ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട കേസില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം നല്കി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ കേസ് പരിഗണിച്ച സമയത്ത്, കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിലപാട് അറിയിക്കാന്‍ 48 മണിക്കൂര്‍ കൂടി വേണമെന്ന് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് ആവശ്യം പരിഗണിച്ച കോടതി കേന്ദ്രത്തിന് വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും.
സഭയില്‍ വിശ്വാസ വോട്ട് നടത്തുന്ന കാര്യം കേന്ദ്രം ഗൗരവപൂര്‍വ്വം ആലോചിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് കേന്ദ്രം നല്കിയ അപ്പീലിലാണ് സുപ്രീം കോടതിയില്‍ വാദം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: