ന്യൂദല്‍ഹി: സിഗരറ്റ് പായ്ക്കറ്റുകളില്‍ ആരോഗ്യ മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ നല്‍കണമെന്ന് സുപ്രീം കോടതി. ഈ നിയമം കര്‍ശനമായി പാലിക്കാനും കോടതി നിര്‍ദ്ദേശം നല്കി.
നേരത്തെ സിഗരറ്റ് പാക്കറ്റുകളില്‍ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് പുകയില ഫാക്ടറികള്‍ കുറച്ചുദിവസത്തേക്കു സമരം നടത്തി. തുടര്‍ന്ന് പുകയില ഉത്പന്ന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീണ്ടും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിഗരറ്റ് പായ്ക്കറ്റുകളില്‍ രോഗബാധിത അവയവങ്ങളുടെ ചിത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്.
നിലവിലെ ആരോഗ്യ മുന്നറിയിപ്പിന്റെ വലിപ്പം 20 ശതമാനം ഉയര്ത്തണമെന്നാണയിരുന്നു കേന്ദ്ര നിര്‍ദേശം. ഏപ്രില്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വന്നിരുന്നു.
സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍മാതാക്കള്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ കേസുകളും കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നതായും വ്യക്തമാക്കി.
രാജ്യത്ത് വര്‍ഷം തോറും ഒമ്പത് ലക്ഷം പേര് പുകയില ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇത് പതിനഞ്ചു ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: