അമ്പലപ്പുഴ: രാഷ്ട്രീയ പ്രവര്‍ത്തനം സര്‍ക്കാര്‍ ശമ്പളത്തില്‍. പുറക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി നല്കി. ആഭ്യന്തര മന്ത്രിയുടെ അടുത്തയാളും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സുബാഹുവിനെതിരെയാണ് ബിജെപി പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പു കമ്മീഷനെ മുതല്‍ ആരോഗ്യവകുപ്പിനെവരെ തെറ്റിദ്ധരിപ്പിച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുന്നതിനെതിരെയാണ് വിജിലന്‍സ് പഞ്ചായത്ത് ഓംബുഡ്സ്മാന്, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പു സെക്രട്ടറി, തെരഞ്ഞെടുപ്പു കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയത്. 2001ല്‍ പുറക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സുബാഹുവിന് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം എന്ന സ്ഥാനം രാജിവയ്ക്കുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുബാഹു ജോലി രാജി വയ്ക്കുകയും സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയും ചെയ്ത് ജില്ലാ സെക്രട്ടറിയായി. ഇതിനുശേഷം 2010ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുറക്കാട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. വിജയിച്ചശേഷം പഞ്ചായത്ത് കമ്മറ്റികളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇയാളെ ഒരു വര്‍ഷത്തിനുശേഷം അയോഗ്യനാക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം ഇയാള്‍ ആരോഗ്യ വകുപ്പു ജീവനക്കാരനെന്ന നിലയില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ആരോപണം.
തൃശൂര്‍ ജില്ലയിലെ എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇരുപത്തിയെട്ടര മാസത്തെ ശമ്പളം പ്രതിമാസം 18346 രൂപ ക്രമത്തില്‍ കൈപ്പറ്റിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാണ്. 2012 ഡിസംബര്‍ 14നാണ് ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്കു കയറിയത്. നിലവില്‍ രണ്ടാമത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ മത്സരിച്ചപ്പോള്‍ സര്‍ക്കാര്‍ ജോലി ഇല്ലെന്ന പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രാമപഞ്ചായത്തംഗമായി ഇരിക്കെ സര്‍ക്കാര്‍ ശമ്പളവും പഞ്ചായത്തില്‍ നിന്നുള്ള ഹോണറേറിയവും കൈപ്പറ്റിയാണ് സര്‍ക്കാരിനെ ഇയാള്‍ കബളിച്ചതെന്നും പരാതിയില്‍ പറയുന്നു.
കൂടാതെ പുറക്കാട് പഞ്ചായത്തിലെ പുന്നല- പുറക്കാട് മത്സ്യത്തൊഴിലാളി സഹകരണ ക്ഷേമസംശ്രം പ്രസിഡന്റായ ഇയാള്‍ കേരള സര്‍വ്വീസ് റൂളും ലംഘിച്ചു. നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന സുബാഹു കോണ്‍ഗ്രസിന്റെ നിരവധി ചുമതലകളാണ് വഹിച്ചുവരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചു നടത്തിയ തട്ടിപ്പിനെതിരെ വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: