കൊച്ചി: എന്റെ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയപ്പോള്‍ ഈ ഗതി ഒരമ്മയ്ക്കും ഉണ്ടാകരുതെന്ന എന്റെ പ്രാര്‍ത്ഥന വിഫലമായെന്ന് സൗമ്യയുടെ അമ്മ സുമതി. അന്നുമുതല്‍ ഇന്നുവരെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു, ഒരു കുഞ്ഞിനും ഈ അനുഭവം ഉണ്ടാകരുതെന്ന്. എന്നാല്‍ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം കേട്ടപ്പോള്‍ മനുഷ്യ മനസില്‍ ഇത്രയും ക്രൂരതയുണ്ടോയെന്ന് തന്നെ അതിശയിപ്പിക്കുന്നു.
എന്റെ മകളെ കൊന്ന പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിച്ചെങ്കിലും വിധി നടപ്പാക്കാതിരുന്നതിന്റെ കാലതമാസമാണ് ഇത്തരം സംഭവങ്ങള്‍ ആവര്ത്തിയ്ക്കുന്നതെന്ന് സുമതി ജന്മഭൂമിയോട് പറഞ്ഞു. ഇത്തരക്കാരെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആറു വര്‍ഷം മുമ്പ് എറണാകുളം-ഷൊര്‍ണ്ണൂര്‍ പസഞ്ചര്‍ ടെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മയാണ് സുമതി. വിവാഹ സ്വപ്നങ്ങള്‍ മനസില്‍ സുക്ഷിച്ച് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു 22കാരിയെ ഒറ്റകൈയന്‍ ഗോവിന്ദച്ചാമി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് പെണ്ണു കാണാന്‍ ആളു വരുമെന്ന് പറഞ്ഞിരുന്നതനുസരിച്ച് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. അത് പറയുമ്പോഴും സുമതി കണ്ഠമിടറി. പിന്നിടത് തേങ്ങലായി.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സമാന സംഭവങ്ങളിലൂടെ മക്കളെ നഷ്ടപ്പെട്ട രണ്ട് അമ്മമാരാണ് സുമതിയും രാജേശ്വരിയും.
കേരളത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കില്ലെന്നും ഭരണക്കര്‍ത്താക്കള്‍ അന്ന് ആണയിട്ടിരുന്നു. അതിന് വേണ്ട മുന്‍കരുതലുകളും സുരക്ഷയും എര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും സത്രീസുരക്ഷയില് സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അനാസ്ഥയുടെ അവസാനത്തെ സംഭവമാണ് പെരുമ്പാവൂരിലേത്.
മലയാളികളുടെ മനസിനെ മരവിപ്പിക്കുന്നതാണ് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ജിഷയെ കൊലപ്പെടുത്തിയ സംഭവം. ഗോവിന്ദച്ചാമിയെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും സൂപ്രീംകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്. ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ്. പെരുമ്പാവൂരിലെ ജിഷയുടെ അമ്മയും എറെ കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ച് വലുതാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും രണ്ട് മക്കളെ വളര്‍ത്തിയ അമ്മ രാജേശ്വരിയുടെ പ്രതീക്ഷ മുഴുവന്‍ ജിഷയിലായിരുന്നു.
കടുത്ത ദുരിതത്തിനിടയിലും എല്‍എല്‍ബി വരെയെത്തിയ ജിഷ എതാനും വിഷയങ്ങളില്‍ പരാജയപ്പെട്ടെങ്കിലും അത് എഴുതിയെടുക്കാമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു. അതിനായി കഠിന പരിശ്രമം നടത്തുന്നതിനിടെയാണ് ക്രൂരമായ പീഡനത്തിന് ഇരയായി ജീവന് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: