ഇങ്ങനെയുള്ള ചിന്തകളാല്‍ ഉള്ളു നീറി അദ്ദേഹം ഗംഗാതീരത്ത് വസിച്ചു. ശാന്തനായി ആശ്രമജീവിതം നയിച്ചതിനാല്‍ അദ്ദേഹത്തില്‍ ഒരു ജീവിതവിരക്തി ക്രമീകമായി വന്നുചേര്‍ന്നു. പതിനാലു കൊല്ലക്കാലം ജപവും ആചാരക്രമങ്ങളുമില്ലാതെ അദ്ദേഹമവിടെ കഴിഞ്ഞു. സത്യവാക്ക് മാത്രം പറയുന്നൊരു മുനി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായി.
അക്കാലത്ത് ക്രൂരനും ശക്തിമാനുമായ ഒരു വേടന് തന്റെ അമ്പും വില്ലുമായി വേട്ടയ്ക്കിറങ്ങി ഒരു പന്നിയെ ഓടിച്ചുകൊണ്ട് വരികയായിരുന്നു. അമ്പുകൊണ്ട പന്നി പ്രാണരക്ഷാര്‍ത്ഥം കുതിച്ചു ചാടിയോടി ആശ്രമചാരത്തെത്തി. ദേഹം മുഴുവന്‍ ചോരകിനിയുന്ന പന്നിയെക്കണ്ട് സത്യവ്രതന് ദയാര്‍ദ്രനായി. ആ കാഴ്ചകണ്ട് മനസ്സലിഞ്ഞ അദ്ദേഹത്തിന്റെ വായില്‍ നിന്നും ‘ഐ’ എന്ന സാരസ്വത മന്ത്രം അറിയാതെ ഉതിര്‍ന്നുവീണു.
അത് ദേവിയുടെ ബീജമന്ത്രമാണെന്ന് അദ്ദേഹത്തിനറിവില്ലായിരുന്നു. പന്നിയാണെങ്കില്‍ അവിടെയൊന്നു കറങ്ങി നിന്നിട്ട്, ഒടുവിലൊരു വള്ളിക്കുടിലില്‍ കയറി ഒളിച്ചു. പരിഭ്രമത്തോടെ നില്ക്കുന്ന ബ്രാഹ്മണന്റെ മുന്നില്‍ പന്നിയെ തേടിനടന്ന വേടനെത്തി. അയാള്‍ വില്ല് കുലച്ചു ക്രുദ്ധനായാണ് വരുന്നത്. ആശ്രമമുറ്റത്തിരിക്കുന്ന മുനിയെ വന്ദിച്ചശേഷം അയാള്‍ ചോദിച്ചു: ‘ഇവിടെയെങ്ങാനും അമ്പുകൊണ്ട് മൃതപ്രായനായ എന്റെ പന്നി വന്നിരുന്നോ? അതെവിടെപ്പോയി എന്ന് പറഞ്ഞാലും. അങ്ങ് സത്യവാനാണെന്ന് ഞാനും കേട്ടിരിക്കുന്നു.
ഞാന്‍ പന്നിയെ കൊല്ലുന്നത് എന്റെ കുടുംബത്തിന്റെ വിശപ്പ് മാറ്റാനാണ്. എന്റെ ഉപജീവനം നായാടല്‍ തന്നെയാണ്. മറ്റൊരു പണിയും എനിക്ക് വഴങ്ങില്ല. എന്ത് പണിയെടുത്തും കുടുംബം പോറ്റണം എന്നുണ്ടല്ലോ? അങ്ങ് നേര് പറയൂ. എവിടെയാണ് ആ പന്നി ഒളിച്ചിരിക്കുന്നത്? വിശന്നു കേഴുന്ന എന്റെ കുടുംബത്തെയോര്‍ത്ത് അങ്ങ് സത്യം പറയൂ.’
വേടന്റെ വാക്കുകള്‍ കേട്ട് മുനിക്ക് പരിഭ്രമമായി. പന്നിയെ താന്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ തന്റെ സത്യവ്രതം മുറിയും. അമ്പുകൊണ്ട് മുറിഞ്ഞു ദീനനായ പന്നി എവിടെയെന്നു ഞാനെങ്ങിനെ പറയും? അത് ക്രൂരതയല്ലേ? വിശപ്പിന്റെ കാര്യമാണ് വേടന് ചോദിക്കുന്നത്. അവന് പന്നിയെ കണ്ടാല്‍ അപ്പോള്‍ത്തന്നെ കൊല്ലും എന്ന് നിശ്ചയം! ഹിംസയുണ്ടാക്കുന്ന സത്യം സത്യമാണോ?, ദയാപരമാണ് അസത്യമെങ്കില്‍ അതാണോ ഉചിതം?.
ഇവയില്‍ ഏതാണ് ഹിതം? ഹിതമായത് വേണമല്ലോ പറയാന്‍! ഒന്നൊന്നിനു വിരുദ്ധമായാല്‍ അതെങ്ങനെ ഹിതമാവും? ഇങ്ങനെ ചിന്തിച്ചുഴന്ന ബ്രാഹ്മണന് എന്തുചെയ്യണം എന്നറിയാതെ നിന്നു. എന്നാല്‍ അമ്പേറ്റുപിടഞ്ഞ പന്നിയെക്കണ്ട് താനുച്ചരിച്ച ബീജാക്ഷരം ‘ഐ’ എന്ന് കേട്ട് പ്രസാദിച്ച ജഗദംബിക കനിവോടെ അവനില്‍ അപ്പോള്‍ത്തന്നെ ജ്ഞാനപ്രകാശം ചൊരിഞ്ഞു. ആയുധധാരിയായ വേടനോടു ബ്രാഹ്മണന് കാവ്യമയമായി ഇങ്ങനെ പറഞ്ഞു:
‘കാണുന്നത് പറയാന്‍ വയ്യ. പറയുന്നത് കാണാനും വയ്യ. അപ്പോള്‍പ്പിന്നെ നീയിങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമെന്ത്?’ വേടന് പെട്ടെന്ന് കാര്യം പിടികിട്ടി. ‘പന്നിയെ കണ്ടുവെങ്കില്‍ അത് പറയേണ്ടത് കണ്ണാണ്. കണ്ണിനുകാണാം. പക്ഷെ പറയാനാവില്ല. നാവിനു പറയാം പക്ഷെ കാണാനാകില്ല. അപ്പോള്‍പ്പിന്നെ കാണാത്ത കാര്യം നാവു പറഞ്ഞാല്‍ എന്റെ സത്യവ്രതം ലംഘിക്കപ്പെടും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: