സാക്ഷരകേരളത്തിന്റെ സാംസ്കാരിക മുഖത്ത് കരിപുരട്ടിക്കൊണ്ട്, കേരളത്തിലും ദല്‍ഹി മോഡലില്‍ ക്രൂരവും ബീഭത്സവുമായ ബലാത്സംഗത്തിനിരയായി, ഒരു ദളിത് നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന് വിശേഷിപ്പിച്ച കേരളം ഇന്നും ദളിത് വിരുദ്ധ മനോഭാവം കൈവിട്ടിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് പെരുമ്പാവൂര്‍ സംഭവം.
അവിടെ കുറുപ്പംപടിയില്‍ ജിഷ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുക മാത്രമല്ല, മൃതശരീരത്തില്‍, ഗുഹ്യഭാഗത്തിള്പ്പെടെ മുപ്പത്തെട്ട് മുറിവുകളും ഏല്‍പ്പിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നു. ശ്വാസംമുട്ടിച്ച് നെഞ്ചിലും വയറ്റിലും കഴുത്തിലും മുറിവേല്‍പ്പിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കളങ്കപങ്കിലമാക്കി കടിച്ച് കൊന്ന പ്രതി മൃഗം തന്നെയല്ലേ?
കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത രാജ്യമാണ് എന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ജിഷയുടെ കൊലപാതകം. കൊലപാതകത്തിനുശേഷം അഞ്ചാം ദിവസമാണ് പോലീസ് കേസെടുത്തത് എന്നതും പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് എന്നതും തെളിയിക്കുന്നത് പോലീസിന്റെ പ്രതിബദ്ധത ഇല്ലായ്മ മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അഭാവം കൂടിയാണ്. ഇപ്പോള്‍ രാജ്യമൊട്ടാകെ മാത്രമല്ല ദല്‍ഹിയിലും പ്രതിഷേധം കത്തിക്കാളുന്നു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി.
ഹിന്ദുഐക്യവേദി പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. സര്‍ക്കാരിനോടുള്ള ജനരോഷം ആളിക്കത്തിയപ്പോള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നാട്ടുകാര്‍ തടഞ്ഞു.
സര്‍ക്കാരിന്റെ നിസ്സംഗതയും കുറ്റബോധവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തിരിഞ്ഞ്, റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടന്നു. സംഭവം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയത്താല്‍ ഇരകള്‍ക്ക് നീതി നല്‍കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത് സംഭവം മൂടിവയ്ക്കാനാണ്. അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് ബിജെപി ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അടച്ചുറപ്പില്ലാത്ത, കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ അമ്മയും രണ്ടു പെണ്മക്കളുമാണ് താമസിച്ചിരുന്നത്. അവരെ അവിടെനിന്നും ആട്ടിയിറക്കാന്‍ അയല്‍ക്കാര്‍ ശ്രമിച്ചത് ആ സ്ഥലം കൈവശപ്പെടുത്താനായിരിക്കും. വ്യാഴാഴ്ചയാണ് രാജേശ്വരിയുടെ മകള്‍ ജിഷയെ മൃഗീയമായി ബലാത്സംഗം ചെയ്തുകൊന്നത്.
പെണ്‍കുട്ടിയുടെ മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴമുള്ള മുറിവുകളാണേല്‍പ്പിച്ചത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയും വയര്‍ കത്തികൊണ്ട് കീറി കുടല്‍മാല പുറത്തുചാടിക്കുകയും ചെയ്തിരുന്നു. ജിഷ ആ വീടിന്റെ ആശാദീപമായിരുന്നു. വീട്ടു ജോലികള്‍ക്ക് പോയി കഷ്ടപ്പെട്ടാണെങ്കിലും അമ്മ മകളെ പഠിപ്പിച്ചിരുന്നത് എന്നെങ്കിലും ഈ കഷ്ടപ്പാടില്‍നിന്നും കരകയറാന്‍ സാധിക്കുമെന്ന മോഹത്തിലാണ്.
സ്ത്രീപീഡനം വര്‍ധിക്കുന്ന, വൃദ്ധകളെ മുതല്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെവരെ ലൈംഗികപീഡനത്തിനിരയാക്കുന്ന ലൈംഗിക വൈകൃതത്തിന്റെ പ്രതീകമായി മാറുന്ന കേരളത്തിലെ പുരുഷന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പഞ്ചായത്തുതലത്തില്‍ നിര്‍ഭയ ജാഗ്രതാ സമിതികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. നിസ്സഹായരും നിര്‍ധനരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് നിര്‍ഭയ നിധിയും സ്ത്രീസുരക്ഷാ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ചത്. എന്തു ഫലം? ജിഷ കൊല്ലപ്പെട്ട് അഞ്ചാം ദിവസമാണ് പോലീസ് കേസെടുത്തതുപോലും. പോലീസ് തികഞ്ഞ അലംഭാവമാണ് ഈ സംഭവത്തില്‍ കാണിക്കുന്നത്.
മദ്യാസക്തിയിലും മയക്കുമരുന്നു ലഹരിയിലും മയങ്ങുന്ന ഇവിടത്തെ പുരുഷസമൂഹത്തില്‍ ചിലര്‍ അമ്മ-പെങ്ങന്മാരെ തിരിച്ചറിയാതെയാണ് ബലാത്സംഗ വീരന്മാരായി മാറുന്നത്. സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദച്ചാമിക്കുശേഷം അതിലും ബീഭത്സമായ ബലാത്സംഗക്കൊല നടത്തിയ മറ്റൊരു ഗോവിന്ദച്ചാമിയാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇന്ന് സ്ത്രീകള്‍ക്ക്, പെണ്‍കുട്ടികള്‍ക്ക്, പെണ്വാവകള്ക്ക് വീട്ടിലും റോഡിലും വാഹനത്തിലും സുരക്ഷിതത്വമില്ലാതെ തുടരുമ്പോഴും കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എങ്ങനെ അധികാരത്തില്‍ തുടരാമെന്നും അല്ലെങ്കില്‍ അധികാരം പിടിച്ചെടുക്കാമെന്നുമുള്ള അദ്ധ്വാനത്തിന്റെ തീവ്രശ്രമത്തിലാണ്.
വഴിപാടായി ജിഷയുടെ കുടുംബത്തിലെത്തിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കിട്ടിയ സ്വീകരണം അതാണ് തെളിയിക്കുന്നത്. ജിഷ മരിച്ചിട്ട് അഞ്ചുദിവസം സംഗതി പുറത്തുവിടാതിരുന്ന പോലീസ് ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെപ്പോലും കൈയേറ്റം ചെയ്തു.
സ്വാമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് തീണ്ടലും തൊട്ടുകൂടായ്മയും നിലനിന്നിരുന്നതിനാലാണ്. ഇന്ന് ദളിതര്‍ വിദ്യാഭ്യാസം നേടി, സര്‍ക്കാര്‍ ജോലി നേടി സമൂഹത്തിന്റെ മുന്നിരയിലെത്തുന്നതിലെ അസഹിഷ്ണുതയുടെ പ്രതിഫലനമാണോ ജിഷയുടെ കൊലപാതകം? ദളിതനായ മേലുദ്യോഗസ്ഥന് വിരമിച്ചപ്പോള്‍ അയാളുടെ മുറി ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചവരുടെ നാടാണ് കേരളം. ഇതൊക്കെയായിട്ടും നമ്മുടെ സാംസ്കാരിക കേരളം ഉറക്കം നടിക്കുന്നുവെന്നത് ഞെട്ടിയ്ക്കുന്ന മറ്റൊരു സ്ഥിതി വിശേഷമാണ്.
ലജ്ജിയ്ക്കുകയല്ല, പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയല്ല, കൊടും കുറ്റവാളികളെയും അവരെ സംരക്ഷിക്കാന്‍ അധികാരത്തിലിരിക്കുമ്പോള്‍ പദവി ദുര്‍വിനിയോഗം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് കനത്ത താക്കീതുകൊടുക്കുകയാണ് ഈ വേളയില്‍ പൊതുജന ധര്‍മ്മവും കര്‍മ്മവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: