ആലപ്പുഴ: ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുതീര്‍പ്പു രാഷ്ട്രീയമാണ് കൈക്കൊള്ളുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ്ബാബു എന്നിവര്‍ കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയമാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളും ഇടതു വലതു മുന്നണികളും നടത്തുന്നത്. ഹരിപ്പാട്ടെ നിര്‍ദ്ദിഷ്ട സ്വകാര്യ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്.
74 ശതമാനം സ്വകാര്യ പങ്കാളിത്തമുള്ള കോളേജിന് 90 കോടിയുടെ നബാഡ് വായ്പയും 99 വര്‍ഷത്തേക്ക് പാട്ടക്കാലാവധിയുമാണ് നല്‍കിയിട്ടുള്ളത്. ഡയറക്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ബിസിനസുകാരാണ്. കളങ്കിതരായ വ്യക്തികള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
ശാസ്ത്രസാഹിത്യ പരിഷത്ത് മെഡിക്കല്‍ കോളേജിനെ എതിര്‍ത്തിട്ടുപോലും സിപിഎം മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഇതേ ഒത്തുകളി രാഷ്ട്രീയം തുടരുകയാണ്. സഹകരണ മേഖലയിലും സിപിഎമ്മും കോണ്‍ഗ്രസും പരസ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുകയാണ്. ചേര്‍ത്തല, ചെറുതന, പട്ടണക്കാട് തുടങ്ങി നിരവധി സഹകരണ ബാങ്കു തട്ടിപ്പുകളില്‍ ഇരുപാര്‍ട്ടികളും ഒത്തുകളിക്കുകയാണ്.
സിപിഎം ഭരിക്കുന്ന പുന്നപ്ര വടക്കുപഞ്ചായത്തില്‍ പൂന്തുരം പാടശേഖരം നികത്തി നിര്‍മ്മിച്ച റിസോര്‍ട്ടിന് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്കിയ ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: