രാവണന് സ്വന്തം സേനാവ്യൂഹവുമായി യുദ്ധക്കളത്തിലേക്കു പുറപ്പെട്ടു. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളുമൊക്കെയായി ആഡംബരത്തോടെയാണ് യാത്ര. ശംഖ്, പെരുമ്പറ, മദ്ദളം മുതലായ വാദ്യഘോഷങ്ങളും കൈകൊട്ടല്‍, ചാട്ടം, ആര്‍പ്പുവിളി, രാവണനെ പുകഴ്ത്തികൊണ്ടുള്ള സ്തോത്രങ്ങള്‍ എന്നിവ അകമ്പടിക്കുണ്ട്.
ആയിരം കുതിരകളെ പൂട്ടിയ രഥത്തില്‍ കയറിയാണ് യാത്ര. ലങ്കയിലെ മഹാരഥന്മാരെല്ലാം തിക്കിത്തിരക്കി രാവണനോടൊപ്പം പുറപ്പെട്ടു. അവരുടെ വരവ് സുലേബല പര്‍വതത്തിനു മുകളിലിരുന്ന് രാമന് കണ്ടു. ”വീരന്മാര് കുറേപ്പേര് വരുന്നുണ്ട്. അവരെയൊക്കെ എനിക്കു പരിചയപ്പെടുത്തിതരണം” എന്ന് വിഭീഷണനോടു പറഞ്ഞു. വിഭീഷണന് ഓരോരുത്തരേയും കാണിച്ചുകൊടുത്തു.
”ബാലസൂര്യനെപ്പോലെ ആനപ്പുറത്തു വരുന്നവന് അകമ്പനന്. സിംഹം കൊടിയടയാളമുള്ള തേരില്‍ വരുന്നതാണ് ഇന്ദ്രജിത്ത്. പിന്നില്‍ വേഗതയേറിയ രഥത്തില്‍ വരുന്നതാണ് രാവണപുത്രനായ അതികായന്. സ്വര്‍ണം കൊണ്ടലങ്കരിച്ച ആനപ്പുറത്തു വരുന്നത് ഉന്നതനായ മഹോദരന്‍. കുതിരപ്പുറത്തുവരുന്നത് നരാന്തകനാണ്. വെളുത്ത കാളപ്പുറത്ത് ത്രിശൂലവുമേന്തിയിരിക്കുന്നത് ത്രിശിരസ്സ്.
അവന്റെയടുത്തുകൂടി വരുന്നത് കുംഭകര്‍ണന്റെ പുത്രന്മാരായ കുംഭനും നികുംഭനും.” സര്‍വശക്തിയും സംഭരിച്ചുകൊണ്ടാണ് രാവണന്റെ വരവെന്നു കണ്ടപ്പോള്‍ ശ്രീരാമന് കോപം ജ്വലിച്ചു.” ഞാനിന്ന് യുദ്ധത്തില്‍ രാവണനെ വധിച്ച് എന്റെ ചിത്തകോപം ശമിപ്പിക്കും.” എന്നുപറഞ്ഞു.
അപ്പോള്‍ ബുദ്ധിമാനായ രാവണന്. ”നാമെല്ലാവരുംകൂടി യുദ്ധത്തിനുപോയാല്‍ ശത്രുക്കള്‍ ലങ്കയില്‍ കടക്കും. നിങ്ങള്‍ ചെന്ന് ഗോപുരങ്ങള്‍ കാക്കുക. രാമനെ കൊല്ലാന്‍ ഞാന്‍ മാത്രം മതി” എന്നുപറഞ്ഞ് മറ്റുള്ളവരെ തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: