ അറസ്റ്റിലായി. സി.ബി.ഐയും ഉത്തര്‍ പ്രദേശ് പ്രത്യേക ദൗത്യസംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാണ്‍പൂരിലെ ആവാസ് വികാസ് കോളനിയില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി ഇയാള്‍ ഒളിവിലാണ്. മഹോബ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അന്‍ഷുവിന്റെ ഭര്‍ത്താവാണ് അറസ്റ്റിലായ ചന്ദ്രു. ഇയാളെ ഇന്നു പുലര്‍ച്ചെ വരെ കല്യാണ്‍പുരിലെ സ്റ്റേഷനില്‍ ചോദ്യം ചെയ്തു. അഴിമതിയില്‍ പങ്കുള്ളതായി ശിവഹരെ സമ്മതിച്ചതായി എഎസ്പി അരവിന്ദ് കുമാര്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ശേഷം ദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സിറ്റ് അപേക്ഷ നല്‍കുമെന്ന് സിബിഐ അറിയിച്ചു. വ്യാജപേരുകളില്‍ ഡോക്ടര്‍മാരെ എന്‍ട്രന്‍സ് പരീക്ഷക്ക് ഹാജരാക്കിയിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കോടതി സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു.
സിബിഐ അന്വേഷണം ആരംഭിച്ചതിന് ശേഷം കേസുമായി ബന്ധപ്പെട്ട പലരും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുള്ള അഴിമതിക്കേസ് തേച്ചുമാച്ചുകളയുവാന് ശ്രമിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: