അദ്ധ്യായം-25
”മഹാഭാരതത്തില്‍ ഭഗവാന് ശ്രീകൃഷ്ണന്, പാണ്ഡവര്‍ക്കുവേണ്ടി സമാധാനദൂതനായി കൗരവസഭയില്‍ പോയ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?”
”ഇല്ല മുത്തച്ഛാ പറയൂ” ഉമ ആവശ്യപ്പെട്ടു.
”എങ്ങനെയും യുദ്ധം ഒഴിവാക്കണം. അതിനാല്‍ പകുതി രാജ്യം പാണ്ഡവര്‍ക്കു കൊടുക്കണം എന്നായിരുന്നു ഭഗവാന് ആദ്യം ആവശ്യപ്പെട്ടത്. സാദ്ധ്യമല്ലെന്നു ദുര്യോധനന് പറഞ്ഞു. എങ്കില്‍ അഞ്ചുപേര്‍ക്ക് അഞ്ചു ഗ്രാമങ്ങള്‍ കൊടുക്കൂ, എന്നായി ഭഗവാന്. അതും സാധ്യമല്ലെന്നു ദുര്യോധനന്. പോട്ടെ. അഞ്ചുപേര്‍ക്കും കൂടി ഒരു ഗ്രാമമെങ്കിലും കൊടുത്തുകൂടേ എന്നായി ഭഗവാന്റെ നിര്‍ദ്ദേശം. അപ്പോള്‍ ദുര്യോധനന് ദേഷ്യം കൂടി. ഭഗവാനെ നിന്ദിക്കുകയും ചെയ്തുകൊണ്ടു പറഞ്ഞത്, പാണ്ഡവന്മാര്‍ക്കു സൂചി കുത്താന്‍ പോലുമുള്ള ഇടം കൊടുക്കില്ല എന്നാണ്.”
”കഷ്ടമായിപ്പോയി” ഉമ പറഞ്ഞു.
”നോക്കൂ. യുദ്ധമൊഴിവാക്കാന്‍ വേണ്ടി, സമാധാനവും നന്മയും കൈവരാന്‍ വേണ്ടി എത്രമാത്രം താഴ്മയോടെയാണ്, ക്ഷമയോടെയാണ്, വിട്ടുവീഴ്ചകളോടെയാണ് ഭഗവാന് പെരുമാറിയത്? അതുപോലെ വിട്ടുവീഴ്ചകളുടേതായ ഒരു സമീപനരീതിയാണ് ഭക്തിയോഗത്തില് അര്‍ജ്ജുനനോടും ഭഗവാന് സ്വീകരിക്കുന്നതെന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും.”
”ഉണ്ട് മുത്തച്ഛാ. ലോകക്ഷേമത്തിനുവേണ്ടി, സമാധാനവും നന്മയും കൈവരാന്‍ വേണ്ടി എത്രമാത്രം താഴ്മയോടെയാണ്, ക്ഷമയോടെയാണ്, വിട്ടുവീഴ്ചകളോടെയാണ് ഭഗവാന് പെരുമാറിയത്?
അതുപോലെ വിട്ടുവീഴ്ചകളുടേതായ ഒരു സമീപനരീതിയാണ് ഭക്തിയോഗത്തില് അര്‍ജ്ജുനനോടും ഭഗവാന് സ്വീകരിക്കുന്നതെന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും.”
”ഉണ്ട് മുത്തച്ഛാ. ലോകക്ഷേമത്തിനുവേണ്ടി ജ്ഞാനയോഗം അനുഷ്ഠിക്കാം. അതു പ്രയാസമാണെങ്കില്‍ കര്മയോഗമാകാം. അതും ബുദ്ധിമുട്ടാണെങ്കില്‍ ധ്യാനയോഗമാകാം. ഏതുവഴിക്കായാലും പരമമായ ശാന്തിയില്‍, ബ്രഹ്മത്തില്‍ ലയിക്കാം എന്നുതന്നെ.”
”ഉണ്ണി പറഞ്ഞതു ശരിയാണ്. പക്ഷേ, ഇപ്പറഞ്ഞ പല വഴികള്ക്കകത്ത് ഒരു പൊതുവഴിയുണ്ടെന്ന കാര്യംകൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം.”
”എന്താണത് മുത്തച്ഛാ?” ഉണ്ണിക്കു കൗതുകമായി.
”അതാണ് സമത്വ വഴി! ഭഗവദ്ഗീതയില്‍ ഉടനീളം അതേപ്പറ്റി പറയുന്നുണ്ട്. രണ്ടാം
അദ്ധ്യായത്തിലെ 48-ാം ശ്ലോകത്തില്‍ ഭഗവാന് അതിനു തുടക്കം കുറിച്ചു- ”സമത്വം യോഗ ഉച്യതേ.” അഞ്ചാം അദ്ധ്യായമായ കര്മസന്ന്യാസയോഗത്തില് ”പണ്ഡിതാഃ സമദര്‍ശിനഃ” (18) എന്നും 6-ാം അദ്ധ്യായമായ ധ്യാനയോഗത്തില്‍ ”സര്‍വത്ര സമദര്‍ശനഃ” (ശ്ലോകം 29) എന്നും 12-ാമത്തേതായ ഭക്തിയോഗത്തില് ”സര്‍വ്വത്ര സമബുദ്ധയഃ” (4) എന്നും സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. വേറെ പലേടത്തും, പ്രത്യക്ഷമായും പരോക്ഷമായും സമതാബോധത്തെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ടാണ് ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ശ്രീകൃഷ്ണനാണെന്നു ഞാന്‍ പറഞ്ഞത്.”
”അപ്പോള്‍, ഇന്നത്തെ സോഷ്യലിസ്റ്റുകളെപ്പറ്റി നമ്മള് എന്തു പറയും മുത്തച്ഛാ?” ഉണ്ണി സംശയം ഉന്നയിച്ചു.
”അവര്‍ സര്‍വ്വത്ര സമര ദര്ശന്മാരല്ലേ ഉണ്ണീ? അവരുടേതു കേവലം തൊലിപ്പുറത്തുള്ളതും പ്രകടനാത്മകവുമായ ഒരുതരം ഫേഷ്യലിസമാണ്-തുല്യജോലിക്ക് തുല്യശമ്പളംപോലുള്ള ഭൗതികവും സാമ്പത്തികവും മറ്റുമായ സോഷ്യലിസം! ഒരിടത്തും അതു പ്രായോഗികമാക്കാന്‍ കഴിയില്ല.
എവിടെയും അവര്‍ രണ്ടു വര്‍ഗങ്ങള്‍ ഉണ്ടാക്കും. ഉണ്ടാക്കിയാലേ നിലനില്ക്കാന് പറ്റൂ!
”എന്നാല്‍ ശ്രീകൃഷ്ണന് പറയുന്ന സമത്വം അന്തരാത്മാവിനെ ആനന്ദിപ്പിക്കുന്നതും പ്രപഞ്ചത്തെ മുഴുവന്‍ പുണരുന്നതുമത്രെ. ആ അവസ്ഥ വന്നാല്‍ എല്ലാം ഒന്നാണ്; ഒന്നിന്റെ അംശങ്ങളാണ്. ഒരിടത്തും യുദ്ധമുണ്ടാവുകയേയില്ല! ഭക്തിയോഗത്തിന്റെ അവസാനഭാഗത്തിലുള്ള 18 ഉം 19 ഉം ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലാം.
സമഃ ശത്രൗ ച മിത്രേ ച
തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖദുഃഖേഷു
സമഃ സംങ്ഗവിവര്ജ്ജിതഃ
തുല്യനിന്ദാ സ്തുതിര്മൗനീ
സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്‍
ഭക്തിമാന് മേ പ്രിയോ നരഃ 12-18,19
”ശത്രുതയോടെ ഒരാള്‍ വന്നാലും മിത്രമായി വന്നാലും ഒരുപോലെ സ്വീകരിക്കുന്നവന്, ആദരിക്കപ്പെട്ടാലും അപമാനിക്കപ്പെട്ടാലും ഒരുപോലെ നില്ക്കുന്നവന്, ഉഷ്ണം കൂടിയാലും തണുപ്പു കൂടിയാലും സുഖമായാലും ദുഃഖമായാലും സമനായിരിക്കുന്നവന്, സ്തുതിച്ചാലും നിന്ദിച്ചാലും മൗനം പാലിക്കുന്നവന്, ഒന്നിലും പ്രത്യേകിച്ച് ആശയില്ലാത്തവന്, കിട്ടുന്നതില്‍ സംതൃപ്തനാകുന്നവന്‍, സ്ഥിരമായി ഒരിടത്തും വസിക്കാത്തവന്‍, എന്നാല്‍ ഉറച്ചബുദ്ധിയോടെ ഇരിക്കുന്ന ഭക്തന് എനിക്ക് ഏറ്റവും പ്രിയങ്കരനാണെന്നു ഭഗവാന് പറയുന്നു.
”ഇതാണ് സമത്വയോഗം. കൊടിപിടിച്ച് മുദ്രാവാക്യം വിളിക്കുവാനുള്ള ഒരു വാക്കല്ല സമത്വം. ഓരോ വ്യക്തിയും ആന്തരികമായി കൈവരിക്കേണ്ട ആത്മീയ അവസ്ഥയാണത്. അത്തരത്തിലുള്ള ഭക്തന്മാരാണ് എങ്ങും ഉള്ളതെങ്കിലോ? രണ്ടെന്ന ചിന്തയേ ഇല്ല; ഒന്നേ ഒന്നുമാത്രം! യുദ്ധമെന്നും ശാന്തിയെന്നുമുള്ള അവസ്ഥകളില്ല. എവിടെയും എപ്പോഴും ഏവര്‍ക്കും ശാന്തി മാത്രം; ആനന്ദം മാത്രം!
”ഇങ്ങനെയാണ് ഗീത പഠിക്കേണ്ടത് അല്ലേ മുത്തച്ഛാ?”
”അതെ. ഇങ്ങനെയാണ് പഠിപ്പിക്കേണ്ടതും. ചില വിദേശ രാജ്യങ്ങള്‍ ഗീതയുടെ മഹത്വം മനസ്സിലാക്കി യുവാക്കളെ പഠിപ്പിച്ചുവരുന്നുണ്ട്. പക്ഷെ, നമ്മുടെ നാട്ടില്‍ പലതരം വിവരക്കേടുകളും സ്വാര്‍ത്ഥതകളും കലിതുള്ളുകയാണല്ലോ. എന്തു ചെയ്യാം!”
”ഇവര്‍ക്കു സദ്ബുദ്ധിയും സമത്വബുദ്ധിയും നല്‍കണേ എന്നു ഭഗവാനോടുതന്നെ പ്രാര്‍ത്ഥിക്കാം മുത്തച്ഛാ” ഉമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: